ഇൻഡോർ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പോരാട്ടമാണ് ഇന്ന് ആരംഭിക്കുന്ന ഇന്ത്യ x ബംഗ്ലാദേശ് ആദ്യ മത്സരം. ലോക ചാന്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം ജയം നേടിയിരുന്നു. ബംഗ്ലാദേശിനെതിരേയും സന്പൂർണ ജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും വിരാട് കോഹ്ലിയും സംഘവും തൃപ്തിയടയില്ല. രണ്ട് മത്സര പരന്പരയിലെ ആദ്യ മത്സരമാണ് ഇന്ന് ഇൻഡോറിൽ ആരംഭിക്കുന്നത്. രണ്ടാം മത്സരം 22ന് കോൽക്കത്തയിൽ ഡേ-നൈറ്റ് ആയാണ്. ഇരു ടീമുകളും ആദ്യമായാണ് ഡേ-നൈറ്റ് ടെസ്റ്റിനിറങ്ങുന്നതെന്ന പ്രത്യേകതയുണ്ട്.
തമിം ഇക്ബാലും വിലക്ക് നേരിടുന്ന ഷക്കീബ് അൽ ഹസനും ഇല്ലാതെയാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. എന്നാൽ, ബംഗ്ല സംഘത്തെ എഴുതിത്തള്ളുക അസാധ്യമാണ്. ക്രിക്കറ്റിന്റെ ദൈർഘ്യമേറിയ മത്സരത്തിൽ താരതമ്യേന ബംഗ്ലാദേശ് ബലഹീനമാണ്. പ്രത്യേകിച്ച് ഇന്ത്യയുടെ പേസ്-സ്പിൻ ബൗളിംഗ് യൂണിറ്റിനെ നേരിടുക അവർക്ക് ശ്രമകരമാകും. ജസ്പ്രീത് ബുംറയുടെ അഭാവത്തിലും ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കിയ ബൗളിംഗ് സംഘമാണ് ഇന്ത്യക്കുള്ളത്. മുഷ്ഫിക്കർ റഹീം, മുഹമ്മദുള്ള റിയാദ്, ക്യാപ്റ്റൻ മൊമിനുൾ ഹഖ് തുടങ്ങിയവരിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ.
ബാറ്റിംഗിലും ഇന്ത്യയുടെ കരുത്ത് അപാരമാണ്. രോഹിത് ശർമ ഓപ്പണറായി ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടത്തിയ പ്രകടനം ഇന്ത്യയുടെ കരുത്ത് വർധിപ്പിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, മായങ്ക് അഗർവാൾ എന്നിവരും ഫോമിലാണ്. ഇവരെ നിലയ്ക്കു നിർത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ബംഗ്ലാദേശിന്റെ മുസ്താഫിസുർ റഹ്മാൻ, തയ്ജുൾ ഇസ്ലാം, മെഹിഡി ഹസൻ എന്നിവരടങ്ങുന്ന ബൗളിംഗ് സംഘത്തിനുള്ളത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച കളി കെട്ടഴിക്കാൻ സാധിച്ചു. അതെല്ലാം കഴിഞ്ഞു. ബംഗ്ലാദേശ് മികച്ച ടീമാണ്. ലോക ചാന്പ്യൻഷിപ്പിലെ ഓരോ മത്സരവും പ്രധാനപ്പെട്ടതാണ്. ഓരോ മത്സരത്തെയും പ്രത്യേകം ശ്രദ്ധിക്കുകയാണ് ടീം ചെയ്യുന്നത്. ഇൻഡോർ മത്സരമാണ് ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം- അജിങ്ക്യ രഹാനെ പറഞ്ഞു.
ടെസ്റ്റ് ചാന്പ്യൻഷിപ്പ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
ഇന്ത്യ 5 5 0 240
ന്യൂസിലൻഡ് 2 1 1 60
ശ്രീലങ്ക 2 1 1 60
ഓസ്ട്രേലിയ 5 2 2 56
ഇംഗ്ലണ്ട് 5 2 2 56
ഇരട്ടപ്പോരാട്ടം
10:51 PM Nov 13, 2019 | Deepika.com