കോട്ടയം: കണ്ണീരോർമകൾ ബാക്കിയാക്കി അഫീൽ കളംവിട്ടകന്നുപോയി. ജാവലിനു പിന്നാലെ നടത്തിയ പാച്ചിൽ ഒരു ദുരന്തമായി മാറിയത് ഇപ്പോഴും ഗ്രൗണ്ടിലുണ്ടായിരുന്ന പലരുടെയും കണ്ണുകളിൽനിന്നു മായുന്നില്ല. കായികമേളകളെ ഉത്സവ ആവേശമായി നെഞ്ചേറ്റി നടന്ന അഫീൽ ജോണ്സണ് കായിക കേരളത്തിലെ കണ്ണീർത്തുള്ളിയായി പൊലിഞ്ഞുവീണു.
പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാർഥിയും ഫുട്ബോൾ വാഗ്ദാനവുമായിരുന്ന ഈ താരം കളിയോടുള്ള ആവേശത്തിലാണ് നാലാം തീയതി സംസ്ഥാന ജൂണിയർ മീറ്റിൽ വോളണ്ടിയറായി പാലാ സ്റ്റേഡിയത്തിലെത്തിയത്. അപ്രതീക്ഷിതമായി ചീറിപ്പറന്നെത്തിയ ഹാമർ പതിച്ചു കണ്ണും തലയും തലച്ചോറും തകർന്ന അഫീലിന്റെ ജീവൻ രക്ഷിക്കാൻ കോട്ടയം മെഡിക്കൽ കോളജിലെ മെഡിക്കൽ സംഘം രാവും പകലും വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും പരീക്ഷിച്ചു.
ക്രിട്ടിക്കൽ കെയർ യൂണിറ്റ് ചീഫ് ഡോ. മുരളി കൃഷ്ണ, ക്രിട്ടിക്കൽ കെയർ യൂണിറ്റ് ഇൻ ചാർജ് ഡോ. ആർ. രതീഷ് കുമാർ, ന്യൂറോ സർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ, നേത്രവിഭാഗ മേധാവി ഡോ. വിജയമ്മ തുടങ്ങിയവരും നഴ്സുമാരും ആ ജീവൻ കൈക്കുന്പിളിൽ കരുതിവച്ചെങ്കിലും അതൊക്കെയും നിഷ്ഫലമായി.
വെന്റിലേറ്റർ ജീവൻ നിലനിറുത്തിയ ആദ്യദിനങ്ങളിൽ മരുന്നുകളോട് അനുകൂലമായി പ്രതികരിച്ചപ്പോൾ കാത്തുനിന്നവർക്കൊക്കെ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, മൂന്നാം ദിനത്തിൽ വൃക്കകൾ നിശ്ചലമായി ഡയാലിസിസ് സാധ്യതകൾ മങ്ങി. അവയവങ്ങളോരോന്നു പ്രവർത്തന രഹിതമായി. പിന്നീട് ന്യുമോണിയകൂടി ബാധിച്ചതോടെ ഓരോ മണിക്കൂറിലും പ്രതീക്ഷകൾ മങ്ങി. ഒടുവിൽ അഫീൽ കളംവിട്ടു പറന്നകന്നു.
ജോമി കുര്യാക്കോസ്
കണ്ണീരോർമയായി അഫീൽ കളംവിട്ടു
10:55 PM Oct 21, 2019 | Deepika.com