ദലാഹോര്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റിനെക്കാളുപരി സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പരവിജയകരമായി പൂര്‍ത്തിയാക്കുകയെന്ന കാര്യമാകും പാക്കിസ്ഥാന് ശ്രദ്ധിക്കുക. രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനിലെത്തി. 2009നുശേഷമാണ് പാക്കിസ്ഥാന്റെ മണ്ണ് ഒരിക്കല്‍ക്കൂടി ടെസ്റ്റിനു വേദിയാകുന്നത്. നാളെ മുതല്‍ റാവല്‍പിണ്ടിയില്‍ ആദ്യ ടെസ്റ്റിനു തുടക്കമാകും. ഇന്നലെയാണ് ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനിലെത്തിയത്.
2009ല്‍ പാക്ക് പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ തീവ്രവാദികളുടെ ആക്രമണമുണ്ടായശേഷം ആദ്യമായാണ് പാക്കിസ്ഥാന് ടെസ്റ്റിനു വേദിയാകുന്നത്. മാര്‍ച്ച് മൂന്നിനു നടന്ന ആക്രമണത്തില്‍ ആറു സുരക്ഷ ഉദ്യോഗസ്ഥരും രണ്ടു സാധാരണക്കാരുമാണ് മരിച്ചത്. ആറു കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാനിലേക്കു ടെസ്റ്റ് മത്സരങ്ങള്‍ക്കായി ടീമുകളെത്താന് മടിച്ചു. പിന്നീട് യുഎഇയിലാണ് പാക്കിസ്ഥാന്റെ ഹോം മത്സരങ്ങള്‍ നടന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ പാക്കിസ്ഥാനില്‍ തീവ്രവാദികളുടെ സാന്നിധ്യത്തിലുണ്ടായ കുറവും സുരക്ഷ മെച്ചപ്പെട്ടതും ടീമുകളെ തിരിച്ചുവരാന്‍ കാരണമായി. 2015 മുതല്‍ പാക്കിസ്ഥാനിലേക്ക് ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട്. സിംബാബ് വേ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഐസിസി ലോക ഇലവന് ടീമുകളാണ് പാക്കിസ്ഥാനിലെത്തിയത്.
സഞ്ചാരത്തിനായി പാക്കിസ്ഥാന് സുരക്ഷിതമാണെന്നും കളിക്കാര്‍ക്ക് ഏറ്റവും ശക്തമായ സുരക്ഷ നല്‍കുമെന്നും പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പു നല്‍കിയതോടെയാണ് ശ്രീലങ്കന്‍ ടീം ടെസ്റ്റിനായി പാക്കിസ്ഥാനിലെത്തിയത്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ക്കായി ഈ മാസം ആദ്യ ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനിലെത്തിയിരുന്നു. സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആ ടീമില്‍ പത്തു പ്രധാനപ്പെട്ടവര്‍ ഇല്ലായിരുന്നു. ടെസ്റ്റ്ിന് ശക്തമായ ടീമുമായാണ് ശ്രീലങ്ക എത്തിയിരിക്കുന്നത്.
പാക്കിസ്ഥാനില്‍ ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചുവരാനുള്ള യഥാര്‍ഥ സമയമാണെന്ന്് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ പറഞ്ഞിരുന്നു. 2009ലെ സംഭവത്തിനുശേഷം പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ കളിക്കാര്‍ക്ക് പേടിയായിരുന്നു. എന്നാല്‍ ഞങ്ങളുടെ ട്വന്റി 20, ഏകദിന ടീമുകള്‍ പാക്കിസ്ഥാനിലെത്തി അവിടത്തെ സ്ഥിതിഗതികള്‍ വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും മികച്ചതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടെന്നും ലങ്കന്‍ നായകന് പറഞ്ഞു. കളിക്കാരെല്ലാം കളിക്കാന്‍ തയാറായിക്കഴിഞ്ഞുവെന്നും ഇനി പാക്കിസ്ഥാനില്‍ നല്ലൊരു പരമ്പരയാണ് ലക്ഷ്യമിടുന്നതെന്നും നായകന് പറഞ്ഞു.
പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ടെസ്റ്റ് മത്സരങ്ങള്‍ പാക്കിസ്ഥാനിലേക്കു തിരിച്ചുവരുന്നതുകൊണ്ട് ക്രിക്കറ്റ് ലോകം മുഴുവന്‍ ആ രാജ്യത്തിന്റെ തയാറെടുപ്പുകളെയാകും ഉറ്റുനോക്കുക.
1982ല്‍ ഇരുടീമും തമ്മിലുള്ള ആദ്യ ടെസ്റ്റിലെ ക്യാപ്റ്റന്മാരായിരുന്ന ബന്ദുല വോണാപുരയെയും ജാവേദ് മിയാന്‍ദാദിനെയും പരമ്പരയിലെ ആദ്യ മത്സരം കാണാനായി ക്ഷണിച്ചിട്ടുണ്ട്്.
ഡിസംബര്‍ 11 പാക്കിസ്ഥാന് ക്രിക്കറ്റിന്റെ പ്രത്യേക ദിനമാണിതെന്ന് പിസിബി ചെയര്മാന് എഷാന്‍ മണി പറഞ്ഞു.
ഓസ്ട്രേലിയയില്‍ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 2-0ന് തോറ്റ പാക്കിസ്ഥാന് ജയത്തോടെ തിരിച്ചുവരവ് നടത്താനാണ് ഇറങ്ങുന്നത്. ബ്രിസ്ബെയ്നിലും അഡ്ലെയ്ഡിലും ഇന്നിംഗ്സ് തോല്‍വിയായിരുന്നു.
പത്ത് വർഷത്തിനു ശേഷം പാക് മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റ്
11:32 PM Dec 09, 2019 | Deepika.com