ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ അവസാന മത്സരത്തിൽ ദീപക് ചാഹറിന്റെ മാസ്മരിക ബൗളിംഗ് പ്രകടനത്തിൽ യുസ്വേന്ദ്ര ചാഹലിന്റെ നേട്ടം മുങ്ങിപ്പോയി. 3.2 ഓവറിൽ ഏഴ് റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്ക് അടക്കം ചാഹർ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ലോക റിക്കാർഡായ ആ പ്രകടനത്തിൽ ചാഹലിന്റെ 50 വിക്കറ്റ് നേട്ടമാണ് മുങ്ങിപ്പോയത്.
ബംഗ്ലാദേശ് ക്യാപ്റ്റൻ മഹമ്മദുള്ളയെ പുറത്താക്കിയതോടെ രാജ്യാന്തര ട്വന്റി-20യിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് ചാഹൽ സ്വന്തമാക്കിയത്. തന്റെ 34-ാം മത്സരത്തിലാണ് ചാഹൽ ഈ നേട്ടത്തിലെത്തിയത്. ലോകത്തിൽ അഞ്ചാം സ്ഥാനത്താണ് ചാഹൽ. അജാന്ത മെൻഡിസ് (26), ഇമ്രാൻ താഹിർ (31), റഷീദ് ഖാൻ (31), മുസ്തഫിസുർ റഹ്മാൻ (33) എന്നിവരാണ് ചാഹലിന് മുന്നിലുള്ളത്.
ട്വന്റി-20യിൽ 50 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ചാഹൽ. ആർ. അശ്വിൻ, ജസ്പ്രീത് ബുംറ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
ചാഹറിൽ മുങ്ങിപ്പോയ ചാഹൽ
11:33 PM Nov 11, 2019 | Deepika.com