രാജ്കോട്ട്: ഇന്ത്യക്കായി 100 ട്വന്റി-20 മത്സരം പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റിക്കാർഡ് കുറിച്ച ദിനം രോഹിത് ശർമ കത്തിക്കയറി. നൂറിൽ നൂറ് മാർക്ക് നല്കാവുന്ന ബാറ്റിംഗ് പ്രകടനവുമായി രോഹിത് കളംനിറഞ്ഞപ്പോൾ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. 43 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം 85 റണ്‍സ് അടിച്ചെടുത്ത രോഹിത് ശർമയാണ് മത്സരത്തിന്റെ താരമായത്. 197.67 ആയിരുന്നു രോഹിത്തിന്റെ സ്ട്രൈക്ക് റേറ്റ്.
ഓപ്പണിംഗ് വിക്കറ്റിൽ രോഹിത്തും ശിഖർ ധവാനും (27 പന്തിൽ 31) ചേർന്ന് 10.5 ഓവറിൽ 118 റണ്‍സ് നേടി. വെറും 23 പന്തിൽ നിന്നാണ് രോഹിത് അർധ സെഞ്ചുറി തികച്ചത്. തുടർന്ന് ശ്രേയസ് അയ്യറും (13 പന്തിൽ 24 നോട്ടൗട്ട്) കെ.എൽ. രാഹുലും (11 പന്തിൽ എട്ട് നോട്ടൗട്ട്) ചടങ്ങ് പൂർത്തിയാക്കിയപ്പോൾ 26 പന്തുകൾ ശേഷിക്കുന്നുണ്ടായിരുന്നു.
സ്കോർ: ബംഗ്ലാദേശ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153. ഇന്ത്യ 15.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 154. ഇതോടെ മൂന്ന് മത്സര പരന്പര 1-1ൽ എത്തി. നിർണായകമായ മൂന്നാം മത്സരം ഞായറാഴ്ച നടക്കും.
പന്തിന്റെ അബദ്ധം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് മികച്ച തുടക്കമാണ് കുറിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ബംഗ്ലാദേശ് 7.2 ഓവറിൽ 60 റണ്‍സ് അടിച്ചെടുത്തു. എന്നാൽ, ആറാം ഓവറിന്റെ മൂന്നാം പന്തിൽ ലിടണ്‍ ദാസിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം ഋഷഭ് പന്ത് നഷ്ടപ്പെടുത്തി. വിക്കറ്റിനു മുന്നിൽനിന്ന് പന്ത് പിടിച്ചതായി റിവ്യൂവിൽ തെളിഞ്ഞതോടെ ദാസ് ക്രീസിൽ തുടർന്നു. പന്ത് നോബോൾ ആകുകയും ചെയ്തു. തൊട്ടടുത്ത ഓവറിൽ ദാസ് നൽകിയ ക്യാച്ച് ക്യാപ്റ്റൻ രോഹിത് ശർമ നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ, ചാഹലിന്റെ ഗൂഗ്ലിയിൽ ദാസ് പുറത്തായി. 21 പന്തിൽ 29 റണ്‍സ് നേടിയാണ് ദാസ് മടങ്ങിയത്. 31 പന്തിൽ 36 റണ്‍സെടുത്ത മുഹമ്മദ് നയീമാണ് ബംഗ്ല ഇന്നിംഗ്സിലെ ടോപ് സ്കോറർ. സൗമ്യ സർക്കാരും (30) ക്യാപ്റ്റൻ മഹ്മദുള്ളയും (30) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യക്കായി ചാഹൽ രണ്ടു വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹമ്മദ് ഇന്നലെയും റണ്‍സ് വിട്ടുകൊടുക്കുന്നതിൽ ധാരാളിത്തം തുടർന്നു. നാല് ഓവറിൽ 44 റണ്‍സ് ആണ് ഖലീൽ വഴങ്ങിയത്.
നൂറിൽ നൂറ്; ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
11:58 PM Nov 07, 2019 | Deepika.com