കൊച്ചി: കേരള ബ്ലാസ്റ്റേഴേസ് കോച്ച് എൽക്കോ ഷട്ടോരിക്ക് ക്ഷമയുടെ കാര്യത്തിൽ പൂച്ചെണ്ട് നല്കേണ്ടിവരും. ഓരോ ദിവസവും ഉണർന്നെണീൽക്കുന്നത് ഏതെങ്കിലുമൊക്കെ അസുഖകരമായ വാർത്തകൾ കേട്ടുകൊണ്ടാണ്. പരിക്കിൽ വലയുന്ന ഒരു ടീമിനെ എങ്ങനെയും കരകയറ്റാൻ കഷ്ടപ്പെടുന്ന കോച്ചിനെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളെന്നു ചുരുക്കം.
സീസണിൽ നാലു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത്. ഒരു ജയവും സമനിലയും രണ്ടു തോൽവിയും. അത്ര മോശം പ്രകടനമെന്ന് പറയാനാകില്ല. ബ്ലാസ്റ്റേഴ്സിന്റെ ശക്തമെന്ന് തോന്നിച്ച മധ്യനിര കളി മറക്കുന്നതാണ് ഇതുവരെ കണ്ടത്. മരിയോ ആർക്വസിന്റെ പരിക്കാണ് കളി മെനയേണ്ട സ്ഥലത്ത് എതിരാളികൾക്ക് ആധിപത്യം നേടിക്കൊടുത്തത്. കഴിഞ്ഞസീസണിലെ താരം സഹൽ അബ്ദുൾ സമദിനും പതിവു ഫോമിലേക്ക് ഉയരാനായിട്ടുമില്ല.
സഹതാപം അർഹിക്കുന്നു
സീസണ് തുടങ്ങുന്നതിന് തൊട്ടുമുന്പ് സന്ദേശ് ജിംഗന് പരിക്കേറ്റതോടെ കോച്ചിന് പ്ലാൻ എയിൽ മാറ്റംവരുത്തേണ്ടിവന്നു. എടികെയ്ക്കെതിരായ മത്സരം കഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്സ് നിരയിൽ പരിക്കേറ്റവരുടെ എണ്ണം കൂടി. പ്ലാൻ ബിയിൽ പോലും തന്ത്രങ്ങളൊരുക്കാൻ കോച്ചിനു സാധിക്കാത്ത അവസ്ഥ വന്നു. അടിമുടി വിമർശനം കോച്ചും ടീമും അർഹിക്കുന്നില്ലെന്നു ചുരുക്കം. താക്കോൽസ്ഥാനങ്ങൾ കൈയാളുന്ന താരങ്ങൾക്കു പരിക്കേറ്റാൽ ഏതു കോച്ചും നിസഹായരാകും. ഷട്ടോരി കീ പൊസിഷനുകളിൽ കരുതിവച്ചിരുന്ന ജിയാനി സുവിയർലൂണ്, മരിയോ ആർക്വസ്, ജൈറോ റോഡ്രിഗസ് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്.
ലോകഫുട്ബോളിൽ ബാഴ്സലോണ മുതൽ മാഞ്ചസ്റ്റർ സിറ്റി വരെയുള്ള ടീമുകൾ പലപ്പോഴായി കടന്നുപോയ വഴികളിലൂടെ തന്നെയാണ് ബ്ലാസ്റ്റേഴ്സും സഞ്ചരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ വിധിനിർണയിക്കുന്ന മാസമാകും ഡിസംബർ. ലീഗിന്റെ തലപ്പത്തുള്ള മൂന്നു ടീമുകളാണ് അടുത്തമാസം എതിരാളികളായി വരുന്നത്. ഇതുവരെ കളിച്ചവരേക്കാൾ ശക്തർ. ബംഗളൂരുവിനെതിരേ 23നു നടക്കുന്ന എവേ മത്സരത്തിനുശേഷം ഡിസംബർ ഒന്നുവരെ ബ്ലാസ്റ്റേഴ്സിനു വിശ്രമിക്കാം. പരിക്കേറ്റവർക്കു തിരിച്ചുവരാനുള്ള സമയമുണ്ടെന്നു ചുരുക്കം.
ആരാധകരെ പിടിച്ചുനിർത്തണം
വലിയ ദൗത്യമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. ഹോംഗ്രൗണ്ടിൽ നടത്തുന്ന ഓരോ മോശം പ്രകടനവും ആരാധകരെ ഗ്യാലറിയിൽനിന്ന് അകറ്റുകയാണ്. കഴിഞ്ഞ സീസണിന്റെ അവസാനം രണ്ടായിരം പേർ മാത്രം കളി കാണാനെത്തിയ മത്സരങ്ങളുണ്ടായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ ഇനിയും തോൽവിയും സമനിലകളും ആവർത്തിച്ചാൽ സ്ഥിതി ഗുരുതരമാകും. വലിയ സീസണ് മുന്നിൽ കിടക്കേ തുടക്കത്തിലേ ആരാധകരെ നിരാശരാക്കുന്നത് ടീമിന്റെ സാന്പത്തിക അടിത്തറയെയും ബാധിക്കും.
ബ്ലാസ്റ്റേഴ്സിനെ ആളുകൾ സ്നേഹിക്കുന്നതിനാലാണ് വലിയ ബ്രാൻഡുകൾ കോടികൾ മുടക്കി സ്പോണ്സർ ചെയ്യാൻ തയാറാകുന്നത്. ഗാലറികളിലെ ആരവം നിലച്ചാൽ ടീമിന്റെ നിലനില്പ് തന്നെ അവതാളത്തിലാകും. കളത്തിൽ 90 മിനിറ്റുകളാണ് ബ്ലാസ്റ്റേഴ്സെന്ന ഉത്പന്നമെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും.
എം.ജി. ലിജോ
ഷട്ടോരിയുടെ ഉറക്കമില്ലാത്ത രാത്രികൾ...
11:11 PM Nov 09, 2019 | Deepika.com