കണ്ണൂർ: ഒന്നര പതിറ്റാണ്ടായി സംസ്ഥാന സ്കൂൾ കായികമേളയിൽ കോതമംഗലം സെന്റ് ജോർജിനെ തലയുയർത്താൻ സഹായിച്ച പരിശീലകൻ രാജു പോൾ പുതിയ തട്ടകത്തിലാണ് ഇത്തവണ. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിന്റെ മുഖ്യപരിശീലകനായാണ് രാജു പോൾ ഇത്തവണ മീറ്റിനെത്തിയിരിക്കുന്നത്. 18 പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളുമടക്കം 31 പേരാണ് രാജുവിന്റെ ശിഷ്യരായുള്ളത്. 2018-ൽ ഒരു സ്വർണം ഒരു വെള്ളി ഒരു വെങ്കലം എന്നതായിരുന്നു ജിവി രാജയുടെ സന്പാദ്യം. അതിൽ ഇത്തവണ മാറ്റംവരുത്തുമെന്ന ഉറപ്പാണ് രാജു പോൾ പങ്കുവച്ചത്.
തിരുവനന്തപുരം ജില്ലാ ചാന്പ്യൻപട്ടത്തിൽ പത്തു വർഷത്തിനുശേഷം ജിവി രാജയെ തിരിച്ചെത്തിച്ചാണ് രാജു പോൾ സംസ്ഥാന മീറ്റിനായി എത്തിയിരിക്കുന്നത്. സർക്കാരിന്റെ പിന്തുണയും മികച്ച രീതിയിൽ രാജു പോളിനും സംഘത്തിനും ലഭിക്കുന്നുണ്ട്. ഡിസംബറിൽ ജിവി രാജയ്ക്ക് സ്വന്തമായി സിന്തറ്റിക് ട്രാക്ക് ലഭിക്കും. അതോടെ കുട്ടികളുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന് രാജു പോൾ പറഞ്ഞു. അതേസമയം, സർക്കാർ-സ്വകാര്യ മേഖലകളിലായുള്ള പ്രശ്നം സെന്റ് ജോർജ് എച്ച്എസ്എസിനെ അപേക്ഷിച്ച് ജിവി രാജയിൽ ഉണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്.
2001ൽ പാറത്തോട് സ്കൂളിൽനിന്ന് ലീവ് വേക്കൻസിയിൽ കോതമംഗലത്തെത്തിയ രാജു പോൾ ഈ വർഷം വിരമിക്കുന്നതുവരെയായി പത്തു തവണ ചാന്പ്യൻകിരീടം സെന്റ് ജോർജ് എച്ച്എസ്എസിനു സമ്മാനിച്ചു. കോരുത്തോടിനെ അട്ടിമറിച്ച് 2004-ൽ സെന്റ് ജോർജിനെ ആദ്യമായി രാജു പോൾ ചാന്പ്യന്‍മാരാക്കി. തുടർന്ന് 2008വരെ തുടർച്ചയായി കിരീടം കൈവിട്ടില്ല. 2009-ൽ രണ്ടാമതായെങ്കിലും 2010-ൽ കിരീടം തിരിച്ചുപിടിച്ചു. ഒടുവിൽ 2019-ൽ സെന്റ് ജോർജ് സംസ്ഥാന മീറ്റിൽ വട്ടപ്പൂജ്യമാകുന്പോൾ രാജു പോൾ ജിവി രാജയ്ക്കൊപ്പമെത്തുന്നു. സെന്റ് ജോർജിൽ തനിക്കൊപ്പമുണ്ടായിരുന്ന പത്തു കുട്ടികളെയും അദ്ദേഹം ജിവി രാജയിലേക്ക് കൂട്ടിയിട്ടുണ്ട്. സെന്റ് ജോർജിലുണ്ടായിരുന്ന കഴിഞ്ഞ തവണത്തെ സബ് ജൂണിയർ ആണ്‍കുട്ടികളുടെ 600 മീറ്ററിൽ റിക്കാർഡ് സ്വർണം നേടിയ മണിപ്പൂർ സ്വദേശിയായ ചിങ്കിസ് ഖാൻ നാട്ടിലേക്ക് മടങ്ങി. മറ്റു ചിലർ കല്ലടി, ഇരിങ്ങാലക്കുട തുടങ്ങിയ സ്കൂളുകൾക്കൊപ്പം ഇത്തവണയും എത്തും. എതായാലും രാജു പോളിന്റെ പുതിയൊരു തുടക്കമെന്നതിനും ഇത്തവണത്തെ മീറ്റ് സാക്ഷ്യംവഹിക്കും.
പുതിയ തട്ടകത്തില്‍ രാജു പോള്‍
12:21 AM Nov 16, 2019 | Deepika.com