മാങ്ങാട്ടുപറമ്പ്(കണ്ണൂർ): സംസ്ഥാന സ്കൂൾ കായികമേളയിലെ ചാമ്പ്യൻപട്ടം കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കല്ലടി സ്കൂളിനെ (58.33 പോയിന്റ്) പിന്തള്ളിയാണ് മാർ ബേസിൽ (62.33) കിരീടത്തിൽ മുത്തമിട്ടത്. അതേസമയം, ജില്ലാ ഓവറോൾ കിരീടം രണ്ടു വർഷത്തിനുശേഷം പാലക്കാട് (201.33 പോയിന്റ്) തിരിച്ചുപിടിച്ചു. തുടർച്ചയായി രണ്ടു തവണ ചാമ്പ്യന്മാരായ എറണാകുളത്തെ (157.33) മറികടന്നായിരുന്നു പാലക്കാടിന്റെ കുതിപ്പ്.
അത്യന്തം വാശിയേറിയ 4x400 മീറ്റർ റിലേയ്ക്കു സമാനമായിരുന്നു മികച്ച സ്കൂൾ കിരീടത്തിനായുള്ള പോരാട്ടവും കണ്ണൂർ സർവകലാശാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ കഴിഞ്ഞ നാലു ദിനങ്ങളിലായി അരങ്ങേറിയത്. ആദ്യദിനം മാർ ബേസിൽ ഒന്നാമത് എത്തിയപ്പോൾ രണ്ടും മൂന്നും ദിനങ്ങളിൽ പാലക്കാടിന്റെ കരുത്തായ കല്ലടി എച്ച്എസ് ലീഡ് ചെയ്തു.
എന്നാൽ, മീറ്റിന്റെ അവസാനദിനമായ ഇന്നലെ അദ്ഭുതാവഹമായ കുതിപ്പിലൂടെ മാർ ബേസിൽ ഒന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു. സീനിയർ ആണ്കുട്ടികളുടെ 800 മീറ്ററിൽ അഭിഷേക് മാത്യു സ്വർണം നേടിയതോടെയാണ് ബേസിൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്. അതോടെ 2011 മുതൽ കിരീടത്തിനായി ശക്തമായി രംഗത്തുള്ള കല്ലടിക്ക് ഇത്തവണയും പിൻവലിയേണ്ടിവന്നു.
സ്കൂൾ കിരീടത്തിനായുള്ള പോരാട്ടത്തെ അനുസ്മരിപ്പിച്ചായിരുന്നു എറണാകുളത്തെ വിറങ്ങലിപ്പിച്ച പാലക്കാടൻ കരുത്തിന്റെ ദ്രുതതാണ്ഡവം. ആദ്യദിനം മൂന്നു പോയിന്റിന്റെ ലീഡിൽ മത്സരം അവസാനിപ്പിച്ച പാലക്കാടിനെ രണ്ടാം ദിനം എറണാകുളം പിന്തള്ളിയെങ്കിലും മൂന്നാം ദിനം ഒന്നാം സ്ഥാനത്തേക്ക് വർധിതവീര്യത്തോടെ തിരിച്ചെത്തിയ പാലക്കാട് അവസാനദിനം വ്യക്തമായ ലീഡോടെ കപ്പടിച്ചു. ആതിഥേയരായ കണ്ണൂർ 52 പോയിന്റോടെ ഏഴാം സ്ഥാനത്തെത്തി. മീറ്റിൽ 16 റിക്കാർഡുകൾ പിറന്നപ്പോൾ മൂന്നു പേർ ഹാട്രിക് സ്വർണം കരസ്ഥമാക്കി.
അനീഷ് ആലക്കോട്
മാർ ബേസിലിനും പാലക്കാടിനും കിരീടം
12:34 AM Nov 20, 2019 | Deepika.com