കാഠ്മണ്ഡു: 13-ാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ മലയാളികളുടെ മെഡൽ നേട്ടം തുടരുന്നു. ഇന്നലെ മലയാളികൾ രണ്ട് സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കി. തയ്ക്വാണ്ടോയിലൂടെയായിരുന്നു ആദ്യ സ്വർണം, വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിൽ മാർഗരറ്റ് മരിയ റെജി ഇന്ത്യക്ക് സ്വർണം സമ്മാനിച്ചു. അത്ലറ്റിക്സിൽനിന്ന് ട്രിപ്പിൾജംപിൽ യു. കാർത്തിക് സ്വർണവും 110 മീറ്റർ ഹർഡിൽസിൽ അപർണ റോയ് വെള്ളിയും ഇന്ത്യക്കു വേണ്ടി സ്വന്തമാക്കി.
ഇന്ത്യ ഇന്നലെ 23 സ്വർണമാണ് വാരിക്കൂട്ടിയത്. അതോടെ ഇന്ത്യയുടെ മെഡൽ വേട്ട 100 കടന്നു. നിലവിൽ 57 സ്വർണം, 41 വെള്ളി, 19 വെങ്കലം എന്നിങ്ങനെ 117 മെഡലാണ് ഇന്ത്യക്കുള്ളത്.
മരിയ പൊന്നാണ്... തയ്ക്വാണ്ടോ പോരാട്ടത്തിൽ ഇന്ത്യൻ ടീമിലുള്ള ഏക മലയാളിയാണ് കോട്ടയം കല്ലറ സ്വദേശിയായ മാർഗരറ്റ് മരിയ റെജി. റെജി കുര്യൻ-ജെയ്മോൾ ദന്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമത്തവൾ. നേപ്പാളിന്റെ മനിത ഷാഹിയെ 15-0നു തറപറ്റിച്ചായിരുന്നു മരിയ പൊന്നണിഞ്ഞത്. കഴിഞ്ഞ തവണയും സ്വർണം കരസ്ഥമാക്കിയിരുന്നു.
സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥയാണ് മരിയ. മണിപ്പുർ സ്വദേശിയായ കാനോൻ ബാലദേവിയാണ് മരിയയുടെ പരിശീലക. തിരുവനന്തപുരം സ്വദേശിയായ പരിശീലകൻ ബാലഗോപാലന്റെ ഭാര്യയാണ് കാനോൻ.
മിന്നും കാർത്തിക്
പാലക്കാട് പറളി സ്കൂളിന്റെ ഉത്പന്നമാണ് യു. കാർത്തിക്. പാലക്കാട് സ്വദേശിയായ കാർത്തിക് പറളിയിൽനിന്ന് എയർ ഫോഴ്സിലേക്കു ചേക്കേറി. ഇപ്പോൾ ബംഗളൂരുവിലാണ്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ അർപ്പീന്ദർ സിംഗിനെ ഇന്ത്യൻ ഗ്രാൻഡ് പ്രീയിലടക്കം പിന്തള്ളി സ്വർണം നേടി മിന്നുന്ന ഫോമിലാണ് കാർത്തിക്. 16.47 മീറ്റർ താണ്ടിയാണ് ഇന്നലെ പുരുഷ വിഭാഗം ട്രിപ്പിൾജംപിൽ ഇന്ത്യക്കായി കാർത്തിക് സ്വർണം സ്വന്തമാക്കിയത്. ഇന്ത്യയുടെ മുഹമ്മദ് സലഹുവിനാണ് (16.16 മീറ്റർ) വെള്ളി.
അപർണയ്ക്ക് വെള്ളി
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ കോഴിക്കോട് കൂടരഞ്ഞി സ്വദേശി റോയ്-ടീന ദന്പതികളുടെ മകളായ അപർണ റോയ് വെള്ളി സ്വന്തമാക്കി. 14.13 സെക്കൻഡിലാണ് അപർണ ഹർഡിൽ കടന്ന് ഫിനിഷ് ചെയ്തത്. ശ്രീലങ്കയുടെ ലക്ഷിക സുഗന്ദിനാണ് (13.68) സ്വർണം.
110 മീറ്റർ പുരുഷ ഹർഡിൽസിൽ സുരേന്ദറിലൂടെയും ഇന്ത്യക്ക് വെള്ളി ലഭിച്ചു. വനിതകളുടെ 400 മീറ്ററിൽ ഇന്ത്യക്കായി പ്രിയ വെള്ളി നേടി. പുരുഷ വിഭാഗം 400 മീറ്ററിൽ ജീവൻ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചു.