അഗർത്തല: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ 85 വർഷത്തെ ചരിത്രത്തിൽ പുതിയ റിക്കാർഡ് സ്ഥാപിച്ച് ജാർഖണ്ഡ്. രഞ്ജി ചരിത്രത്തിൽ ഫോളോ ഓണ്‍ ചെയ്തശേഷം ജയം നേടുന്ന ആദ്യ ടീമെന്ന റിക്കാർഡ് ഇനി ജാർഖണ്ഡിനു സ്വന്തം. അഗർത്തലയിൽ ത്രിപുരയ്ക്കെതിരേയായിരുന്നു ജാർഖണ്ഡിന്റെ ഈ ജയം. 54 റണ്‍സിനായിരുന്നു ജാർഖണ്ഡ് വിജയം കുറിച്ചത്. സ്കോർ: ത്രിപുര 289, 211. ജാർഖണ്ഡ് 136, 418/8 ഡിക്ലയേർഡ് (ഫോളോ ഓണ്‍).
ഫോളോ ഓണ്‍ ചെയ്യേണ്ടിവന്ന ജാർഖണ്ഡിന്റെ രണ്ടാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ സൗരഭ് തിവാരിയും (122 നോട്ടൗട്ട്), ഇഷാങ്ക് ജഗ്ഗിയും (107 നോട്ടൗട്ട്) ആറാം വിക്കറ്റിൽ 252 റണ്‍സ് നേടി. അതോടെ ഇന്നിംഗ്സ് ജയമെന്ന ത്രിപുരയുടെ സ്വപ്നം പൊളിഞ്ഞു. ഇടയ്ക്ക് ജഗ്ഗി റിട്ടയേർഡ് ഹർട്ടായശേഷം തിരിച്ചെത്തുകയായിരുന്നു.
266 റണ്‍സ് വിജയലക്ഷ്യവുമായെത്തിയ ത്രിപുരയെ 211 റണ്‍സിന് ജാർഖണ്ഡ് ചുരുട്ടിക്കെട്ടി. മണിശങ്കർ മൗരസിംഗ് (103) സെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല.
മത്സരത്തിന്റെ ഒരുഘട്ടത്തിൽ ഡ്രസിംഗ് റൂമിൽ വിശ്രമിക്കുകയായിരുന്ന ജഗ്ഗിയോട് ടീം മാനേജർ പി.എൻ. സിംഗ് ഒരു ചോദ്യം ചോദിച്ചു. ഈഡൻ ഗാർഡൻസ് നമുക്ക് ആവർത്തിക്കാൻ സാധിക്കുമോ. ജഗ്ഗിയുടെ മറുപടി ഇതായിരുന്നു: ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ് അത്. ഇടയ്ക്കിടെ സംഭവിക്കാൻ സാധ്യതയില്ല. എന്നാൽ, 2001ൽ ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ ഫോളോ ഓണ്‍ വഴങ്ങിയശേഷം ഇന്ത്യ ജയം നേടിയതിനെ അനുസ്മരിപ്പിച്ച് ജാർഖണ്ഡ് വെന്നിക്കൊടി പാറിച്ചു.
രഞ്ജിയിൽ ജാർഖണ്ഡ് ചരിത്രം!
01:25 AM Dec 14, 2019 | Deepika.com