കണ്ണൂർ: ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ മേരികോം ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കുന്ന ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന് കണ്ണൂർ ഒരുങ്ങി. ഡിസംബർ രണ്ടുമുതൽ എട്ടുവരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചു വരെയും വൈകുന്നേരം ആറു മുതല്‍ രാത്രി എട്ടു വരെയുമായി മൂന്ന് ഷെഡ്യൂളുകളിലാണ് മത്സരങ്ങൾ. ഏഴിന് രണ്ടു മുതല്‍ സെമി ഫൈനല്‍ മത്സരവും എട്ടിന് രണ്ടിന് ഫൈനലും നടക്കും.
ഓള് ഇന്ത്യ പോലീസ്, റെയില്‍വേ, ഹരിയാന, ഡല്‍ഹി തുടങ്ങിയ ടീമുകളില്‍നിന്നായി ഇരുപതോളം അന്തര്‍ദേശീയ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 10 ഭാരവിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. മുന്നൂറോളം ബോക്സിംഗ് താരങ്ങളും കോച്ചുമാരും ഒഫീഷ്യല്‍സും ടെക്നിക്കല്‍ ടീമും ഉള്‍പ്പെടെ 650 പേര് മത്സരത്തിന്റെ ഭാഗമാകും. കണ്ണൂരിലെ മത്സരത്തില്‍നിന്നാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെയും 2020-ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിന്പിക്സിലേക്കുള്ള ടീമിനെയും തെരഞ്ഞെടുക്കുക.
മേരികോം എട്ടിന് ചാമ്പ്യന്‍ഷിപ്പിനെത്തും. ദേശീയ-അന്തർദേശീയ മെഡൽ ജേതാക്കളായ നീതു, റീതു, ദർശന, സാക്ഷി, ശശി ചോപ്ര, സിമ്പി, അമൃത്, നൂപുർ, നിർമൽ, അനുപമ, അൻഘുഷ് ബോറോ എന്നിവരാണ് പങ്കെടുക്കുന്ന മറ്റ് പ്രമുഖതാരങ്ങൾ. കേരളത്തിൽനിന്ന് വാഴ്സിറ്റി മെഡൽ ജേതാക്കളായ പി.എം. അനശ്വര 81 കിലോ വിഭാഗത്തിലും ഇന്ദ്രജ 75 കിലോ വിഭാഗത്തിലും മത്സരിക്കുന്നുണ്ട്. പത്തുപേരാണ് കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്.
കണ്ണൂരിൽ ഇനി ഇടിവെട്ട് ഇടി ദിനങ്ങൾ
11:47 PM Nov 29, 2019 | Deepika.com