ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ 2015നുശേഷം വീണ്ടും സൂപ്പർ താരം ലയണൽ മെസി. 2019ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം ബാഴ്സലോണയുടെ അർജന്റൈൻ താരമായ മെസി സ്വന്തമാക്കി. ആറാം തവണയാണ് മെസി ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനാകുന്നത്.
ലിവർപൂളിന്റെ ഡച്ച് താരം വിർജിൽ വാൻ ഡിക്കിനെ പിന്തള്ളിയാണ് ഇത്തവണ മെസി പുരസ്കാരം സ്വന്തമാക്കിയത്. ഫിഫ ദ ബെസ്റ്റ് പുരസ്കാരവും മെസിക്കായിരുന്നു. ബാലൻ ഡി ഓർ മെസി സ്വന്തമാക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. അമേരിക്കയുടെ മേഗൻ റാപീനോയാണ് മികച്ച വനിതാ താരം.
നന്പർ വണ്
ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ താരമെന്ന റിക്കാർഡ് ഇതോടെ മെസി സ്വന്തമാക്കി. അഞ്ച് തവണ പുരസ്കാരം നേടിയ യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളിയാണ് മെസി ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്ക് എത്തിയത്. 2018ലെ ജേതാവ് ലൂക്കാ മോഡ്രിച്ചാണ് മെസിക്ക് കിരീടം സമ്മാനിച്ചത്.
ചാന്പ്യൻസ് ലീഗിലെയും ലാലിഗയിലെയും മിന്നും പ്രകടനമാണ് മെസിക്ക് തുണയായത്. ലാ ലിഗയിൽ കഴിഞ്ഞ സീസണിൽ 36 ഉം ചാന്പ്യൻസ് ലീഗിൽ 12 ഉം ഗോളുകൾ മെസി സ്വന്തമാക്കിയിരുന്നു.
2009 മുതൽ 2012 വരെ തുടർച്ചയായി നാല് വർഷം മെസി ബാലൻ ഡി ഓർ നേടിയിണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, മുഹമ്മദ് സല എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ആദ്യ അഞ്ചിലെ മൂന്ന് പേരും ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിന്റെ താരങ്ങളാണെന്നതും ശ്രദ്ധേയം.
മികച്ച ഗോൾകീപ്പർ ലിവർപൂളിന്റെ ബ്രസീൽ താരം അലിസണ് ബെക്കറാണ്. യുവന്റസിന്റെ ഡച്ച് താരം മാതിസ് ഡി ലിറ്റാണ് മികച്ച യുവതാരം. കഴിഞ്ഞ വർഷം യുവതാര പുരസ്കാരം നേടിയ ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയാണ് ഡി ലിറ്റിനു പുരസ്കാരം സമ്മാനിച്ചത്. അമേരിക്കയെ ലോക ചാന്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതാണ് മേഗൻ റാപീനോ.
6ാം തന്പുരാൻ; ബാലൻ ഡി ഓർ മെസിക്ക്
11:55 PM Dec 03, 2019 | Deepika.com