സതാംപ്ടണ്: മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി ഇത്തവണ മുന്‍നിരക്കാരെ വെല്ലുവിളിക്കാന്‍ ഒരുങ്ങിത്തന്നെ. സതാംപ്ടണെതിരേയുള്ള എവേ മത്സരത്തില്‍ 9-0ന്റെ ജയമാണ് ലെസ്റ്റര്‍ സ്വന്തമാക്കിയത്. ഇതോടെ 131 വര്‍ഷം ചരിത്രമുള്ള ഇംഗ്ലീഷ് മുന്‍നിര ക്ലബ്ബുകളുടെ എവേ പോരാട്ടത്തിലെ ഏറ്റവും വലിയ ജയത്തിന്റെ റിക്കാര്‍ഡ് സ്വന്തമാക്കി.
എട്ട് ഗോളിന്റെ ജയമായിരുന്നു ഇതിനുമുമ്പുള്ള റിക്കാര്‍ഡ്. ഈ റിക്കാര്‍ഡ് മൂന്നു ക്ലബ്ബുകളാണ് പങ്കുവച്ചിരുന്നത്. ഇതില്‍ 1999ലെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേയില്‍ നോട്ടിംങാം ഫോറസ്റ്റിനെതിരേ നേടിയ 8-1ന്റെ ജയവുമുണ്ട്.
പുതിയ റിക്കാര്‍ഡോടെ ലെസ്റ്റര്‍ 1995ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപ്സ് വിച്ച് ടൗണിനെതിരേ സ്വന്തം ഗ്രൗണ്ടില്‍ നേടിയ 9-0ന്റെ പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ ജയത്തിനൊപ്പമെത്തി.
1995ലെ യുണൈറ്റഡിന്റെ റിക്കാര്‍ഡ് ജയത്തിനും ലെസ്റ്ററിന്റെ ഈ ജയത്തിനും രസകരമായ സമാതയുണ്ട്. അന്ന് ഓള്‍ഡ് ട്രാഫര്‍ഡില്‍ യുണൈറ്റഡിന്റെ വലകാത്തത് ഇപ്പോള്‍ ലെസ്റ്ററിന്റെ ഗോള്‍കീപ്പര്‍ കാസ്പര്‍ ഷെമൈക്കിളിന്റെ പിതാവ് പീറ്ററായിരുന്നു. പുതിയ റിക്കാര്ഡിലും ഇരുവരുമെത്തി തങ്ങളുടെ ടീം ഒമ്പത് ഗോള്‍ നേടുമ്പോള്‍ ഗോള്‍ വഴങ്ങാതെ നിന്ന രണ്ടു ഗോള്കീപ്പര്മാരെന്ന പ്രീമിയര്‍ ലീഗ് റിക്കാര്‍ഡും സ്വന്തമാക്കി.
മഴയില്‍ കുതിര്‍ന്ന സതാംപ്ടന്റെ സെന്റ് മേരീസ് ഗ്രൗണ്ടില്‍ ജെയ്മി വാര്‍ഡിയുടെയും അയോസ് പെരസിന്റെയും ഹാട്രിക്കാണ് ലെസ്റ്ററിന് വന്‍ വിജയം സമ്മാനിച്ചത്. 2014നുശേഷം പ്രീമിയര്‍ ലീഗിന്റെ ഒരു ദിവസം തന്നെ രണ്ടു ഹാട്രിക് പിറക്കുന്നത് ആദ്യമാണ്. അന്ന് മാഞ്ചസ്റ്റര്‍ സിറ്റിക്കായി യായ ടുറെയും ലിവര്‍പൂളിനായി ലൂയിസ് സുവാരസും മൂന്നു ഗോള്‍ നേടി.
12-ാം മിനിറ്റില്‍ റയാന് ബെര്‍ട്രാന്‍ഡ് നേരിട്ട് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ സതാംപ്ടണ് തുടക്കത്തിലേ തളര്‍ന്നു.
45, 58 മിനിറ്റുകളിൽ ഗോളുകള്‍ നേടിയ വാര്‍ഡി 90+4 മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മൂന്നാം ഗോള്‍ സ്വന്തമാക്കി. 19, 39, 57 മിനിറ്റുകളിലായിരുന്നു പെരസിന്റെ ഗോളുകള്‍. 10-ാം മിനിറ്റില്‍ ബെന്‍ ചില്‍വെല്ലാണ് ലെസ്റ്ററിനെ മുന്നിലെത്തിച്ചത്. യൂറി ടെലിമാന്‍സ് (17’), ജയിംസ് മാഡിസണ്‍ (85’) എന്നിവരും ഗോള്‍ നേടി. ലീഗില്‍ 1984നുശേഷം ആദ്യമായാണ് ആദ്യ പകുതിയില്‍ അഞ്ചു ഗോളുകള്‍ വീഴുന്നത്.
സിറ്റിക്ക് ജയം
രണ്ടാം പകുതിയിലെ മൂന്നു ഗോളുകള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനത്തേക്കു തിരിച്ചെത്തിച്ചു. തലേന്ന് സതാംപ്ടണെ തോല്‍പ്പിച്ച് ലെസ്റ്റര്‍ സിറ്റി ലിവര്‍പൂളിനു പിന്നില്‍ രണ്ടാംസ്ഥാനത്തെത്തിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്നു ഗോളിനാണ് ആസ്റ്റണ്‍ വില്ലയെ കീഴടിക്കിയത്.
ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും സിറ്റിക്ക് അക്കൗണ്ട് തുറക്കാനായില്ല. രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ ഒട്ടും താമസം വരുത്തിയില്ല. രണ്ടാം പകുതിയ തുടങ്ങി 20 സെക്കഡായപ്പോള് റഹീം സ്റ്റെര്‍ലിംഗ് വലകുലുക്കി. ഈ സീസണില്‍ സ്റ്റെര്‍ലിംഗിന്റെ 13-ാമത്തെ ഗോളാണ്. 65-ാം മിനിറ്റില്‍ കെവിന് ഡി ബ്രുയിന് സിറ്റിയുടെ ലീഡ് ഉയര്‍ത്തി. അഞ്ച് മിനിറ്റ് കഴിഞ്ഞ് ഇല്‍കി ഗുണ്ടോഗന്റെ ഗോളും വന്നതോടെ സിറ്റി മൂന്നു പോയിന്റ് ഉറപ്പിച്ചു. 87-ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് സിറ്റിയുടെ വിജയത്തിന്റെ ശോഭയ്ക്കു മങ്ങലേല്‍പ്പിച്ചു.
ഗോളിൽ റിക്കാര്‍ഡുമായി ലെസ്റ്റര്‍
11:04 PM Oct 26, 2019 | Deepika.com