ബംഗളൂരു: പരന്പര ഒരിക്കൽക്കൂടി ഓസ്ട്രേലിയ കൊണ്ടുപോകുമോ, അതോ കഴിഞ്ഞ വർഷത്തെ പരന്പര നഷ്ട കണക്ക് ഇന്ത്യ ഇത്തവണ തീർക്കുമോ... രണ്ട് ചോദ്യത്തിന്റെയും ഉത്തരം ഇന്ന് ലഭിക്കും. ഇന്ത്യ x ഓസ്ട്രേലിയ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ നിർണായകമായ മൂന്നാം പോരാട്ടം ഇന്ന് ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ഉച്ചയ്ക്ക് 1.30നാണ് പരന്പര ആർക്കെന്ന് നിശ്ചയിക്കുന്ന പോരാട്ടം ആരംഭിക്കുക.
മുംബൈയിൽവച്ച് നടന്ന ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയും രാജ്കോട്ടിൽവച്ച് നടന്ന രണ്ടാം പോരാട്ടത്തിൽ ഇന്ത്യയും ജേതാക്കളായിരുന്നു. ഇതോടെ മൂന്ന് മത്സര പരന്പര നിലവിൽ 1-1ൽ ആണ്.
ധവാൻ, രോഹിത്...?
രാജ്കോട്ട് ഏകദിനത്തിനിടെ ഇന്ത്യയുടെ ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമയ്ക്കും പരിക്കേറ്റിരുന്നു. അതുകൊണ്ട് ഇരുവരും ഇന്ന് ഉണ്ടാകുമോ എന്നതാണ് ആരാധകരുടെ കാത്തിരിപ്പ്. ബാറ്റിംഗിനിടെ പരിക്കേറ്റ ധവാന്റെ നില ആശാവഹമാണെന്നാണ് ടീം വൃത്തങ്ങൾ നല്കുന്ന സൂചന. ധവാൻ ഇന്ന് കളിച്ചേക്കുമെന്നു ചുരുക്കം. എന്നാൽ, രോഹിത് ശർമ ഫീൽഡിംഗിനിടെ വീണ് തോളിനു പരിക്കേറ്റതിനാൽ ഇന്നുണ്ടാകുന്ന കാര്യം സംശയമാണ്. കാരണം, രോഹിത്തിന്റെ പരിക്ക് വഷളാക്കാതെ ന്യൂസിലൻഡ് പര്യടനത്തിനു മുന്‍പ് അദ്ദേഹത്തെ പൂർണ ആരോഗ്യവാനാക്കാൻ ടീം വൃത്തങ്ങൾ ശ്രമിച്ചേക്കും. അങ്ങനെയെങ്കിൽ കെ.എൽ. രാഹുൽ ആയിരിക്കും ഇന്ത്യയുടെ ഓപ്പണർ റോളിൽ എത്തുക. ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ് ടീമിനു പുറത്തായ ഋഷഭ് പന്തിനു പകരം രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ സ്ഥാനം അലങ്കരിക്കുന്നത്. പന്തിനു പകരം ടീമിലെത്തിയ കെ.എസ്. ഭരത്തിന് അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കുമോ എന്നും കണ്ടറിയണം. ഓസീസ് നിരയിൽ കെയ്ൻ റിച്ചാർഡ്സണു പകരം ജോഷ് ഹെയ്സൽവുഡ് എത്താനുള്ള സാധ്യതയുണ്ട്.
കണക്കും കാര്യവും
ഇന്ത്യയും ഓസ്ട്രേലിയയും ചിന്നസ്വാമി സ്റ്റേഡിയത്തിൽ മുന്‍പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ടോട്ടൽ സ്കോർ 709ഉം 647ഉം ആയിരുന്നു. ഇന്നും റണ്ണൊഴുക്ക് പ്രതീക്ഷിക്കാം. രോഹിത് ശർമ ഇരട്ട സെഞ്ചുറിയടക്കം കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിൽനിന്ന് 318 റണ്‍സ് ഇവിടെ സ്വന്തമാക്കിയിട്ടുണ്ട്. വിരേന്ദർ സെവാഗും സച്ചിൻ തെണ്ടുൽക്കറും മാത്രമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ രോഹിത്തിനേക്കാൾ റണ്‍സ് നേടിയ ഇന്ത്യൻ കളിക്കാർ. രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഓസീസ് പേസർ പാറ്റ് കമ്മിൻസിന് ഏകദിനത്തിൽ 100 വിക്കറ്റ് നേട്ടത്തിലെത്താം.
രണ്ടിലൊന്ന് ഇന്ന്; ഇന്ത്യ x ഓസ്ട്രേലിയ മൂന്നാം ഏകദിനം ബംഗളൂരുവിൽ
12:08 AM Jan 19, 2020 | Deepika.com