ബാഴ്സലോണ/ലണ്ടൻ/വലൻസിയ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്ന് മൂന്ന് ജീവന്മരണ പോരാട്ടങ്ങൾ. നോക്കൗട്ടിലേക്കുള്ള യാത്രയിൽ ജയത്തിൽകുറഞ്ഞ ഒന്നുകൊണ്ടും തൃപ്തരാകാത്ത അവസ്ഥയിലാണ് ഗ്രൂപ്പ് ഇ, എഫ്, ജി, എച്ചിലെ വന്പന്മാർ. 2018-19ലെ ചാന്പ്യന്മാരായ ലിവർപൂൾ, നാപ്പോളി, മുൻ ചാന്പ്യന്മാരായ ബാഴ്സലോണ, ചെൽസി, ഇന്റർമിലാൻ തുടങ്ങിയവയെല്ലാം നോക്കൗട്ടുറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്. നോക്കൗട്ട് സ്വപ്നംകണ്ട് ഇന്ന് യൂറോപ്പിലെ വിവിധ മൈതാനങ്ങളിൽ മൂന്ന് സൂപ്പർ പോരാട്ടങ്ങൾ അരങ്ങേറുന്നു. ഇന്നത്തേതുൾപ്പെടെ രണ്ട് മത്സരങ്ങൾ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമുകൾക്കും ശേഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ ഫലം നോക്കൗട്ട് പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കാനുള്ള സാധ്യതയുണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് നോക്കൗട്ടിലേക്ക് മുന്നേറുക.
ഗ്രൂപ്പ് എച്ചിൽ സ്പാനിഷ് ക്ലബ്ബായ വലൻസിയയും ഇംഗ്ലീഷ് സംഘമായ ചെൽസിയും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ മൂന്ന് സൂപ്പർ പോരാട്ടങ്ങളിൽ ആദ്യം നടക്കുക. ഇന്ത്യൻ സമയം രാത്രി 11.25ന് വലൻസിയയുടെ തട്ടകത്തിലാണ് കിക്കോഫ്. ഗ്രൂപ്പിൽ അയാക്സ്, ചെൽസി, വലൻസിയ എന്നിവ ഏഴ് പോയിന്റ് വീതവുമായി ആദ്യ മൂന്ന് സ്ഥാനങ്ങളിൽ തുടരുന്നു. അതുകൊണ്ടുതന്നെ ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും രസകരമായ ഗ്രൂപ്പായിരിക്കുകയാണ് എച്ച്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1നു പരാജയപ്പെട്ടശേഷമാണ് ചെൽസി ഇന്ന് ഇറങ്ങുന്നത്. വലൻസിയയാകട്ടെ ലാ ലിഗയിൽ റയൽ ബെറ്റിസിനോട് ഇതേ ഗോൾ വ്യത്യാസത്തിലും പരാജയപ്പെട്ടിരുന്നു. വിജയസാധ്യതാ പ്രവചനങ്ങളിൽ ചെൽസിക്കാണ് മുൻതൂക്കം.
ഗ്രൂപ്പ് എഫിൽ ബാഴ്സലോണയും ജർമൻ സംഘമായ ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിലുള്ള പോരാട്ടമാണ് മറ്റൊരു വന്പൻ കൊന്പുകോർക്കൽ. ഇന്ത്യൻ സമയം രാത്രി 1.30നാണ് പോരാട്ടം. ഗ്രൂപ്പിൽ എട്ട് പോയിന്റുമായി ബാഴ്സയും ഏഴ് പോയിന്റുമായി ഡോർട്ട്മുണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ബാഴ്സയുടെ തട്ടകത്തിലാണ് മത്സരമെന്നത് സ്പാനിഷ് സംഘത്തിന്റെ ശൗര്യം വർധിപ്പിക്കും.
1997 ജനുവരി എട്ടിനുശേഷം ഡോർട്ട്മുണ്ട്, ബാഴ്സലോണയുടെ തട്ടകമായ ന്യൂകാന്പിൽ ഇതാദ്യമായാണ് ഇറങ്ങുന്നത്. 2013 സെപ്റ്റംബറിനുശേഷം സ്വന്തം തട്ടകത്തിൽനടന്ന മത്സരങ്ങളിൽ ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല. എന്നാൽ, മാറ്റ്സ് ഹമ്മൽസ്, മാർക്കോ റൂസ്, അക്സൽ വിറ്റ്സൽ, ജഡണ് സാഞ്ചോ, ഗോളി റൊമാൻ ബ്യൂർകി തുടങ്ങിയവരണിനിരക്കുന്ന ഡോർട്ട്മുണ്ടിന്റെ കരുത്ത് തള്ളിക്കളയാനാകില്ല. വിജയസാധ്യതാ പ്രവചനങ്ങളിൽ ബാഴ്സയ്ക്കാണ് മുൻതൂക്കം.
ഗ്രൂപ്പ് ഇയിൽ ഒന്പത് പോയിന്റുമായി ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളും എട്ട് പോയിന്റുമായി നാപ്പോളിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. നാല് പോയിന്റുമായി മൂന്നാമതുള്ള റെഡ് ബുള്ളിനും നോക്കൗട്ട് സാധ്യതയുണ്ട്. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് ഇറ്റാലിയൻ സംഘമായ നാപ്പോളി ഇറങ്ങുക. ഇന്ത്യൻ സമയം രാത്രി 1.30നാണ് കിക്കോഫ്.
പരിശീലനത്തിൽനിന്ന് വിട്ടുനിന്നതിന്റെ പേരിൽ നാപ്പോളി താരങ്ങളുടെ മാസ പ്രതിഫലം വെട്ടിക്കുറച്ചതായുള്ള വാർത്തകൾക്കിടെയാണ് ഇന്നത്തെ മത്സരം. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സൂപ്പർ താരം മുഹമ്മദ് സല ലിവർപൂളിനൊപ്പം ഇന്നുണ്ടാകുമെന്നാണ് ടീം വൃത്തങ്ങളിൽനിന്നുള്ള സൂചന. ഫിർമിനോ, സാദിയോ മാനെ എന്നിവർക്കൊപ്പം സലയും എത്തുന്നതോടെ ചെന്പടയുടെ ശക്തി വർധിക്കും. ലൊസാനോ, ഫാബിയാൻ റൂയിസ്, മിലിക്ക് തുടങ്ങിയവരണിനിരക്കുന്ന നാപ്പോളി എന്തിനുംപൊന്നവരാണ്.
ഗ്രൂപ്പ് ജിയിൽ ഒന്പത് പോയിന്റുള്ള ലീപ്സിംഗ്, ഏഴ് പോയിന്റുള്ള ലിയോണ്, നാല് പോയിന്റുള്ള സെനിറ്റ്, മൂന്ന് പോയിന്റുള്ള ബെൻഫിക എന്നിവയും ഇന്നു കളത്തിലുണ്ട്. നാല് ടീമുകൾക്കും നോക്കൗട്ട് സാധ്യതയുണ്ടെന്നത് ഈ ഗ്രൂപ്പിനെയും ശ്രദ്ധാകേന്ദ്രമാക്കുന്നു.
മൂന്ന് ജീവന്മരണ പോരാട്ടങ്ങൾ
11:39 PM Nov 26, 2019 | Deepika.com