കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖല യോഗ്യത മത്സരത്തിൽ ആന്ധ്രപ്രദേശിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് തമിഴ്നാട് തകർത്തു. എൽ. ലിജോയുടെ ഹാട്രിക്കിന്റെ കരുത്തിലാണ് തമിഴ്നാടിന്റെ വിജയം. ഗോൾ ശരാശരിയിൽ കേരളമാണ് മുന്നിൽ. രണ്ട് കളിയും തോറ്റ ആന്ധ്ര പുറത്തായി. ആദ്യ കളിയിൽ കേരളം എതിരില്ലാത്ത അഞ്ച് ഗോളിന് ആന്ധ്രയെ പരാജയപ്പെടുത്തിയിരുന്നു.
22, 72, 86 മിനിട്ടുകളിലാണ് ലിജോ വല കുലുക്കിയത്. 16-ാം മിനിട്ടിൽ എ. ദിവാകറാണ് തമിഴ്നാടിനായി ഗോൾ വേട്ട ആരംഭിച്ചത്. 79-ാം മിനിട്ടിൽ തരുൺ കുമാർ റെഡ്ഡി ആന്ധ്രയ്ക്കായി ആശ്വാസ ഗോൾ നേടി. തുടക്കം മുതൽ ആക്രമിച്ചു കളിച്ച തമിഴ്നാട് 16-ാം മിനിട്ടിൽ ആദ്യ ഗോൾ നേടി. പെനൽറ്റി ബോക്സിൽ ആന്ധ്ര പ്രതിരോധ നിരയുടെ ആശയക്കുഴപ്പം മുതലെടുത്താണ് ദിവാകർ സ്കോർ ചെയ്തത്.നിർണായക മത്സരത്തിൽ നാളെ കേരളം തമിഴ്നാടിനെ നേരിടും. ഇന്ന് കർണാടക തെലുങ്കാനയെ നേരിടും.
ലിജോ ട്രിക്കിൽ തമിഴ്നാട്
11:58 PM Nov 07, 2019 | Deepika.com