“വളരെ സന്തോഷം. മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പിച്ചാണ് എത്തിയത്. എന്നാൽ, ഓവറോൾ പ്രതീക്ഷയുണ്ടായിരുന്നില്ല. ഇത്തവണ ട്രാക്കിലും ഫീൽഡിലും പല സ്കൂളുകളോടും പൊരുതേണ്ടിവന്നു. കണ്ണൂരിലെ കാലാവസ്ഥ കുട്ടികളുടെ പ്രകടനത്തെ കാര്യമായി ബാധിച്ചെങ്കിലും ദൈവാനുഗ്രഹം കൂടെയുണ്ടായിരുന്നു. കഠിനാധ്വാനവും പ്രാർഥനയുമാണ് ഞങ്ങളുടെ ശക്തി... ”കായികാധ്യാപിക ഷിബി മാത്യു പറഞ്ഞു.
നാലു ദിവസത്തെ കായികോത്സവത്തിന്റെ ആദ്യദിനം 12 പോയിന്റുമായി മാർ ബേസിലായിരുന്നു മുന്നിൽ. രണ്ടും മൂന്നു ദിനങ്ങളിൽ കല്ലടി മുന്നിലെത്തി. ഇന്നലെ സീനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ ക്യാപ്റ്റൻ അഭിഷേക് മാത്യുവിന്റെ സ്വർണക്കുതിപ്പ് കഴിഞ്ഞപ്പോൾ തന്നെ മാർ ബേസിൽ ക്യാമ്പിൽ ആഹ്ലാദം അലതല്ലി. അവസാനദിവസം സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ട്, ജൂണിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപ് എന്നിവയിലും ബേസിൽ സ്വർണമണിഞ്ഞു.
മുഖ്യ എതിരാളികളായ കല്ലടിക്ക് ഇന്നലെ സ്വർണ ഭാഗ്യമുണ്ടായില്ല. സുവർണ പ്രതീക്ഷയുണ്ടായിരുന്ന സീനിയർ, സബ് ജൂണിയർ ആൺകുട്ടികളുടെ 200 മീറ്ററുകളിൽ കല്ലടിയുടെ കുതിപ്പ് വെങ്കലത്തിൽ അവസാനിച്ചു.
കഴിഞ്ഞദിവസം സീനിയർ വിഭാഗം നടത്തമത്സരങ്ങളിൽ കുട്ടികൾ അയോഗ്യരായതും കല്ലടിക്ക് തിരിച്ചടിയായി. പോൾവോൾട്ടിലെ നഷ്ടപ്പെട്ട കുത്തക വീണ്ടെടുത്തതും ബേസിലിനെ കിരീടത്തിലേക്ക് നയിച്ചു. മൂന്നു സ്വർണവും മൂന്നു വെള്ളിയുമാണ് പോൾവോൾട്ടിൽ ലഭിച്ചത്.
2009, 2011, 2015, 2016, 2017 വർഷങ്ങളിലാണ് ഇതിനു മുമ്പ് മാർ ബേസിൽ കായിക കിരീടം സ്വന്തമാക്കിയത്. അഞ്ചുതവണ രണ്ടാംസ്ഥാനത്തെത്തി. 2010 ൽ അര പോയിന്റിന് കൈവിട്ടുപോയ ചാമ്പ്യൻസ്കൂൾ പദവി അനുകൂലമായി വിധിയുണ്ടായെങ്കിലും അതുസംബന്ധിച്ച് ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ലെന്ന് ഷിബി മാത്യു പറഞ്ഞു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഇത്തവണ 44 കുട്ടികളുമായി എത്തി കിരീടം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞതവണ മാർ ബേസിലിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളി കല്ലടി രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു.
2003 വരെ പതിനാറു വർഷം കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളായിരുന്നു സ്കൂൾ ചാമ്പ്യൻമാർ. 2004ൽ കോതമംഗലം സെന്റ് ജോർജ് ചാമ്പ്യൻപട്ടം പിടിച്ചെടുത്തു. തുടർന്ന് സെന്റ് ജോർജും മാർ ബേസിലും തമ്മിലുള്ള പോരാട്ടമായിരുന്നു. 2018ൽ പത്താം കിരീടം ഉയർത്തി മടങ്ങിയ സെന്റ് ജോർജ് സ്കൂൾ ഇത്തവണ കായികമേളയിൽ പങ്കെടുത്തില്ല. അഞ്ചു വർഷത്തോളമായി പാലക്കാട്ടെ സ്കൂളുകളായ പറളിയും കല്ലടിയും കോതമംഗലം കോട്ടയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തിയിരുന്നത്. ഇതിനിടെ രണ്ടുതവണ പാലക്കാട് ജില്ല കിരീടം ചൂടിയെങ്കിലും സ്കൂൾ ചാമ്പ്യൻസ്ഥാനം കോതമംഗലത്തിന്റെ ഗജവീരന്മാർ വിട്ടുകൊടുത്തിരുന്നില്ല. ഇത്തവണയും അതു സംഭവിച്ചു - കോതമംഗലത്തിന്റെ മക്കൾക്കുതന്നെ സുവർണകിരീടം.
സിജി ഉലഹന്നാൻ