മുംബൈ: സുപ്രീംകോടതി നിയോഗിച്ച ലോഥ സമിതിയുടെ കൂളിംഗ് ഓഫ് നിയമത്തിൽ ഇളവുവരുത്താൻ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അധ്യക്ഷതയിൽ ഇന്നലെ മുംബൈയിൽ ചേർന്ന 88-ാം ജനറൽ ബോഡി യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്. എന്നാൽ, ബിസിസിഐയുടെ ഈ തീരുമാനം സുപ്രീംകോടതി അംഗീകരിക്കേണ്ടതുണ്ട്. അതിനാൽ അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിസിസിഐ.
കൂളിംഗ് നിയമം ഒഴിവാക്കുന്നതോടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് സൗരവ് ഗാംഗുലിക്ക് 2024വരെ തുടരാനാകും. അല്ലെങ്കിൽ അടുത്ത വർഷം സ്ഥാനമൊഴിയണം. സെക്രട്ടറി സ്ഥാനത്തുള്ള ജയ് ഷായ്ക്കും ഈ മാറ്റം ഉപകാരപ്പെടും.
നിലവിലെ നിയമപ്രകാരം ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനിലോ തുടർച്ചയായി ആറ് വർഷം ഭരണത്തിലിരുന്നാൽ കൂളിംഗ് ഓഫ് നിയമപ്രകാരം മൂന്ന് വർഷത്തേക്ക് ചുമതലകളിൽനിന്ന് വിട്ടുനിൽക്കണം. ബിസിസിഐ തലപ്പത്ത് എത്തും മുന്പ് ഗാംഗുലി അഞ്ച് വർഷക്കാലം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു.
ഭരണത്തിൽ പരിചയസന്പന്നരുടെ സാന്നിധ്യം ഉറപ്പാക്കാൻ കൂളിംഗ് ഓഫ് നിയമം ഒഴിവാക്കണമെന്നാണ് ബിസിസിഐയുടെ നിലപാട്. പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ കൂളിംഗ് ഓഫ് നിയമത്തിനു പുറത്തുകൊണ്ടുവരാനാണ് ബിസിസിഐ നീക്കം. പ്രസിഡന്റും സെക്രട്ടറിയും തുടർച്ചയായി രണ്ട് ടേമും ട്രഷറർ, ഓഫീസ് അധികാരികൾ എന്നിവർക്ക് മൂന്ന് ടേമും അധികാരത്തിൽ ഇരിക്കാൻ സാഹചര്യമുണ്ടാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. അതേസമയം, ഭാരവാഹികളുടെ പരമാവധി പ്രായം 70 എന്നതിൽ മാറ്റമില്ല.
ജയ് ഷാ ഐസിസിയിലേക്ക്
ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്സിൽ) ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളിൽ ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ഇന്ത്യയെ പ്രതിനിധീകരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായ ജയ് ബിസിസിഐ സിഇഒ രാഹുൽ ജോഹ്രിക്കു പകരം ഇനി മുതൽ ഐസിസി യോഗങ്ങളിൽ പങ്കെടുക്കും.
ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയെ (സിഎസി) പിരിച്ചുവിടാനും ഇന്നലത്തെ ബിസിസിഐ യോഗത്തിൽ തീരുമാനമായി. സച്ചിൻ തെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മണ്, സൗരവ് ഗാംഗുലി എന്നിവർ ബഹുമുഖ താത്പര്യത്തിന്റെ പേരിൽ സിഎസിയിൽനിന്ന് രാജിവച്ചതിനെത്തുടർന്നാണിത്.
‘കൂളിംഗ് ’കോടതിയിലേക്ക്
12:58 AM Dec 02, 2019 | Deepika.com