കൊച്ചി: ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചവരാരും ഈ സീസണിൽ പിന്നെ ജയിച്ചിട്ടില്ല! ഗോളടിവീരൻ കോറോ മുതൽ ഹ്യൂഗോ ബോമസ് വരെ തലയെടുപ്പുള്ള താരങ്ങൾ കൈയിലിരുപ്പ് മൂലം കളിക്കുന്നതുമില്ല. ആരാധകരുടെ കണക്കുകൂട്ടലിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്കെതിരേ പാട്ടുംപാടി ജയിക്കേണ്ടതാണ്. എന്തായാലും ഐഎസ്എലിൽ നിലനില്പിന്റെ പോരാട്ടത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് കളത്തിലിറങ്ങും മുന്പ് സന്തോഷിക്കാനേറെയാണ്. രാത്രി 7.30നാണ് മത്സരം.
കണക്കിലാണ് കളിയെങ്കിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ ഒരുപാട് മുന്നിലാണ് ഗോവ. അഞ്ചുതവണ കളത്തിലിറങ്ങിയപ്പോൾ 10 തവണ എതിർവലയിൽ പന്തെത്തിച്ചു. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഗോളടിക്കുന്നതിൽ ദാരിദ്രമാണെങ്കിലും വഴങ്ങുന്നതിൽ യാതൊരു പിശുക്കുമില്ല. സസ്പെൻഷനും ചുവപ്പുകാർഡുമെല്ലാം താളംതെറ്റിച്ചിട്ടുണ്ടെങ്കിലും ഗോവൻ ബെഞ്ച് ശക്തമാണ്.
ഷട്ടോരി കൂളാണ്
ബ്രസീലിയൻ താരം ജൈറോ റോഡ്രിഗസിനു പകരമെത്തിയ വ്ളാറ്റ്കോ ഡ്രോബറോവിനൊപ്പം പത്രസമ്മേളനത്തിനെത്തിയ കോച്ച് എൽക്കോ ഷട്ടോരിയുടെ മുഖത്ത് പതിവു പിരിമുറുക്കമില്ലായിരുന്നു. ഡ്രോബറോവിനൊപ്പം തമാശ പങ്കിട്ടാണ് കോച്ച് ചോദ്യങ്ങളെ നേരിട്ടത്. പരിക്കിന്റെ പിടിയിലുള്ള മരിയോ ആർക്കെസ് ടീമിനൊപ്പം പരിശീലനം തുടങ്ങിയെങ്കിലും ഇന്ന് കളിക്കില്ല. മുസ്തഫയും കളത്തിലുണ്ടാകില്ല. ദൈർഘ്യമേറിയ സീസണ് മുന്നിലുള്ളപ്പോൾ റിസ്ക്കെടുക്കാൻ താല്പര്യമില്ലെന്നാണ് ഷട്ടോരിയുടെ വാദം. ബംഗളൂരുവിനെതിരായ മത്സരത്തിൽ ടീം പുറത്തെടുത്ത പോരാട്ടവീര്യത്തിൽ സംതൃപ്തനാണെന്ന് പറഞ്ഞ കോച്ച് ഗോവയെ വിലകുറച്ച് കാണുന്നില്ലെന്നും വ്യക്തമാക്കി.
അഹമ്മദ് ജാഹു, സെയ്മൻ ഡുംഗൽ, ഹ്യൂഗോ ബോമസ് എന്നിവരാണ് ഗോവൻ നിരയിൽ സസ്പെൻഷൻ മൂലം കരയ്ക്കിരിക്കുന്നത്. പ്രധാന താരങ്ങളില്ലെങ്കിലും ബ്ലാസ്റ്റേഴ്സിനെ വീഴ്ത്താൻ ടീമിനാകുമെന്ന പ്രതീക്ഷയിലാണ് കോച്ച് സെർജിയോ ലോബെറ. അഞ്ചുകളിയിൽ നിന്ന് എട്ടുപോയിന്റുണ്ടെങ്കിലും അവസാന മത്സരത്തിൽ ജെംഷഡ്പുരിനോട് 1-0നു തോറ്റത് ഗോവൻ ആത്മവിശ്വാസത്തിന് ചെറിയ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഗോളടിക്കുന്നതിനൊപ്പം വഴങ്ങുന്നതിലും ഗോവക്കാർ പിന്നിലല്ല.
പോയിന്റ് പട്ടികയിൽ ഹൈദരാബാദിന് മാത്രം മുന്പിലുള്ള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ പോരാട്ടം അതിജീവനത്തിന്റേതു കൂടിയാണ്. 90 മിനിറ്റിനപ്പുറം ജയത്തിൽ കുറഞ്ഞതൊന്നും ആശ്വസിക്കാൻ വക നല്കില്ല. ക്യാപ്റ്റൻ ബെർത്തലോമിയോ ഒഗ്ബെച്ചെയും സംഘവും കളമറിഞ്ഞു തന്നെ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകക്കൂട്ടം.
കേട്ടറിഞ്ഞ ആരാധകകൂട്ടത്തെ കണ്ടറിയാൻ
കൊച്ചി: ഇവിടുത്തെ കാലാവസ്ഥയും ആളുകളുമെല്ലാം വ്യത്യസ്തരാണ്. എല്ലാം അടുത്തറിയണം. ടീമുമായി കരാറൊപ്പിട്ടപ്പോൾ ആദ്യം കേട്ടത് ആരാധകക്കൂട്ടായ്മയെപ്പറ്റിയാണ്. ഇന്ന് അവർക്കു മുന്നിൽ കളിക്കാനിറങ്ങുന്നതിന്റെ ആവേശത്തിലും ആകാംക്ഷയിലുമാണ് ഞാൻ. ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം വ്ളാറ്റ്കോ ഡ്രോബറോവിന് ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റി പറയാനേറെ. ഇന്ത്യയിലെത്തി 24 മണിക്കൂറിനുള്ളിൽ മഞ്ഞ ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയ ഈ ഇരുപത്തിയേഴുകാരൻ തരക്കേടില്ലാത്ത പ്രകടനവും ബംഗളൂരുവിനെതിരേ നടത്തിയിരുന്നു.
പെട്ടെന്ന് ക്ലബ്ബും സഹതാരങ്ങളെയും മൈതാനവുമൊക്കെ മാറിയതിന്റെ പ്രശ്നമുണ്ടെങ്കിലും തനിക്കു കേരളം വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നതെന്നും വ്ളാറ്റ്കോ പറയുന്നു.
എം.ജി. ലിജോ
വീഴ്ത്തുമോ ഗോവൻ വീര്യത്തെ?
11:32 PM Nov 30, 2019 | Deepika.com