കൊച്ചി: ഉയിർത്തെണീറ്റെന്ന് കരുതിയതാണ്, പക്ഷേ അവസാനനിമിഷം വീണ്ടും കലമുടച്ചു. തിരിച്ചുവരവിന് ജയം അനിവാര്യമായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലകുരുക്ക്. അതും രണ്ടും തവണ മുന്നിട്ടു നിന്നശേഷം. ആദ്യ മിനിറ്റു മുതൽ ഗോവയെ വിറപ്പിച്ച ബ്ലാസ്റ്റേഴ്സിനെ 2-2നാണ് സന്ദർശകർ സമത്തിൽ കുരുക്കിയത്.
സ്പാനിഷ് താരം സെർജിയോ സിഡോഞ്ചയും (ഒന്ന്), റാഫേൽ മെസി ബൗളിയും (59) ആതിഥേയർക്കായി വലയിൽ പന്തെത്തിച്ചു. സെറിഗേ ഫാൾ (41), ലെനി റോഡ്രിഗസ് (90+1) എന്നിവരാണ് ഗോവയുടെ സ്കോറർമാർ.
ആദ്യം മുതൽ അവസാനം വരെ രണ്ടുതവണ ഗോവ വലകുലുക്കിയതൊഴിച്ചാൽ ബ്ലാസ്റ്റേഴ്സിന്റെ സന്പൂർണ ആധിപത്യമാണ് കൊച്ചിയിൽ കണ്ടത്.
രഹ്നേഷ് മുതൽ മെസി വരെ തങ്ങളുടെ റോൾ ഭംഗിയാക്കി. ഇടയ്ക്കൊരു ആലസ്യത്തിലാണ്ടപ്പോൾ കിട്ടിയ അവസരം മുതലാക്കി ഗോവ രക്ഷപ്പെടുകയും ചെയ്തു. സമനില ഗോവയ്ക്ക് വലിയ ക്ഷീണം ചെയ്തില്ലെങ്കിലും ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുള്ള പോക്ക് കൂടുതൽ അവതാളത്തിലാക്കി. ആറു കളിയിൽ അഞ്ചുപോയിന്റോടെ ബ്ലാസ്റ്റേഴ്സ് ഒൻപതിൽ നിന്ന് ഒരുപടി കൂടി മുന്നോട്ടുകയറി. ഗോവ ഒൻപതു പോയിന്റുമായി നാലാമതും. വ്യാഴാഴ്ച മുംബൈയിൽ അവർക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
അതിഥികൾ ഞെട്ടിയ ആദ്യ പകുതി
വിലക്കും പരിക്കും മൂലം മുൻനിര താരങ്ങളെ നഷ്ടപ്പെട്ട് കളത്തിലിറങ്ങിയ ഗോവൻ നിരയെ ഞെട്ടിച്ചാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ കൊന്പ·ാരുടെ വന്പുകാട്ടിയ ഗോൾ പിറന്നു. ബ്ലാസ്റ്റേഴ്സിന് കിട്ടിയ ത്രോയിൽ നിന്നായിരുന്നു ഗോളിന്റെ തുടക്കം. രാജു ഗെയ്ക്ക്വാദിന്റെ നീട്ടിയുള്ള ഏറ് നേരേ ബോക്സിൽ. കിട്ടിയത് സിഡോഞ്ചയുടെ കാലുകളിൽ. സ്പാനിഷ് ബൂട്ടുകൾക്ക് പിഴച്ചില്ല. ഗോവൻ കാവൽക്കാരൻ മുഹമ്മദ് നവാസിനെയും മറികടന്ന് പന്ത് വലയിൽ. സ്വന്തം മൈതാനത്ത് ഏറെയൊന്നും ഈ സീസണിൽ ആഘോഷിക്കാൻ കിട്ടാതിരുന്ന ഗാലറികൾ പൊട്ടിത്തെറിച്ചു.
തുടക്കത്തിലെ ഞെട്ടലിൽനിന്ന് ഗോവ ഉണരുംമുന്പ് തുരുതുരാ ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്സ് കളംപിടിച്ചു. വിംഗുകളിൽ കെ. പ്രശാന്തും ജെക്സണ് സിംഗുമായിരുന്നു ആതിഥേയരുടെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മെസി ബൗളി അവസരങ്ങൾ കളഞ്ഞെങ്കിലും ഇടയ്ക്കൊക്കെ ഗോവൻ പ്രതിരോധത്തെ ഭയപ്പെടുത്താനായി. നായകൻ ബെർത്തലോമിയോ ഒഗ്ബെച്ചെ നിഴൽ മാത്രമായത് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തെ പലപ്പോഴും പിന്നോട്ടടിച്ചു. 23-ാം മിനിറ്റിൽ മുഹമ്മദ് റാക്കിപ്പ് നല്കിയ മനോഹരമായൊരു പാസ് വലയിലേക്ക് തിരിച്ചുവിടുന്നതിൽ മെസി പരാജയമായി. ഒരുഗോൾ ലീഡോടെ ബ്ലാസ്റ്റേഴ്സ് 45 മിനിറ്റ് പൂർത്തിയാക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഗോവയുടെ മറുപടി ഗോളെത്തുന്നത്.
എഡു ബേഡിയ എടുത്ത ഫ്രീകിക്കിൽ നിന്നായിരുന്നു ഗോൾ പിറന്നത്. മന്ദർറാവുവിന്റെ ആദ്യ ഷോട്ട് ടി.പി. രഹ്നേഷ് പറന്ന് കുത്തിയകറ്റിയെങ്കിലും ജാക്കിച്ചന്ദ് സിംഗിന്റെ കാലുകളിലെത്തിയ പന്ത് വീണ്ടും ബ്ലാസ്റ്റേഴ്സ് ബോക്സിൽ. ഉയർന്നെത്തിയ പന്ത് വലയിലേക്ക് തിരിച്ചുവിടുന്നതിൽ സെനഗൽ താരം സെറിഗേ ഫാളിന് പിഴച്ചില്ല. സ്കോർ 1-1. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങും മുന്പ് ഒഗ്ബെച്ചെയുടെ തകർപ്പൻ ലോംഗ് റേഞ്ചർ ഗോവൻ ഗോളി കഷ്ടിച്ചാണ് തട്ടിയകറ്റിയത്.
ആളെണ്ണം കുറഞ്ഞിട്ടും തിരിച്ചടിച്ച് ഗോവ
രണ്ടാംപകുതിയുടെ തുടക്കത്തിൽ ഗോവ പത്തുപേരായി ചുരുങ്ങി. ഒഗ്ബെച്ചെയെ ഫൗൾ ചെയ്തതിനാണ് ഗോൾസ്കോറർ ഫാളിന് കളംവിടേണ്ടി വന്നത്. എതിരാളികളിലൊന്ന് കുറഞ്ഞ് കുറഞ്ഞതോടെ മഞ്ഞപ്പോരാളികളുടെ വീര്യവും കൂടി. പലപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളെ ഗോവ തടുത്തു നിർത്തിയത് ഭാഗ്യത്തിന്റെ കൂടി അകന്പടിയോടെയായിരുന്നു. ഗോളി മുഹമ്മദ് നവാസിന്റെ രക്ഷപ്പെടുത്തലുകളും കൂടുതൽ തവണ പന്ത് വലയിലെത്തുന്നതിൽ നിന്ന് സന്ദർശകരെ രക്ഷിച്ചു. മൻവീർ സിംഗെന്ന ഒരൊറ്റ സ്ട്രൈക്കറിൽ ആശ്രയിച്ച് കളിച്ച ഗോവയുടെ തന്ത്രങ്ങൾ പാളുകയും ചെയ്തു. 59-ാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. പ്രശാന്തിന്റെ ഇടതുവിംഗിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ നിലംപറ്റെയൊരു ക്രോസ്. ഓടിയെത്തിയ മെസിക്ക് ഇത്തവണ പിഴച്ചില്ല. 2-1ന് ബ്ലാസ്റ്റേഴ്സ് മുന്നിൽ. മുന്നിലെത്തിയിട്ടും ആക്രമണം തുടർന്ന ബ്ലാസ്റ്റേഴ്സ് ജയിച്ചെന്നുറപ്പിച്ച നിമിഷങ്ങളിലാണ് ലെനി റോഡ്രിഗസ് ഗോവയ്ക്കായി അവതരിക്കുന്നത്. ഇഞ്ചുറിടൈമിന്റെ ആദ്യ മിനിറ്റിൽ സമനിലഗോൾ. 21,157 ഹൃദയങ്ങളെ നിശബ്ദമാക്കിയ നിമിഷം.
എം.ജി. ലിജോ
കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലകുരുക്ക്
01:00 AM Dec 02, 2019 | Deepika.com