ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനന്തിരവനും അഭിഭാഷകനുമായ ഹസൻ നിയാസിയെ ആശുപത്രി ആക്രമണക്കേസിൽ അറസ്റ്റ് ചെയ്യാനൊരുങ്ങി ലാഹോർ പോലീസ്. ബുധനാഴ്ച ഇദ്ദേഹം ഉൾപ്പടെ നൂറു കണക്കിന് അഭിഭാഷകർ ലാഹോറിലെ പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആശുപത്രിയിൽ വൻ അക്രമമാണ് അഴിച്ചുവിട്ടത്.
ആക്രമണസമയത്ത് ചികിത്സ കിട്ടാതെ മൂന്നു രോഗികൾ മരിച്ചു. പോലീസെത്തി കണ്ണീർവാതകം പ്രയോഗിച്ചാണ് അക്രമികളെ ഒതുക്കിയത്. ഹസന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല.
ചില സഹപ്രവർത്തകർക്ക് ആശുപത്രിയിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് അഭിഭാഷകർ ആരോപിച്ചിരുന്നു. ഇതിനെത്തുടർന്ന് ചൊവ്വാഴ്ച ഒരു ഡോക്ടർ അഭിഭാഷകരെ കളിയാക്കുന്ന വീഡിയോ പുറത്തുവിട്ടു. ഇതിന്റെ പിറ്റേന്ന് അഭിഭാഷകർ ആശുപത്രിയിൽ നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിക്കുകയായിരുന്നു. കയ്യേറ്റം നടത്തുന്നതിലും ഒരു പോലീസ് വാഹനത്തിനു തീയിടുന്നതിലും ഹസൻ നിയാസി പങ്കെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.