മിലാൻ/ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളുടെ ഫലം വന്നപ്പോൾ ചിരിവിരിഞ്ഞത് ചെൽസി, നാപ്പോളി, ഡോർട്ട്മുണ്ട്, വലൻസിയ എന്നിവയുടെ മുഖങ്ങളിൽ. അതേസമയം, ഇന്റർ മിലാൻ, കഴിഞ്ഞ സീസണിലെ അട്ടിമറിക്കാരായ അയാക്സ് തുടങ്ങിയവ കണ്ണീരണിഞ്ഞു.
ഇന്റർമിലാൻ 1 - 2 ബാഴ്സലോണ
ഗ്രൂപ്പ് എഫിൽ നിർണായകമായത് ഇന്ററിന്റെ തോൽവിയും ഡോർട്ട്മുണ്ടിന്റെ ജയവുമായിരുന്നു. എവേ പോരാട്ടത്തിൽ ബാഴ്സലോണ 2-1നാണ് ഇന്ററിനെ കീഴടക്കിയത്. നോക്കൗട്ട് ഉറപ്പിച്ചായിരുന്നു ബാഴ്സ ഇറങ്ങിയത്. അതുകൊണ്ടുതന്നെ ലയണൽ മെസി, ലൂയിസ് സുവാരസ് തുടങ്ങിയ പ്രമുഖരെ കൂടാതെയാണ് ടീം ഇറങ്ങിയത്. കാർലസ് പെരെസ് (23), അൻസു ഫാതി (86) എന്നിവരായിരുന്നു ബാഴ്സയുടെ ഗോൾ നേട്ടക്കാർ. റൊമേലു ലുക്കാക്കുവിന്റെ (44) വകയായിരുന്നു ആതിഥേയരുടെ ഗോൾ.
സ്ലാവിയ പ്രാഗിനെ 2-1നു സ്വന്തം തട്ടകത്തിൽവച്ച് കീഴടക്കി ഡോർട്ട്മുണ്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ നോക്കൗട്ട് ഉറപ്പിച്ചു. ബാഴ്സ 14 പോയിന്റോടെ ഗ്രൂപ്പ് ചാന്പ്യന്മാരായപ്പോൾ ഡോർട്ട്മുണ്ട് 10ഉം ഇന്റർ ഏഴും പ്രാഗ് രണ്ടും പോയിന്റാണ് നേടിയത്.
റെഡ് ബുൾ 0 - 2 ലിവർപൂൾ
ഗ്രൂപ്പ് ഇയിലെ ചിത്രം അവസാന മത്സരങ്ങളോടെയാണ് തെളിഞ്ഞത്. ലിവർപൂൾ എവേ പോരാട്ടത്തിൽ റെഡ് ബുള്ളിനെ 2-0നു കീഴടക്കിയും (നബി കെയ്ത-57, മുഹമ്മദ് സല -58) നാപ്പോളി സ്വന്തം തട്ടകത്തിൽവച്ച് 4-0ന് ജെങ്കിനെ തകർത്തും നോക്കൗട്ടിൽ കടന്നു. അതോടെ ലിവർപൂൾ (13 പോയിന്റ്) ഗ്രൂപ്പ് ചാന്പ്യന്മാരായും നാപ്പോളി (12 പോയിന്റ്) രണ്ടാം സ്ഥാനത്തോടെയും ഗ്രൂപ്പ് ഘട്ട പോരാട്ടം അവസാനിപ്പിച്ചു. റെഡ് ബുള്ളിന്റെ (ഏഴ്) പ്രതീക്ഷകൾ അതോടെ അസ്തമിച്ചു. ജെങ്ക് (ഒന്ന്) അവസാന സ്ഥാനത്തായി.
ചെൽസി 2 - 1 ലിലെ
എച്ച് ഗ്രൂപ്പിൽ തുല്യ സാധ്യതയോടെ അവസാന പോരാട്ടത്തിനിറങ്ങിയത് ചെൽസി, വലൻസിയ, അയാക്സ് എന്നിവയായിരുന്നു. അതിൽ ചെൽസി 2-1ന് ലിലെയെ കീഴടക്കുകയും വലൻസിയ 1-0ന് അയാക്സിനെ മറികടക്കുകയും ചെയ്തതോടെ ചെൽസിയും വലൻസിയയും നോക്കൗട്ടിൽ കടന്നു. എവേ പോരാട്ടത്തിലായിരുന്നു വലൻസിയയുടെ ജയം. 10 പോയിന്റുമായി ഗ്രൂപ്പിൽ അതുവരെ ഒന്നാം സ്ഥാനത്തായിരുന്ന അയാക്സിന്റെ കഥ അതോടെ കഴിഞ്ഞു. വലൻസിയ (11 പോയിന്റ്), ചെൽസി (11 പോയിന്റ്) എന്നിവ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളോടെ നോക്കൗട്ടിൽ കടക്കുകയും ചെയ്തു.
ലിയോണ്‍ 2 - 2 ലീപ്സിംഗ്
ഗ്രൂപ്പ് ജിയിൽ സമനില മാത്രം മതിയായിരുന്നു ലീപ്സിംഗിന് നോക്കൗട്ടിലേക്കുള്ള വഴി തുറക്കാൻ. ലിയോണിന്റെ തട്ടകത്തിൽനടന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ലിയോണുമായി അവർ 2-2 സമനിലയിൽ പിരിയുകയും ചെയ്തു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ബെൻഫിക 3-0ന് സെനിറ്റിനെ കീഴടക്കി. അതോടെ ബെൻഫിക (ഏഴ് പോയിന്റ്), സെനിറ്റ് (ഏഴ് പോയിന്റ്) എന്നിവ പുറത്ത്. ലീപ്സിംഗ് (11 പോയിന്റ്), ലിയോണ്‍ (എട്ട് പോയിന്റ്) എന്നിവ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനത്തോടെ നോക്കൗട്ടിലും.
സൂപ്പർ ക്ലൈമാക്സ്
12:11 AM Dec 12, 2019 | Deepika.com