ഹൈദരാബാദ്: 2020 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ ഓഡിഷനാണ് നടക്കുന്നതെങ്കിലും ടീം മാനേജ്മെന്റിന്റെ പിന്തുണ മുഴുവൻ ഫോമിലല്ലാത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്. അതോടെ ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പരയ്ക്കു പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ പരന്പരയിലും മലയാളി താരം സഞ്ജു വി. സാംസണിനു കാഴ്ചക്കാരന്റെ റോൾമാത്രമായിരിക്കും ലഭിക്കുക. വിൻഡീസിനെതിരായ മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി ഏഴിന് നടക്കും.
വെസ്റ്റ് ഇൻഡീസിനെതിരേ ബാറ്റിംഗ് ലൈനപ്പിൽ വലിയ മാറ്റം ഉണ്ടാകില്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നല്കുന്ന സൂചന. ഋഷഭ് പന്തിന്റെ കഴിവിൽ ടീമിന് വിശ്വാസമുണ്ട്. ലോകകപ്പിന് മുൻപ് ടീം ഘടനയിൽ വലിയ അഴിച്ചുപണി ഉണ്ടാകില്ല- കോഹ്ലി പറഞ്ഞു.
ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതോടെ ടീമിലെത്തിയ സഞ്ജുവിനെ ഓപ്പണറായും പരിഗണിക്കണമെന്ന് ടീം മാനേജ്മെന്റിനോട് നിർദേശിച്ചതായി ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, രോഹിത് ശർമ, കെ.എൽ. രാഹുൽ എന്നിവർ കളിക്കാത്ത സാഹചര്യങ്ങളിൽ മാത്രമേ സഞ്ജുവിന് നിലവിൽ ഓപ്പണിംഗിന് അവസരം ലഭിക്കൂ.
ഋഷഭ് പന്തിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. കളിക്കാരനെന്ന നിലയിൽ മികച്ച പ്രകടനം നടത്തുക എന്നത് പന്തിന്റെ ഉത്തരവാദിത്തമാണ്. സമ്മർദമില്ലാതെ കളിക്കാനുള്ള അവസരം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് ടീമിന്റെയും ഉത്തരവാദിത്തമാണ്- കോഹ്ലി വ്യക്തമാക്കി.
നോബോൾ മൂന്നാം അന്പയർ വിളിക്കും
ഇന്ത്യ x വിൻഡീസ് ട്വന്റി-20, ഏകദിന പരന്പരകളിൽ ഫ്രണ്ട് ഫൂട്ട് നോബോൾ തീരുമാനം മൂന്നാം അന്പയർ ആയിരിക്കും എടുക്കുക. ഫീൽഡ് അന്പയർ ആയിരിക്കില്ല നോബോൾ തീരുമാനിക്കുക എന്ന് ഐസിസി ഇന്നലെ അറിയിച്ചു. ഈ വർഷം ഓഗസ്റ്റിലാണ് നോബോൾ തീരുമാനം തേർഡ് അന്പയറിന്റെ ചുമതലയാക്കിയുള്ള പരിഷ്കാരം ഐസിസി നടത്തിയത്.
ക്യാപ്റ്റന്റെ പിന്തുണ പന്തിന്
12:05 AM Dec 06, 2019 | Deepika.com