കൊച്ചി: നാലു മാസമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട് കോച്ച് എല്‍ക്കോ ഷട്ടോരി. കൊച്ചിയിലെ നിരത്തുകളിലെ ചെറുതും വലുതുമായ കുഴികളെല്ലാം മനഃപാഠമാണ് ഈ ഡച്ചുകാരന്. എന്നാല്‍, സ്വന്തം ടീം മൈതാനത്തിറങ്ങുമ്പോള്‍ എങ്ങനെ കളിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും കോച്ചിന് അത്ര ധാരണ പോരാ. ഇന്നു കൊച്ചിയിലെ പുല്‍മൈതാനത്ത് നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ എതിരേ ഒഡീഷ എഫ്സിയാണ്. ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയ മുംബൈ സിറ്റിയെ നാലടിയില്‍ നിലംപരിശാക്കിയവരാണ് ഒഡീഷ. എതിരാളികള്‍ നിസാരക്കാരല്ലെന്ന് ചുരുക്കം. മത്സരം രാത്രി 7.30നാണ്.
വേണം ജയം
എത്ര വലിയ ബ്ലോക്കില്‍ കൂടിയും വാഹനം ഓടിക്കേണ്ടതെങ്ങനെയെന്ന് ഷട്ടോരിക്കറിയാം. പക്ഷേ കളത്തിലിറങ്ങുമ്പോള്‍ ഡ്രൈവിംഗ് സീറ്റിലെത്തുന്ന താരങ്ങള്‍ക്ക് അക്കാര്യം ഇതുവരെ മനസിലായിട്ടില്ല. എടികെയോട് ജയിച്ചപ്പോള്‍ മുതല്‍ ഷട്ടോരിയെ അലട്ടുന്നതും അതുതന്നെ. കോച്ചിന്റെ മനസിലുള്ള കളി പുല്‍മൈതാനത്തേക്ക് സന്നിവേശിപ്പിക്കാന്‍ കളിക്കാര്‍ക്ക് സാധിക്കുന്നില്ല.
സഹല്‍ അബ്ദുള്‍ സമദിനെ ആരാധകരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവണില്‍ ഇറക്കിയതെന്നുള്ള സൂചനയാണ് ഇന്നലെ കോച്ച് നല്‍കിയത്.
സുയിവർലൂൺ പുറത്ത്
പരിക്കുമൂലം വലയുന്ന കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു തിരിച്ചടികൂടി. സെന്റർ ബാക്കായ സുയിവർലൂണിന് കഴിഞ്ഞ മത്സരത്തിലേറ്റ പരിക്ക് ഗുരുതരമാണെന്ന് ടീം മാനേജ്മെന്റ്. താരത്തിന് ആറുമുതൽ എട്ടാഴ്ചവരെ കളത്തിന് പുറത്തിരിക്കേണ്ടിവരും.
വീടില്ലാത്ത വിരുന്നുകാര്
നാട്ടുകാരുടെ സഹകരണം അത്ര പോരെന്ന പരാതിയുമായി വീടുവിട്ടിറങ്ങിയവരാണ് ഒഡീഷ എഫ്സി. ഡല്‍ഹിയില്‍നിന്ന് ഭൂവനേശ്വറില്‍ എത്തിയപ്പോള്‍ അവിടെ സ്റ്റേഡിയം പോലും തയാറാകാത്ത അവസ്ഥയും. ഹോം ഗ്രൗണ്ട് അന്യമാണെന്ന ദുഃഖത്തോടെയാണ് കോച്ച് ജോസ് ഗോംപു കൊച്ചിയില്‍ വിമാനമിറങ്ങിയത്.
കലിംഗ സ്റ്റേഡിയം ഡിസംബര്‍ അവസാനത്തോടെ മാത്രമേ പൂര്ണസജ്ജമാകുവെന്നതിനാല് അഹമ്മദാബാദിലേക്ക് ഹോം മത്സരങ്ങള്‍ മാറ്റേണ്ട ഗതികേടിലാണ് ടീം.
‘സഹലിനോട് ഇഷ്ടക്കുറവില്ല’
കൊച്ചി: മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനോട് താത്പര്യമില്ലാത്ത മട്ടിലാണ് പെരുമാറുന്നതെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് എല്‍ക്കോ ഷട്ടോരി. സഹലിനു വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതികള്‍ ശരിയല്ല. സഹല്‍ ടീമിലുള്ളത് തനിക്ക് സന്തോഷം പകരുന്നു. ഭാവനയുള്ള കളിക്കാരനാണ് സഹലെന്നും കോച്ച് പറയുന്നു.
പ്രഫഷണല്‍ ഫുട്ബോളില്‍ വേണ്ടത്ര പരിചയമില്ലാത്തതാണ് മലയാളി താരത്തെ താന്‍ ആദ്യ ഇലവണില്‍ ഉള്‍പ്പെടുത്താന്‍ മടിക്കുന്നതിന് കാരണമെന്ന് ഷട്ടോരി വ്യക്തമാക്കി. കൂടുതല്‍ മികച്ച പരിശീലനവും സമയവും സഹലിനു നല്‍കണം. ജാക്സണ് സിംഗിന് കൂടുതല്‍ അവസരം നല്‍കിയതിനെയും കോച്ച് ന്യായീകരിച്ചു.
എം.ജി. ലിജോ
ഗോളടിക്കണം, ജയിക്കണം!
11:58 PM Nov 07, 2019 | Deepika.com