കോട്ടയം: മെഡിക്കൽ കോളജ് ന്യൂറോ ഐസിയുവിനു മുന്നിൽ നിറകണ്ണുകളോടെ നിലകൊണ്ട ജോണ്‍സണും ഡാർലിയും ഓരോ നിമിഷവും ചോദിച്ചുകൊണ്ടിരുന്നു. അഫീൽ കണ്ണു തുറന്നോ സാറേ... അവന് എങ്ങനെയുണ്ട്. ഏക മകന്റെ ജീവൻ തിരികെ കിട്ടണമേ എന്ന യാചനയോടെ കാത്തിരുന്ന പിതാവിനും മാതാവിനും മുന്നിൽ അവൻ പോയി എന്ന വാക്ക് താങ്ങാനാവാത്ത, മറക്കാനാവാത്ത അറിയിപ്പായിരുന്നു. ഡോക്ടർമാരും അധ്യാപകരും മാത്രമല്ല ഒരു നാടൊന്നാകെ വിതുന്പിപ്പോയ നിമിഷം. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി വെന്റിലേറ്ററിലാക്കിയ നിമിഷം മുതൽ അഫീലിന്റെ മാതാപിതാക്കൾ അത്യാഹിത വിഭാഗത്തിനു മുന്നിൽ കണ്ണീരൊഴുക്കി കഴിയുകയായിരുന്നു. 17 ദിവസം മരണവേദന ഇവർക്കായിരുന്നു. ആരോടും മിണ്ടാട്ടമില്ല. ജലപാനമില്ല. ഓമനമകൻ കണ്ണുതുറക്കുന്നതു കാത്തിരിക്കുകയായിരുന്നു ഇരുവരും. പഠനത്തിലും കളിയിലും മിടുക്കനായിരുന്നു മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോണ്സണ് ജോർജിന്റെ ഏക മകനായ അഫീൽ.
കേരള ബ്ലാസ്റ്റേഴ്സ് സ്കോർലൈൻ സ്പോർട്സ് അക്കാദമിയിൽ പ്രവേശനം നേടിയിരുന്നു ഈ ഫുട്ബോൾ താരം. കളിക്കളം വാർത്തകളും കളിസാമഗ്രികളും കിടപ്പുമുറിയിൽ നിധിപോലെ കരുതിവച്ച അഫീൽ വീടിന്റെ മാത്രമല്ല നാടിന്റെയും പ്രതീക്ഷയായിരുന്നു.
അഫീലിന്റെ യാത്ര കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷനു പിന്നാലെ
10:55 PM Oct 21, 2019 | Deepika.com