തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റിൻഡീസ് ട്വന്റി-20 പരന്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമുകളും ഹൈദരാബാദിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ഇന്നു വൈകുന്നേരം 5.45 ന് തിരുവനന്തപുരത്തെത്തും. തുടർന്ന് പ്രത്യേകം ബസുകളിൽ താമസ സ്ഥലമായ കോവളം ഹോട്ടൽ ലീലയിലേക്ക് പോകും. ഇരു ടീമുകൾക്കും പരിശീലന സെഷനുകൾ ഉണ്ടായിരിക്കില്ല.
സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ലൈറ്റുകൾ ടെസ്റ്റ് ചെയ്ത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ പരന്പരയിൽ സഞ്ജു സാംസണ് തിളങ്ങിയ പിച്ചാണ് മത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർ ബിജു അറിയിച്ചു. തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണൻ ഇന്നലെ സ്റ്റേഡിയം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
മത്സരത്തിനായി കാണികൾക്ക് നാളെ വൈകുന്നേരം നാലു മുതൽ പ്രധാന കവാടം വഴി സ്റ്റേഡിയത്തിൽ പ്രവേശിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയൽ കാർഡും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയൽ കാർഡും പരിശോധിക്കും. ഇവിടെനിന്ന് മൂന്നു സുരക്ഷാ പരിശോധനകൾക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകൾ വഴി സ്റ്റേഡിയത്തിൽ പ്രവേശിക്കാം.
മത്സരത്തിന്റെ ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മത്സരത്തിന്റെ സുരക്ഷാ ഗതാഗത ചുമതലയ്ക്കായി സിറ്റി പോലീസ് കമ്മീഷണർ എം.ആർ. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ 1000 പോലിസുകാരെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തിന്റെ 94 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ഇന്നു വൈകുന്നേരം വരെ കെസിഎ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇൻസൈഡർ, പേടിഎം വെബ്സൈറ്റ് (www.insider.in, paytm.com, keralacricketaossciation.com) എന്നിവ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കാര്യവട്ടം പോരാട്ടം നാളെ
12:02 AM Dec 07, 2019 | Deepika.com