കൊച്ചി: ഐഎസ്എൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ). കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു വേണ്ടി ഏഴു കോടി രൂപ ബ്ലാസ്റ്റേഴ്സ് ചെലവിട്ടു എന്നു പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ജിസിഡിഎ ചെയർമാൻ വി. സലീം പത്രക്കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ സീസണിൽ വാടക ഇനത്തിൽ ഒൻപത് കളികൾക്കും അതിനുവേണ്ടിയുള്ള തയാറെടുപ്പുകൾക്കുമായി സ്റ്റേഡിയം വിട്ടു നൽകിയതിൽ 45 ലക്ഷം രൂപയും മൈതാനം നനച്ച് പരിപാലിക്കുന്നതിന് 23 ലക്ഷവും ശുദ്ധജലം, വൈദ്യുതി എന്നിവ അടക്കം മൊത്തം 78 ലക്ഷം രൂപയും മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുള്ളു. സ്റ്റേഡിയം പരിപാലനത്തിനു പ്രതിവർഷം ഏഴു കോടി ചെലവിടുന്നു എന്ന് ബ്ലാസ്റ്റേഴ്സ് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല.
നാലാം സീസണിലെ ഒൻപത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 53.7 ലക്ഷം രൂപയുടെ കേടുപാടുകളാണ് സ്റ്റേഡിയത്തിൽ ഉണ്ടായത്. ഇതിൽ 24 ലക്ഷം മാത്രമാണ് ബ്ലാസ്റ്റേഴ്സ് അടച്ചത്. അഞ്ചാം സീസണ് കഴിഞ്ഞപ്പോൾ കേടുപാടുകൾ മുൻ ബാധ്യത കൂടി ചേർത്ത് 48.89 ലക്ഷമായി. ആറാം സീസണ് ആരംഭിക്കുന്നതിന് മുന്പ് കേടുപാടുകൾ പരിഹരിക്കാമെന്ന് രേഖാമൂലം ഉറപ്പു നൽകിയെങ്കിലും ബ്ലാസ്റ്റേഴ്സ് വാക്ക് പാലിച്ചില്ല. പകരം സ്റ്റേഡിയത്തിലെ തകരാറുകളുടെ ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. രണ്ടു മാച്ചിന്റെ വാടക കുടിശിക ഇനത്തിൽ 2.16 ലക്ഷം രൂപ അടയ്ക്കാനുമുണ്ട്.
പരിശീലനത്തിന് ഉൾപ്പെടെ നിരവധി സൗകര്യങ്ങളും അവർക്ക് ചെയ്തുകൊടുത്ത് സഹകരിക്കുകയേ തങ്ങൾ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോംപ്ലിമെന്ററി പാസുകൾ ജിസിഡിഎ നിർബന്ധിച്ച് വാങ്ങുന്നെന്ന പ്രചാരണം കളവാണ്. ബ്ലാസ്റ്റേഴ്സിന്റെ നിർദേശപ്രകാരം വിവിധ സ്ഥാപനങ്ങൾക്കു കൈമാറുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം പരാമർശത്തിന്റെ സാഹചര്യത്തിൽ ഇനി പാസ് നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് തെറ്റിദ്ധാരണ പരത്തുന്നു: ജിസിഡിഎ
12:24 AM Nov 03, 2019 | Deepika.com