ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരേ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി രോഹിത് ശര്‍മയുടെ പരിക്ക്. നെറ്റ്സില്‍ ത്രോഡൗണ്സില് പങ്കെടുക്കവേ രോഹിതിന്റെ ഇടതു തുടയില്‍ പന്തേല്‍ക്കുകയായിരുന്നു. രോഹിതിന് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക നിറച്ചിരിക്കുകയാണ്. മൂന്നു മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച നടക്കും.
വിരാട് കോഹ് ലിക്ക് ഈ പരമ്പരയില്‍ വിശ്രമം നല്‍കിയതിനെത്തുടര്‍ന്ന് രോഹിതാണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുന്നത്. നെറ്റ്സില്‍ പരിശീലനത്തിനിടെ ചിലയേറുകള് രോഹിതിനുകൊണ്ടിരുന്നു. ഇതില്‍ ഒരെണ്ണം മാരകമായി രോഹിതിന്റെ തുടയില്‍ ഏല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ നെറ്റ്സ് വിട്ട ഇന്ത്യന്‍ ഓപ്പണര്‍ക്ക് കഠിനമായ വേദനയുണ്ടെന്ന് വ്യക്തമായിരുന്നു.
ത്രോഡൗണിലെ പന്തിലെ പേസ് മാരകമായിരുന്നുവെന്നും രോഹിന്റെ മുഖഭാവം വ്യക്തമാക്കുന്നതായിരുന്നു. ഏറുകൊണ്ടതിന്റെ വേദനയില്‍ ഗ്ലൗസ് ഊരിവച്ച് പ്രാക്ടീസ് ചെയ്യുന്നിടത്തുനിന്നും രോഹിത് മാറി. പ്രാഥമിക നിരീക്ഷണത്തില്‍ പരിക്ക് ഗുരുതരമായി തോന്നിയില്ല. എന്നാല്‍ നടക്കുന്നതില്‍ രോഹിതിന് ബുദ്ധിമുട്ടുണ്ടായിരുന്നു.
ശ്രീലങ്കയില്‍നിന്നുള്ള ത്രോഡൗണ്‍ പരിചയസമ്പന്നനായ നുവാന്‍ സേനെവിരത്നെയാണ് പന്തെറിഞ്ഞത്്. പരമ്പരയില്‍ ബംഗ്ലാദേശിന്റെ ഇടങ്കയ്യന്‍ പേസര്‍ മുസ്താഫിസുര്‍ റഹ്മാനെ നേരിടേണ്ടതുകൊണ്ടാണ് ഇന്ത്യന്‍ ടീം ത്രോഡൗണ്‍ പരിശീലനം നടത്തുന്നത്.
നെറ്റ്സില്‍ ബൗളര്‍മാരെ നേരിടുന്നതിനുമുമ്പ് ബാറ്റിംഗില്‍ ഒരു താളം ലഭിക്കുന്നതിനായാണ് ബാറ്റ്സ്മാന്മാര്ക്ക് ത്രോഡൗണ്‍ നടത്തുന്നത്. ഇന്ത്യന്‍ ഗ്രൗണ്ടുകളിലെ പ്രാക്ടീസ് പിച്ചുകള്‍ നിലവാരം കുറഞ്ഞവയാണ്. അതുകൊണ്ട് പരിക്കേല്‍ക്കാനുള്ള സാധ്യതകളും കൂടുതലാണ്.
ഏറുകൊണ്ട ഉടന്‍തന്നെ ചികിത്സയ്ക്കു വിധേയനായ രോഹിത് പിന്നീട് പരിശീലനത്തിനിറങ്ങിയില്ല. രോഹിത് ചികിത്സയിലാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ടീമുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ്കീപ്പര്‍ ഋഷഭ് പന്ത് തന്നെയെന്ന് വ്യക്തമാക്കുന്നതായിരുന്നു പരിശീലന സെഷന്. വിക്കറ്റ്കീപ്പിംഗ് പരിശീലനത്തിനായി താരം കൂടുതല്‍ സമയം ചെലവഴിച്ചു. സഞ്ജു സാംസണ് വിക്കറ്റ്കീപ്പിംഗില് പരിശീലനം നടത്തിയില്ല. മലയാളിതാരം മറ്റുള്ളവര്‍ക്കൊപ്പം ഫീല്‍ഡിംഗ് പരിശീലനത്തിലായിരുന്നു.
കോഹ്ലിയെ മറികടക്കാന്‍ എട്ട് റണ്‍സ്
ബംഗ്ലാദേശിനെതിരേയുള്ള ട്വന്റി 20 പരമ്പരയില്‍ എട്ട് റണ്‍സ് കൂടി നേടിയാല്‍ രോഹിത് ശര്‍മയ്ക്ക് ഈ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കാനാകും. നിലവിൽ കോഹ് ലിയാണ് മുന്നിൽ. പരന്പരയിൽ കോഹ്ലിക്കു വിശ്രമം നല്‍കിയതിനെത്തുടര്‍ന്ന് രോഹിതാണ് ഇന്ത്യയെ നയിക്കുന്നത്. ഇതുകൊണ്ട് രോഹിതിന് റണ്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. ട്വന്റി 20യില്‍ റണ്‍സ് വേട്ടയില്‍ ഒന്നാം സ്ഥാനത്തിനായി ഇരുവരും തമ്മിലാണ് പോരാട്ടം നടക്കുന്നത്.
അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവും റണ്സുള്ളവര്
വിരാട് കോഹ്ലി (ഇന്ത്യ) 67 ഇന്നിംഗ്സില്‍ 2450 റൺസ്
രോഹിത് ശര്‍മ (ഇന്ത്യ) 90 ഇന്നിംഗ്സില്‍ 2443 റൺസ്
മാര്ട്ടിന് ഗപ്ടില്‍ (ന്യൂസിലൻഡ്) 76 ഇന്നിംഗ്സില്‍ 2285 റൺസ്
ഷൊയ്ബ് മലിക് (പാക്കിസ്ഥാൻ) 104 ഇന്നിംഗ്സില്‍ 2263 റൺസ്
ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലൻഡ്) 70 ഇന്നിംഗ്സില്‍ 2140 റൺസ്
രോഹിതിന്റെ പരിക്കില്‍ ആശങ്ക
11:25 PM Nov 01, 2019 | Deepika.com