പ്രാഗ്: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ എവേ പോരാട്ടത്തിൽ സ്ലാവിയ പ്രാഗിനെതിരേ 3-1ന്റെ ജയം നേടി. ലൗതാരൊ മാർട്ടിനസ് (19, 88) ഇരട്ട ഗോൾ നേടിയപ്പോൾ റൊമേലു ലുക്കാക്കുവിന്റെ (81) വകയായിരുന്നു ഒരെണ്ണം.
ജയത്തോടെ നോക്കൗട്ട് സാധ്യത ഇന്റർമിലാൻ സജീവമാക്കി നിലനിർത്തി. ഗ്രൂപ്പിൽ നിന്ന് ബാഴ്സ നോക്കൗട്ടിലേക്ക് മുന്നേറിയപ്പോൾ ഏഴ് പോയിന്റ് വീതവുമായി ഇന്ററും ബൊറൂസിയയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഗ്രൂപ്പിലെ അവസാന മത്സരത്തോടെയെ ഇവരിൽ ആര് നോക്കൗട്ടിൽ കടക്കുമെന്ന് വ്യക്തമാകൂ.
ലിവർപൂൾ, ചെൽസി
നിലവിലെ ചാന്പ്യന്മാരായ ലിവർപൂൾ ഗ്രൂപ്പ് ഇയിൽ സ്വന്തം മൈതാനത്ത് വച്ച് നാപ്പോളിയോടും മുൻ ചാന്പ്യന്മാരായ ചെൽസി ഗ്രൂപ്പ് എച്ചിലെ എവേ പോരാട്ടത്തിൽ വലൻസിയയോടും സമനില വഴങ്ങി. അതോടെ ഈ ഗ്രൂപ്പുകളിൽനിന്ന് നോക്കൗട്ടിലേക്കുള്ള ചിത്രം തെളിയാൻ അവസാന മത്സരത്തിനായി കാത്തിരിക്കണം.
ഡ്രീസ് മാർട്ടെൻസിന്റെ (21) ഗോളിൽ പിന്നിലായ ലിവർപൂൾ ഡീജാൻ ലോവ്റെനിലൂടെ (65) സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു. ഗ്രൂപ്പ് എഫിൽ ലിവർപൂളിന് 10ഉം നാപ്പോളിക്ക് ഒന്‍പതും റെഡ് ബുള്ളിന് ഏഴും പോയിന്റാണുള്ളത്.
വലൻസിയയ്ക്കെതിരേ ചെൽസിക്കായി കൊവാസിച്ച് (41), പുലിസിച്ച് (50) എന്നിവരാണ് ഗോൾ നേടിയത്. എന്നാൽ, സോളർ (40), ഡാനിൽ വാസ് (82) എന്നിവർ വലൻസിയയ്ക്കായി ലക്ഷ്യംകണ്ടു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അയാക്സ് 2-0ന് ലിലെയെ കീഴടക്കി. 10 പോയിന്റുള്ള അയാക്സ് ആണ് ഒന്നാമത്. ചെൽസിക്കും വലൻസിയയ്ക്കും എട്ട് പോയിന്റ് വീതമാണ്.
മാർട്ടിനസ്, ലുക്കാക്കു
11:22 PM Nov 28, 2019 | Deepika.com