കെ. എൽ. രാഹുലും മുൻ താരം രാഹുൽ ദ്രാവിഡും തമ്മിൽ സാമ്യങ്ങൾ ഏറെ. ഇരുവരും കർണാടകയുടെ താരങ്ങൾ. വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും സാങ്കേതിക തികവുള്ളവർ. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ കെ.എൽ. രാഹുൽ നടത്തിയ ബാറ്റിംഗും വിക്കറ്റ് കീപ്പിംഗും ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു ആശയത്തിനു മരുന്നേകി.
ഒന്നാം നന്പർ ജഴ്സി അണിയുന്ന കെ.എൽ. രാഹുലിനെ സ്ഥിരം വിക്കറ്റ് കീപ്പർ മധ്യനിര ബാറ്റ്സ്മാൻ ആക്കിക്കൂടെ. എം.എസ്. ധോണി സൃഷ്ടിച്ചുപോയ വിടവ് നികത്താനുള്ള താരത്തിനായുള്ള ഇന്ത്യയുടെ അന്വേഷണങ്ങൾക്കിടെ ഈ ചോദ്യം പ്രസക്തമാണ്. കാരണം, യുവതാരം ഋഷഭ് പന്ത് പക്വതയുള്ള പ്രകടനം ഇതുവരെ പുറത്തെടുക്കാത്തതും പുതിയൊരു ആശയത്തിനു വഴിവച്ചു. അങ്ങനെയെങ്കിൽ ദ്രാവിഡിനെ പോലെ ടീമിന്റെ ആവശ്യാനുസരണം കെ.എൽ. രാഹുലും വിക്കറ്റ് കീപ്പർ ആകും. ഇന്ത്യയുടെ വൻമതിലായി വിശേഷിപ്പിക്കപ്പെട്ട രാഹുൽ ദ്രാവിഡ് ഏകദിന ക്രിക്കറ്റിൽ 73 മത്സരങ്ങളിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിട്ടുണ്ട്. 72 ക്യാച്ചും 14 സ്റ്റംപിംഗും അദ്ദേഹം നടത്തി.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ രണ്ട് ക്യാച്ചും ഒരു സ്റ്റംപിംഗും കെ.എൽ. രാഹുൽ നടത്തിയിരുന്നു. ആ പ്രകടനം ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും അന്പരപ്പിച്ചു. മത്സരശേഷം കോഹ്ലി അക്കാര്യം പറയുകയും ചെയ്തു.
രാഹുലിനെ പോലെ ഒരു താരത്തെ പുറത്തിരുത്തുന്നത് ശരിയല്ല. അയാൾ ബാറ്റ് ചെയ്ത രീതി നിങ്ങൾ കണ്ടതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമായി ഞാൻ ഇതിനെ കാണുന്നു. പക്വതയേറിയ ഒരു ക്ലാസിക്ക് ഇന്നിംഗ്സായിരുന്നു രാഹുലിന്റേത്. ഏത് ബാറ്റിംഗ് പൊസിഷനിലും കളിക്കാൻ കഴിവുള്ള ഒരു മൾട്ടി ഡൈമൻഷനൽ താരമായി മാറിയിരിക്കുന്നു രാഹുൽ - രാജ്കോട്ട് ഏകദിനത്തിനുശേഷം കോഹ്ലി പറഞ്ഞു.
രാഹുൽ രാജ്കോട്ടിൽ നടത്തിയ പ്രകടനം ഒരുപക്ഷെ, പന്തിനും സഞ്ജുവിനും ഒക്കെ അപ്പുറത്തേക്ക് ചിന്തിക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചേക്കും. ഏകദിനത്തിൽ കെ.എൽ. രാഹുലിനെ ഒന്നാം നന്പർ വിക്കറ്റ് കീപ്പറാക്കുന്നതിനോട് മുൻ താരങ്ങൾ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
രാഹുൽ ദ്രാവിഡിനേക്കാൾ വിക്കറ്റ് കീപ്പിംഗ് വൈഭവം കെ.എലിനുണ്ടെങ്കിലും അദ്ദേഹത്തെ അധിക ചുമതലയേൽപ്പിച്ച് വശംകെടുത്തേണ്ട എന്നാണ് ചിലരുടെ അഭിപ്രായം. ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പർ നയൻ മോംഗിയ ഉൾപ്പെടെ ഈ അഭിപ്രായക്കാരാണ്. അതേസമയം, ട്വന്റി-20യിൽ കെ.എൽ. രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നതിനെ ഇവർ എതിർക്കുന്നില്ല. അങ്ങനെയെങ്കിൽ പന്തിന് ഫോം കണ്ടെത്താൻ സാധിക്കാതെവരുകയും സഞ്ജു വി. സാംസണിനോടുള്ള അവഗണന തുടരുകയും ചെയ്താൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ കെ.എൽ. രാഹുൽ ഇന്ത്യയുടെ ഒന്നാം നന്പർ വിക്കറ്റ് കീപ്പർ ആയാൽ അദ്ഭുതമില്ല.
കെ.എൽ. 1
12:08 AM Jan 19, 2020 | Deepika.com