ലണ്ടന്‍: പെര്‍ഫെക്ട് ഹാട്രിക് കുറിച്ച ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ മികവില്‍ ചെല്‍സി 4-2ന് ബേണ്‍ലിയെ തോല്പിച്ചു. പ്രീമിയര്‍ ലീഗില്‍ പുലിസിച്ചിന്റെ ആദ്യ ഗോളാണ്. ഇടങ്കാല്, വലങ്കാല്‍, ഹെഡര്‍ എന്നിവ ചേരുമ്പോഴാണ് പെര്‍ഫെക്ട് ഹാട്രിക്കാകുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ അയാക്സിനെതിരേ ചെല്‍സിയുടെ ജയത്തില്‍ നിര്ണാകപങ്ക് വഹിച്ചതിനാലാണ് പുലിസിച്ചിനെ ബേണ്‍ലിക്കെതിരേ ആദ്യ ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ പകരക്കാരനായാണ് പുലിസിച്ച് ഇറങ്ങിയത്.
ആദ്യ ഇലവണില്‍ ഉള്‍പ്പെടുത്തി പരിശീലകന് ഫ്രാങ്ക് ലംപാര്‍ഡിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു യുഎസ് താരത്തിന്റെ പ്രകടനം. ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ നേടി. 21-ാം മിനിറ്റിലെ ആദ്യ ഗോള്‍ ഇടങ്കാല്കൊണ്ടും 45-ാം മിനിറ്റിലെ രണ്ടാം ഗോള്‍ വലങ്കാല്കൊണ്ടുമായിരുന്നു. രണ്ടാം പകുതിയില്‍ പുലിസിച്ച് ഹാട്രിക് തികച്ചു. 56-ാം മിനിറ്റിലെ ഗോള്‍ ഹെഡറിലൂടെയായിരുന്നു. 58-ാം മിനിറ്റില്‍ വില്യന് ചെല്‍സിയുടെ നാലാം ഗോള്‍ നേടി.
ഈ സീസണിന്റെ തുടക്കത്തില്‍ ചെല്‍സിയുടെ ടാമി ഏബ്രഹാമും ഹാട്രിക് നേടിയിരുന്നു. ഇതോടെ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു സീസണില്‍ 21 വയസും അതിനുതാഴെയും പ്രായമുള്ള രണ്ടു കളിക്കാര്‍ ഹാട്രിക് നേടിയ ടീമെന്ന നേട്ടം ചെല്‍സി കൈവരിച്ചു.
മത്സരത്തിന്റെ അവസാന അഞ്ചു മിനിറ്റിനിടെ ബേൺലി രണ്ടു ഗോൾ നേടി. ജേ റോഡ്രിഗസ്, ഡ്വെയ്റ്റ് മാക്നീൽ എന്നിവരാണ് സ്കോർ ചെയ്തത്. 20 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്താണ്.
പുലിസിച്ചിനു ഹാട്രിക്; ചെല്‍സിക്കു ജയം
12:47 AM Oct 28, 2019 | Deepika.com