![ബിജെപി കേരള അധ്യക്ഷൻ അടുത്ത മാസം പകുതിയോടെ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13730444/full.jpg)
ന്യൂഡൽഹി: കേരളത്തിലെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പു നീളുമെന്നതിനാൽ ഡിസംബർ മൂന്നാം വാരത്തോടെ പുതിയ അധ്യക്ഷനെ നാമനിർദേശം ചെയ്യാൻ കേന്ദ്ര നേതൃത്വം ചർച്ചകൾ സജീവമാക്കുന്നു.
കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പിസവും ജാതീയ തർക്കങ്ങളും ആർഎസ്എസിന്റെ താത്പര്യങ്ങളുമെല്ലാം സംസ്ഥാനത്തെ പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതിൽ കേന്ദ്ര നേതൃത്വത്തിനു കീറാമുട്ടിയായിട്ടുണ്ട്. എങ്കിലും തീരുമാനം അനന്തമായി നീളുന്നതു പാർട്ടിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നു ബോധ്യമായിട്ടുണ്ട്.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ പ്രതീക്ഷിച്ചതുപോലെ നേട്ടമുണ്ടാക്കാൻ പാർട്ടിക്കു കഴിയാതെപോയതും വിലയിരുത്തുന്നുണ്ട്. ഡിസംബർ 13നു പാർലമെന്റ് സമ്മേളനം കഴിഞ്ഞാലുടൻ കേരളത്തിലെ പാർട്ടി പ്രസിഡന്റിനെ നിയമിക്കാനാണു നീക്കം.
ബിജെപിയുടെ സംസ്ഥാന, ദേശീയ തലങ്ങളിലെ സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാക്കുന്നതിനു കൂടുതൽ സമയമെടുക്കുമെന്നതിനാൽ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് അമിത് ഷായ്ക്കു പകരക്കാരനെ നിശ്ചയിക്കുന്നതിലും തീരുമാനമായില്ല. വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്കു തന്നെയാണു ദേശീയ അധ്യക്ഷനാകാൻ കൂടുതൽ സാധ്യതയെങ്കിലും ഇക്കാര്യത്തിലും നരേന്ദ്ര മോദിയും ഷായും അന്തിമ നിലപാടു വ്യക്തമാക്കിയിട്ടില്ല.
കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരിലൊരാളെ സംസ്ഥാന അധ്യക്ഷനാക്കാനാണു വി. മുരളീധരൻ ഗ്രൂപ്പിന്റെ നിർദേശം. എം.ടി. രമേശിന്റെ പേരാണു പി.കെ. കൃഷ്ണദാസ് പക്ഷം മുന്നോട്ടുവയ്ക്കുന്നത്. ഗവർണർ സ്ഥാനം രാജിവച്ചു തിരിച്ചെത്തിയ മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരനെ വീണ്ടും നിയമിക്കണമെന്നാണ് ആർഎസ്എസിന്റെ താത്പര്യം. പക്ഷേ ഒന്നു പരീക്ഷിച്ചവരെ വീണ്ടും നിയമിക്കുന്നതിൽ പാർട്ടിയിലെ ചില പ്രബലർക്കു വിയോജിപ്പുണ്ട്. കുമ്മനത്തെയും പിന്നീട് പി.എസ്. ശ്രീധരൻപിള്ളയെയും മിസോറാമിലേക്കു ഗവർണർമാരായി മാറ്റേണ്ടി വന്ന സാഹചര്യം അവഗണിക്കാനാകില്ല.
എന്നാൽ, ഗ്രൂപ്പിന് അതീതമായ ഒരാളെ സംസ്ഥാന പ്രസിഡന്റായി നിയമിക്കണമെന്ന നിർദേശവും ശക്തമാണ്. ബിജെപിയുടെ ദേശീയ നേതാവു കൂടിയായ ഡോ. ആർ. ബാലശങ്കർ, സംസ്ഥാന വക്താവായ ബി. രാധാകൃഷ്ണമേനോൻ തുടങ്ങിവരുടെ പേരുകൾ കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. മുന്പ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുന്പോഴും ബാലശങ്കറുടെ പേര് സജീവ പരിഗണനയിലുണ്ടായിരുന്നു.
വി. മുരളീധരനെ കേന്ദ്രമന്ത്രിയാക്കിയതോടെ അദ്ദേഹത്തിന്റെ വിഭാഗത്തിന് മേൽക്കൈയുണ്ടായതു മറുപക്ഷത്തെ വിലപേശലിനു പ്രേരിപ്പിക്കുന്നുണ്ട്. ബിജെപിക്ക് ഏറ്റവും വേണ്ട നായർ സമുദായം പാർട്ടിയോടു മുഖം തിരിഞ്ഞു നിൽക്കുന്ന സ്ഥിതി പരിഹരിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നാണു ദേശീയ നേതൃത്വത്തിന്റെ ആഗ്രഹം. മുരളീധരൻ മന്ത്രിയായ പശ്ചാത്തലത്തിൽ ഈഴവ വിഭാഗത്തിനു കാര്യമായ പരാതികളില്ല. അതിനാൽ എൻഎസ്എസിനു സ്വീകാര്യനായ നേതാവിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വാദം ശക്തമാണ്.
എൻഎസ്എസുമായി അടുപ്പമുള്ള രാധാകൃഷ്ണമേനോന്റെ പേര് ഈ സാഹചര്യത്തിലാണ് ഉയർന്നുവന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലേക്കു മാറാൻ ഡോ. ബാലശങ്കർക്കു താത്പര്യക്കുറവുണ്ടെന്നും സൂചനയുണ്ട്. ബാലശങ്കറുടെ പരേതയായ ഭാര്യയുടെ പേരിൽ തുടങ്ങിയ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ അവാർഡ്ദാന ചടങ്ങിൽ അമിത് ഷായുടെ പ്രതിനിധിയായി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ മുഖ്യാതിഥിയായിരുന്നു. തെലുങ്കാനയുടെ ചുമതലയുള്ള ദേശീയ പ്രഭാരിയായ കൃഷ്ണദാസും രാധാകൃഷ്ണ മേനോനും ഡൽഹിയിൽ നടന്ന ഈ ചടങ്ങിലെ സാന്നിധ്യംകൊണ്ട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ജോർജ് കള്ളിവയലിൽ
കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പിസവും ജാതീയ തർക്കങ്ങളും ആർഎസ്എസിന്റെ താത്പര്യങ്ങളുമെല്ലാം സംസ്ഥാനത്തെ പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതിൽ കേന്ദ്ര നേതൃത്വത്തിനു കീറാമുട്ടിയായിട്ടുണ്ട്. എങ്കിലും തീരുമാനം അനന്തമായി നീളുന്നതു പാർട്ടിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നു ബോധ്യമായിട്ടുണ്ട്.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ പ്രതീക്ഷിച്ചതുപോലെ നേട്ടമുണ്ടാക്കാൻ പാർട്ടിക്കു കഴിയാതെപോയതും വിലയിരുത്തുന്നുണ്ട്. ഡിസംബർ 13നു പാർലമെന്റ് സമ്മേളനം കഴിഞ്ഞാലുടൻ കേരളത്തിലെ പാർട്ടി പ്രസിഡന്റിനെ നിയമിക്കാനാണു നീക്കം.
ബിജെപിയുടെ സംസ്ഥാന, ദേശീയ തലങ്ങളിലെ സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാക്കുന്നതിനു കൂടുതൽ സമയമെടുക്കുമെന്നതിനാൽ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് അമിത് ഷായ്ക്കു പകരക്കാരനെ നിശ്ചയിക്കുന്നതിലും തീരുമാനമായില്ല. വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്കു തന്നെയാണു ദേശീയ അധ്യക്ഷനാകാൻ കൂടുതൽ സാധ്യതയെങ്കിലും ഇക്കാര്യത്തിലും നരേന്ദ്ര മോദിയും ഷായും അന്തിമ നിലപാടു വ്യക്തമാക്കിയിട്ടില്ല.
കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരിലൊരാളെ സംസ്ഥാന അധ്യക്ഷനാക്കാനാണു വി. മുരളീധരൻ ഗ്രൂപ്പിന്റെ നിർദേശം. എം.ടി. രമേശിന്റെ പേരാണു പി.കെ. കൃഷ്ണദാസ് പക്ഷം മുന്നോട്ടുവയ്ക്കുന്നത്. ഗവർണർ സ്ഥാനം രാജിവച്ചു തിരിച്ചെത്തിയ മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരനെ വീണ്ടും നിയമിക്കണമെന്നാണ് ആർഎസ്എസിന്റെ താത്പര്യം. പക്ഷേ ഒന്നു പരീക്ഷിച്ചവരെ വീണ്ടും നിയമിക്കുന്നതിൽ പാർട്ടിയിലെ ചില പ്രബലർക്കു വിയോജിപ്പുണ്ട്. കുമ്മനത്തെയും പിന്നീട് പി.എസ്. ശ്രീധരൻപിള്ളയെയും മിസോറാമിലേക്കു ഗവർണർമാരായി മാറ്റേണ്ടി വന്ന സാഹചര്യം അവഗണിക്കാനാകില്ല.
എന്നാൽ, ഗ്രൂപ്പിന് അതീതമായ ഒരാളെ സംസ്ഥാന പ്രസിഡന്റായി നിയമിക്കണമെന്ന നിർദേശവും ശക്തമാണ്. ബിജെപിയുടെ ദേശീയ നേതാവു കൂടിയായ ഡോ. ആർ. ബാലശങ്കർ, സംസ്ഥാന വക്താവായ ബി. രാധാകൃഷ്ണമേനോൻ തുടങ്ങിവരുടെ പേരുകൾ കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. മുന്പ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുന്പോഴും ബാലശങ്കറുടെ പേര് സജീവ പരിഗണനയിലുണ്ടായിരുന്നു.
വി. മുരളീധരനെ കേന്ദ്രമന്ത്രിയാക്കിയതോടെ അദ്ദേഹത്തിന്റെ വിഭാഗത്തിന് മേൽക്കൈയുണ്ടായതു മറുപക്ഷത്തെ വിലപേശലിനു പ്രേരിപ്പിക്കുന്നുണ്ട്. ബിജെപിക്ക് ഏറ്റവും വേണ്ട നായർ സമുദായം പാർട്ടിയോടു മുഖം തിരിഞ്ഞു നിൽക്കുന്ന സ്ഥിതി പരിഹരിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നാണു ദേശീയ നേതൃത്വത്തിന്റെ ആഗ്രഹം. മുരളീധരൻ മന്ത്രിയായ പശ്ചാത്തലത്തിൽ ഈഴവ വിഭാഗത്തിനു കാര്യമായ പരാതികളില്ല. അതിനാൽ എൻഎസ്എസിനു സ്വീകാര്യനായ നേതാവിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വാദം ശക്തമാണ്.
എൻഎസ്എസുമായി അടുപ്പമുള്ള രാധാകൃഷ്ണമേനോന്റെ പേര് ഈ സാഹചര്യത്തിലാണ് ഉയർന്നുവന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലേക്കു മാറാൻ ഡോ. ബാലശങ്കർക്കു താത്പര്യക്കുറവുണ്ടെന്നും സൂചനയുണ്ട്. ബാലശങ്കറുടെ പരേതയായ ഭാര്യയുടെ പേരിൽ തുടങ്ങിയ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ അവാർഡ്ദാന ചടങ്ങിൽ അമിത് ഷായുടെ പ്രതിനിധിയായി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ മുഖ്യാതിഥിയായിരുന്നു. തെലുങ്കാനയുടെ ചുമതലയുള്ള ദേശീയ പ്രഭാരിയായ കൃഷ്ണദാസും രാധാകൃഷ്ണ മേനോനും ഡൽഹിയിൽ നടന്ന ഈ ചടങ്ങിലെ സാന്നിധ്യംകൊണ്ട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ജോർജ് കള്ളിവയലിൽ