സഞ്ജു വി. സാംസൺ ?
മലയാളി ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു വി. സാംസണ് അന്തിമ ഇലവണിൽ ഉണ്ടാവുമോ എന്നതിനാണ്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ മാസങ്ങൾക്ക് മുന്‍പ് സഞ്്ജു ഈ ഗ്രൗണ്ടിൽ തകർപ്പൻ പ്രകടനം നടത്തിയത് ആരാധകരുടെ മനസിൽ ഇപ്പോഴും നിറഞ്ഞു നില്ക്കുന്നു. ഈ പരന്പരയിലെ ആദ്യ ട്വന്റി-20യിൽ സന്ദർശകർ പടുത്തുയർത്തിയ 207 റണ്‍സ് എന്ന മികച്ച സ്കോർ പിന്തുടർന്ന് വിജയം നേടാനായതിൽ ഇന്ത്യൻ സംഘത്തിന്റെ ആത്മവിശ്വാസം ഏറെ ഉയർന്നു.
കഴിഞ്ഞ മത്സരത്തിനിറങ്ങിയ അതേ ടീമിനെ തന്നെയാവും ഇന്ത്യ ഇറക്കാൻ സാധ്യത. ഓപ്പണർ കെ. എൽ. രാഹുൽ ആദ്യമത്സരത്തിൽ മികച്ച ഫോമിലായിരുന്നു. ക്യാപ്റ്റൻ മിന്നും പ്രകടനമാണ് ഓപ്പണിംഗ് മത്സരത്തിൽ തന്നെ കാഴ്ച്ചവച്ചത്. കോഹ്ലിയും രാഹുലും അർധസെഞ്ചുറികൾ ആദ്യ മത്സരത്തിൽ സ്വന്തമാക്കിയത് ടീമിനു കൂടുതൽ ആവേശം പകർന്നു. എന്നാൽ, ബൗളിംഗിലും ഫീൽഡിംഗിലും ഇന്ത്യക്ക് ഒന്നാം മത്സരത്തിൽ നിരവധി പിഴവുകൾ സംഭവിച്ചു. രോഹിത് ശർമയാണ് ഫീൽഡിംഗിൽ നിരവധി പിഴവുകൾ വരുത്തിയത്.
ബൗളിംഗിൽ സ്പിന്നർ വാഷിംഗ്ടണ്‍ സുന്ദറിനെ വിൻഡീസ് ബാറ്റ്സ്മാൻമാർ കണക്കിനു തല്ലി. ഈ സാഹചര്യത്തിൽ ഇന്ന് വാഷിംഗ്ടണ്‍ സുന്ദർ അന്തിമ ഇലവണിൽ ഇടംപിടിക്കുമോ എന്നതിലും സംശയമുണ്ട്.
തിരിച്ചുവരാൻ വിൻഡീസ്
മികച്ച സ്കോർ പടുത്തുയർത്തിയിട്ടും വിജയം കൈവിട്ടതിന്റെ നിരാശയിലാണ് വിൻഡീസ് സംഘം രണ്ടാം മത്സരത്തിനിറങ്ങുന്നത്. കാര്യവട്ടത്തെ പിച്ച് ബാറ്റിംഗിനെ പിന്തുണയ്ക്കുന്നതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്യവട്ടം വിജയഗ്രൗണ്ടാണ്. കാര്യവട്ടത്ത് ന്യൂസിലൻഡിനെതിരേയുള്ള ട്വന്റി-20യിലും വെസ്റ്റ് ഇൻഡീസിനെതിരേ നടന്ന ഏകദിനത്തിലും വിജയം ഇന്ത്യയുടെ കൂടെയായിരുന്നു.
മാച്ച് വിന്നറാകാൻ കഴിവുള്ള കളിക്കാരാണ് സന്ദർശകരുടെ ബാറ്റിംഗ് നിരയിലേറെയും. ഐപിഎലിൽ സ്ഥിരം കളിക്കാരനായ പൊള്ളാർഡ് നയിക്കുന്പോൾ കൂറ്റൻ സ്കോർ പിറന്നാലും അത്ഭുതപ്പെടേണ്ടതില്ല. പരന്പരയിൽ ഒപ്പമെത്തുക എന്ന ലക്ഷ്യത്തോടെയാവും കരീബിയൻ പട കാര്യവട്ടത്ത് കളിക്കാനിറങ്ങുക. തകർപ്പൻ ഫോമിലുള്ള ഷിംറോണ്‍ ഹെറ്റ്മയർ, എവിൻ ലൂയിസ് തുടങ്ങിയവരിലാണ് സന്ദർശകരുടെ പ്രതീക്ഷ. മികച്ച തുടക്കം ലഭിച്ചാൽ കൂറ്റൻ സ്കോർ പടുത്തുയർത്താൻ സന്ദർശകർക്കാകും.
ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. രണ്ടാമത് ബാറ്റ് ചെയ്യുന്പോൾ രാത്രിയായതിനാൽ മഞ്ഞുവീണ് പിച്ചിൽ നനവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ബാറ്റ്സ്മാന്മാരെ പ്രതികൂലമായി ബാധിച്ചേക്കും.
ഹൈദരാബാദിൽനിന്നു പ്രത്യേക വിമാനത്തിൽ ഇരു ടീമുകളും ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് എത്തി. തുടർന്ന് കോവളത്തെ സ്വകാര്യ ഹോട്ടലിലേക്ക് പോയി.
കാര്യവട്ടത്തെ കേമൻമാർ ജഡേജയും ബുംറയും
കാര്യവട്ടം സ്പോർട്സ് ഹബ്ബ് രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കാണ് മുന്‍പ് വേദിയായിട്ടുള്ളത്. ഒരു ട്വന്റി-20യും ഒരു ഏകദിനവും. ഇതിൽ രണ്ടിലും ഇന്ത്യയാണ് ജേതാക്കളായത്. ട്വന്റി-20 2017 നവംബർ ഏഴിന് ന്യൂസിലൻഡിനെതിരേയാണ് നടന്നത്. അതിശക്തമായ മഴയെ തുടർന്ന് മത്സരം എട്ട് ഓവറായി ചുരുക്കേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 67 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സന്ദർശകർക്ക് നിശ്ചിത എട്ട് ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 61 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ജസ്പ്രീത് ബുംറ 10 റണ്‍സ് വിട്ടുനല്‍കി രണ്ടു വിക്കറ്റ് നേടി. മാൻ ഓഫ് ദ മാച്ചും ബുംറ ആയിരുന്നു.
2018 നവംബർ ഒന്നിനാണ് ആദ്യ അന്താരാഷ് ട്ര ഏകദിന മത്സരത്തിന് കാര്യവട്ടം വേദിയായത്. ഇന്ത്യയുടെ എതിരാളി വെസ്റ്റ് ഇൻഡീസായിരുന്നു. ഇന്ത്യൻ ബൗളർമാർ വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ടു, മുപ്പത്തിയഞ്ച് ഓവറിൽ 104 റണ്‍സിന് ഓൾ ഒൗട്ട്. രവീന്ദ്ര ജഡേജ 34 റണ്‍സ് വിട്ടുനല്‍കി നാലു വിക്കറ്റ് സ്വന്തമാക്കി. 105 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 14.5 ഓവറിൽ ജയം നേടി. ജഡേജയായിരുന്നു മാൻ ഓഫ് ദ മാച്ച്.
തോമസ് വർഗീസ്