ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ആഴ്സണലിന്റെ മാനേജർ സ്ഥാനത്തുനിന്ന് യുനയ് എംറിയെ പുറത്താക്കി. ക്ലബ്ബിന്റെ കഴിഞ്ഞ 27 വർഷ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തെത്തുടർന്നാണ് എംറിയെ പടിക്കു പുറത്താക്കിയത്. യൂറോപ്പാ ലീഗ് പോരാട്ടത്തിൽ സ്വന്തം ഗ്രൗണ്ടിൽ ജർമൻ ക്ലബ് എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനോട് 2-1നു തോറ്റതിനു പിന്നാലെയായിരുന്നു തീരുമാനം. തുടർച്ചയായ ഏഴാം മത്സരമായിരുന്നു ജയമില്ലാതെ ഗണ്ണേഴ്സ് മൈതാനം വിട്ടത്. എംറി പുറത്തായതോടെ സഹപരിശീലകനും മുൻ താരവുമായ ഫ്രെഡി ല്യൂങ്ബർഗ് ഇടക്കാല പരിശീലകനായി സ്ഥാനമേറ്റു. ഐഎസ്എലിൽ മുംബൈ സിറ്റിക്കായാണ് ക്ലബ് ഫുട്ബോളിൽ ല്യൂങ്ബർഗ് അവസാനമായി കളിച്ചത്.
ആഴ്സെൻ വെംഗറിനു പകരക്കാരനായി 2018 മേയിലാണ് എംറി ഗണ്ണേഴ്സിന്റെ ചുമതലയേറ്റത്. എന്നാൽ, ആഴ്സണലിനെ മികവിലേക്കുയർത്താൻ സാധിക്കാതെ വന്നതോടെ ആരാധക പ്രതിഷേധവും ശക്തമായിരുന്നു. നേരത്തെ സെവിയ്യ, പിഎസ്ജി തുടങ്ങിയ ക്ലബ്ബുകളുടെ പരിശീലകനായിരുന്നു എംറി. ആഴ്സണലിലെത്തിയ ശേഷം കഴിഞ്ഞ സീസണിലെ യൂറോപ്പാ ലീഗ് ഫൈനൽ മാത്രമാണ് എംറിയുടെ ഏകനേട്ടം.
പ്രീമിയർ ലീഗിൽ 51 മത്സരങ്ങളിൽ ആഴ്സണൽ എംറിയുടെ ശിക്ഷണത്തിൽ ഇറങ്ങി. അതിൽ 25 എണ്ണം ജയിച്ചപ്പോൾ 13 തോൽവിയും 13 സമനിലയുമായിരുന്നു. ഈ സീസണിൽ നിലവിൽ 13 മത്സരങ്ങളിൽ നാല് ജയവും മൂന്ന് തോൽവിയും ആറ് സമനിലയുമായി 18 പോയിന്റോടെ എട്ടാം സ്ഥാനത്താണ്.
എംറി പടിക്കു പുറത്ത്
11:47 PM Nov 29, 2019 | Deepika.com