കോഴിക്കോട്: ഐ-ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സിക്ക് തകർപ്പൻ ജയം. ഡ്യൂറന്റ് കപ്പ് ജേതാക്കളുടെ തലയെടുപ്പുമായി കളത്തിലിറങ്ങിയ ഗോകുലത്തിന്റെ താരങ്ങൾ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് മണിപുർ ടീമായ നെറോക്ക എഫ്സിഐ തോൽപ്പിച്ചത്.
43-ാം മിനിറ്റിൽ കിസേക്കയും 48-ാം മിനിറ്റിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫൂം ഗോഗുലത്തിനായി ഗോളുകൾ നേടി. കളി തീരാൻ ആറ് മിനിറ്റ് ശേഷിക്കെ താജിക്ക് സാംസൺ സിസർകട്ടിലൂടെ നേടിയ ഗോൾ നൊറോക്ക എഫ്സിക്ക് ആശ്വാസമായി.
ഗോകുലത്തിന്റെയും നൊറോക്കയുടെയും ഓരോ താരങ്ങൾക്ക് മഞ്ഞക്കാർഡ് ലഭിച്ചു. ഗോകുലത്തിന്റെ ഇർഷാദ്, കൈമിംഗ് താംഗ് എന്നിവർക്കാണ് മഞ്ഞക്കാർഡ് ലഭിച്ചത്. ആദ്യ മത്സരത്തിൽതന്നെ വിജയത്തോടെ തുടങ്ങാൻ കഴിഞ്ഞത് ഗോകുലത്തിന് ആശ്വാസമായി.
ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോകുലം ഒരു ഗോളിന് മുന്നിലായിരുന്നു. 43-ാം മിനിറ്റിൽ ഹെൻട്രി കിസേക്കയാണ് ആദ്യ ഗോൾ നേടിയത്. ഗോകുലം ഹാഫിൽനിന്ന് വന്ന ലോംഗ് ബോൾ സ്വീകരിച്ച കിസേക്ക ഡിഫൻഡറെ വെട്ടിച്ച് ബോക്സിന്റെ ഇടതുഭാഗത്തുകൂടെ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 49-ാം മിനിറ്റിൽ മാർക്ക്സ് ജോസഫിന്റെ ഹെഡർ എതിരാളികളുടെ വല കുലുക്കി. കളി തുടങ്ങിയതു മുതൽ കിസേക്കയും മാർക്കസ് ജോസഫും നെറോക്ക പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. 18 മിനിറ്റിനുള്ളിൽ ഗോകുലത്തിന് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 15-ാം മിനിറ്റിൽ കിസേക്കയുടെ ഹെഡർ ബാറിന് മുകളിലൂടെ പുറത്തുപോയി. മൂന്നു മിനിറ്റിനുള്ളിൽ മാർക്കസ് ജോസഫ് അടിച്ച ഷോട്ടും ലക്ഷ്യം കണ്ടില്ല. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ, പ്രതിരോധ നിരയുടെ ദൗർബല്യം മുതലെടുത്തായിരുന്നു നൊറോക്ക ആശ്വാസഗോൾ കണ്ടെത്തിയത്.
ഗോകുലജയം
11:32 PM Nov 30, 2019 | Deepika.com