നേപ്പിയർ: ഡേവിഡ് മലന്റെ കടന്നാക്രമണത്തിൽ റണ്‍ മല തീർത്ത ഇംഗ്ലണ്ടിനു ട്വന്റി-20യിൽ റിക്കാർഡ് സ്കോർ. ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി-20യിൽ 51 പന്തിൽ 103 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന മലന്റെയും 41 പന്തിൽ 91 റണ്‍സ് നേടിയ ക്യാപ്റ്റൻ ഇയോൻ മോർഗന്റെയും ബാറ്റിംഗ് കരുത്തിൽ ഇംഗ്ലണ്ട് 20 ഓവറിൽ പടുത്തുയർത്തിയത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 241 റണ്‍സ്. രാജ്യാന്തര ട്വന്റി-20യിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2016ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയ 230/8 ആയിരുന്നു ഇംഗ്ലണ്ടിന്റെ ഇതുവരെയുണ്ടായിരുന്ന ഉയർന്ന സ്കോർ.
ഇംഗ്ലണ്ട് ഉയർത്തിയ റണ്‍ മലയ്ക്കു മുന്നിൽ 76 റണ്‍സിനാണ് ആതിഥേയരായ ന്യൂസിലൻഡ് കീഴടങ്ങിയത്. 16.5 ഓവറിൽ 165 റണ്‍സിൽ കിവീസിന്റെ ഇന്നിംഗ്സ് അവസാനിച്ചു. അഞ്ച് മത്സര പരന്പര ഇതോടെ 2-2ൽ എത്തി. 39 റണ്‍സ് നേടിയ ടിം സൗത്തിയായിരുന്നു അവരുടെ ടോപ് സ്കോറർ. സൗത്തിയുടെ ബാറ്റിൽനിന്ന് നാല് സിക്സർ പിറന്നു. അതോടെ രാജ്യാന്തര ട്വന്റി-20യിൽ സിക്സർ അടിക്കുന്നതിൽ അഞ്ചാം സ്ഥാനത്തും കിവീസ് പേസർ എത്തി.
ഒന്‍പത് ഫോറും ആറ് സിക്സും മലന്റെ ബാറ്റിൽനിന്ന് പിറന്നു, 201.96 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവണിൽ സ്ഥിരമായി ഇടംലഭിക്കാത്ത താരമാണ് മലൻ. ഇംഗ്ലണ്ടിനായി ട്വന്റി-20 സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് മലൻ. 2014 ലോകകപ്പ് ട്വന്റി-20യിൽ അലക്സ് ഹെയ്ൽസ് ആണ് ആദ്യമായി സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും (182 റണ്‍സ്) മലൻ-മോർഗൻ സഖ്യം കുറിച്ചു. മോർഗന്റെ ട്വന്റി-20യിലെ ഉയർന്ന വ്യക്തിഗത സ്കോറാണ് നേപ്പിയറിൽ പിറന്നത്. 21 പന്തിലാണ് മോർഗൻ 50ൽ എത്തിയത്. വേഗത്തിൽ അർധസെഞ്ചുറി തികയ്ക്കുന്നതിൽ ഇംഗ്ലീഷ് റിക്കാർഡ് സ്വന്തമാക്കാനും മോർഗനു സാധിച്ചു.
റണ്‍ മലൻ ; ട്വന്റി--20യിൽ ഇംഗ്ലണ്ടിനു റിക്കാർഡ് സ്കോർ
11:59 PM Nov 08, 2019 | Deepika.com