കൊച്ചി: കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കാൻ വൻകിട വിദേശ ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചതായി സിഇഒ വിരേൻ ഡിസിൽവ. കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് അക്കാഡമിയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് ഡിസിൽവ ഇക്കാര്യം വ്യക്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരായ സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റിയിൽ നടത്തിയതുപോലെ നിക്ഷേപം നടത്താനും യൂറോപ്യൻ ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ തങ്ങളിതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദേഹം പറഞ്ഞു.
ബ്ലാസ്റ്റേഴ്സ് ഭാവിയിൽ കൊച്ചിയിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ കേരളം വിട്ടുപോകില്ലെന്നും ഡിസിൽവ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ ക്ലബ്ബാണ്. ഇവിടെത്തന്നെ നിൽക്കാനാണ് ആഗ്രഹം. കൊച്ചിയിൽ നിന്ന് ക്ലബ്ബിനെ കോഴിക്കോട്ടേക്ക് പറിച്ചു നട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വഴിയിടുന്നതാണ് ഡിസിൽവയുടെ പ്രതികരണം. കോർപറേഷനും ജിസിഡിഎയുമായുള്ള പ്രശ്നങ്ങളെ പരാമർശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യംഗ് ബ്ലാസ്റ്റേഴ്സിന്റെ ടെക്നിക്കൽ ഡയറക്ടറായി ഇംഗ്ലണ്ടിൽനിന്നുള്ള മരിയോ മരിനിക്കയെ നിയമിച്ചു. ലിവർപൂളിന്റെ അണ്ടർ 15 ടീമിന്റെ ഉൾപ്പെടെ മനേജരായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് മരിയോ. ടാൻസാനിയയിലെ അസാം എഫ്സിയുടെ ഹെഡ് കോച്ചായിരുന്നു. അടുത്ത അഞ്ചുവർഷം കൊണ്ട് രണ്ടു ലക്ഷത്തോളം കുരുന്നുകൾക്ക് ഫുട്ബോൾ പരിശീലനം നല്കുകയാണ് യംഗ് ബ്ലാസ്റ്റേഴ്സ് പദ്ധതിയുടെ ലക്ഷ്യം.
ബ്ലാസ്റ്റേഴ്സുമായി സഹകരിക്കാൻ വിദേശ ക്ലബ്ബുകൾക്ക് താത്പര്യം
12:10 AM Dec 05, 2019 | Deepika.com