തിരുവനന്തപുരം: കായികമേളകളിൽ ഒരുസമയം ഒരു ത്രോ മത്സരം മാത്രമേ നടത്താവൂവെന്നു കർശന നിർദേശം നൽകിയതായി മന്ത്രി ഇ.പി. ജയരാജൻ നിയമസഭയെ അറിയിച്ചു. സ്കൂൾ കായികമേളകളിൽ ഇത് കർശനമായി നടപ്പാക്കാൻ ഡിഇഒമാർക്ക് സർക്കുലർ നൽകി.
സ്കൂൾ മീറ്റിൽ ജില്ലാതലം മുതലുള്ള മത്സരങ്ങൾക്ക് യുവജന കാര്യാലയത്തിലെയോ സ്പോർട്സ് കൗണ്‍സിലിന്റെയോ ഒരു സീനിയർ കോച്ചിനെ നിരീക്ഷകനായി നിയോഗിക്കും. സംസ്ഥാന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ഹാമർ തലയിൽ വീണ് അഫീൽ ജോണ്സണ് എന്ന വിദ്യാർഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സ്കൂൾ കായികമേളയുടെ ഭാഗമായ ഉപജില്ലാ, ജില്ലാ, സംസ്ഥാനതല മത്സരങ്ങൾക്ക് സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശം നൽകി. പാലായിലെ അപകടം സംബന്ധിച്ച് അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ആശ്വാസ ധനസഹായമായി സർക്കാർ അനുവദിച്ചിരുന്നു. പാലാ നഗരസഭ ഗ്രൗണ്ട് അനുവദിക്കാതിരുന്നിട്ടും കായികമേള എങ്ങനെ നടത്തിയെന്ന് അന്വേഷിക്കും.
സമിതിയുടെ റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കുകയാണ്. സമിതി നിർദേശങ്ങളും ഇതുമായി ബന്ധപ്പെട്ട മറ്റു വിദഗ്ധ നിർദേശങ്ങളും പരിഗണിച്ച് കായികമേളകൾ സുരക്ഷിതമായി സംഘടിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മാണി സി. കാപ്പന്റെയും സബ്മിഷന് മന്ത്രി മറുപടി നൽകി.
കായികമേള: ഒരുസമയം ഒരു ത്രോ മത്സരം മാത്രം; സീനിയർ കോച്ചിനെ നിരീക്ഷകനാക്കും
11:06 PM Oct 30, 2019 | Deepika.com