മാങ്ങാട്ടുപറന്പ്: കണ്ണൂരിൽ വന്ന് ലിജി എറിഞ്ഞു നേടിയ സ്വർണം പാലക്കാട് പാലക്കയത്തെ കാട്ടുമറ്റം കുടുംബത്തിന്റെ മുന്നോട്ടുള്ള പ്രതീക്ഷകളാണ്. സ്വന്തമായി വീടില്ല, ഭൂമിയില്ല. ഇപ്പോൾ താമസിക്കുന്ന വല്ല്യമ്മയുടെ വീടാകട്ടെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ നിലയിലും. ചേച്ചി കൊണ്ടുവന്ന സ്വർണം തങ്ങൾക്ക് ഒരു സുരക്ഷിത താമസ സൗകര്യം നല്കുമെന്ന പ്രതീക്ഷയിലാണ് അനുജത്തിമാരായ ജിസ്മിയും ജിസ്ലിയും.
പാലക്കയത്തെ കാട്ടുമറ്റത്തിൽ മാത്യു സ്കറിയ-ലീലാമ്മ ദന്പതികളുടെ മൂത്ത മകളായ ലിജി സാറാ മാത്യു ഡിസ്കസ് ത്രോയിൽ സബ് ജൂണിയർ ഗേൾസ് വിഭാഗത്തിലാണ് സ്വർണം നേടിയത്. ആദ്യമായാണ് ഒരു സംസ്ഥാന മീറ്റിൽ പങ്കെടുക്കുന്നതും. 23.54 മീറ്ററാണ് എറിഞ്ഞത്. എറണാകുളം മണീട് ജിവിഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ചാൾസ് മാസ്റ്ററുടെ കീഴിലായിരുന്നു പരിശീലനം. ഇത്തവണത്തെ പ്രളയം ലിജി താമസിക്കുന്ന വല്ല്യമ്മയുടെ വീടിനെയും വെള്ളത്തിലാക്കിയിരുന്നു.
സ്കൂൾ മീറ്റിലേക്കുള്ള പരിശീലനത്തിനിടെ ഗ്രൗണ്ടിൽ ഇറങ്ങുന്പോൾ ലിജിയുടെ കുടുംബം പാലക്കയത്തെ സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലായിരുന്നു. ഒരു മാസത്തോളമാണ് ഇവർ ക്യാന്പിൽ കഴിഞ്ഞത്. കൂലിപ്പണിക്കാരനാണ് പിതാവ് മാത്യു. പാലക്കയത്ത് സ്കൂളിൽ പഠിക്കുന്പോൾ ലിജിയുടെ കഴിവ് കണ്ടെത്തിയത് ആൻസി ടീച്ചറായിരുന്നു. തുടർന്ന് ടീച്ചറുടെ നിർദേശപ്രകാരമാണ് ലിജിയെ മണീട് ജിവിഎച്ച്എസിൽ ചേർത്തത്. കണ്ണൂരിൽനിന്നു നേടിയ മെഡൽ ലിജിയുടെ കുടുംബത്തിന് തല ചായ്ക്കാൻ ഒരിടം നല്കുമെന്ന പ്രതീക്ഷയിലാണ് ലിജിയെ സ്നേഹിക്കുന്ന അധ്യാപകരും കൂട്ടുകാരും ഒപ്പം പാലക്കയത്തെ നാട്ടുകാരും.
റെനീഷ് മാത്യു
ലിജിയുടെ ഡിസ്കസ് പറക്കുന്നത് കുടുംബത്തിന്റെ പ്രതീക്ഷകളിലേക്ക്
12:23 AM Nov 18, 2019 | Deepika.com