മുംബൈ: വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവയ്ക്കെതിരായ ഹോം പരന്പര നേട്ടങ്ങൾക്കുശേഷം ഇന്ത്യ ഇന്നു മുതൽ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്നു. ഇന്ത്യ x ഓസ്ട്രേലിയ മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം വേദിയാകും. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചകഴിഞ്ഞ് 1.30നാണ് ആരംഭിക്കുന്നത്.
വിശ്രമത്തിനുശേഷം രോഹിത് ശർമയും പരിക്ക് മാറിയ ശിഖർ ധവാനും തിരിച്ചെത്തി. ഇവർക്കൊപ്പം ഓപ്പണർ റോളിലേക്ക് ശക്തമായ വാദവുമായി കെ.എൽ. രാഹുലും ഉണ്ട്. അതേസമയം, പരിശീലനത്തിനിടെ രോഹിത്തിനു കൈയിൽ പന്ത് കൊണ്ട് ചെറിയ പരിക്കേറ്റത് ആശങ്കയ്ക്ക് കാരണമാകുന്നു. രാഹുൽ മൂന്നാമതും ക്യാപ്റ്റൻ വിരാട് കോഹ്ലി നാലാമതുമാകാനുള്ള സാധ്യതയുണ്ട്. രോഹിത്, ധവാൻ, രാഹുൽ എന്നിവർക്കായി സ്ഥിരം സ്ഥാനമായ മൂന്നിൽനിന്നിറങ്ങി നാലാമത് ബാറ്റ് ചെയ്യാൻ തയാറാണെന്ന് കോഹ്ലി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചാമത് ശ്രേയസ് അയ്യറാകും ഇറങ്ങുക.
രാഹുൽ എത്തിയാൽ മധ്യനിരതാരം കേദാർ ജാദവിന്റെ സ്ഥാനം തെറിക്കും. വിക്കറ്റ് കീപ്പറായ ഋഷഭ് പന്താണ് പിന്നാലെയെത്തുക. പേസ് ഓൾറൗണ്ടർ എന്ന നിലയിൽ ശിവം ദുബെ ടീമിലുണ്ടാകാനാണ് സാധ്യത. ഹാർദിക് പാണ്ഡ്യ എത്തിയാൽ ശിവം ദുബെയും പുറത്തിരിക്കേണ്ടിവരും. സ്പിന്നർമാർക്ക് പിന്തുണ നൽകുന്ന പിച്ചാണ് വാങ്കഡെയിലേത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നർമാർ. സെപ്ഷലിസ്റ്റ് പേസർമാരായി മുഹമ്മദ് ഷാമിയും ജസ്പ്രീത് ബുംറയും ഉണ്ട്. നവ്ദീപ് സൈനിയും അവസരം കാത്തിരിക്കുന്നു.
ഇന്നു മുതൽ ഓസ്ട്രേലിയ
12:00 AM Jan 14, 2020 | Deepika.com