റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടം ഇന്നു മുതൽ റാഞ്ചിയിൽ. പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക ജയം നേടിയ ഇന്ത്യ റാഞ്ചിയിലും വെന്നിക്കൊടി പാറിച്ച് 3-0ന്റെ ജയമാണ് ലക്ഷ്യംവയ്ക്കുന്നത്. ഇക്കാര്യം പൂനയിലെ രണ്ടാം ടെസ്റ്റിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു. റാഞ്ചി ടെസ്റ്റിലും ജയിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ് ലോക ചാന്പ്യൻഷിപ്പിൽ 40 പോയിന്റ് കൂടി ലഭിക്കും. അതോടെ ഇന്ത്യയുടെ പോയിന്റ് സന്പാദ്യം 240ൽ എത്തും. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡിന് 60 പോയിന്റ് മാത്രമാണുള്ളത്.
കുൽദീപ് പുറത്ത്
പരിക്കേറ്റ യുവ സ്പിന്നർ കുൽദീപ് യാദവിന് പകരം ജാർഖണ്ഡിന്റെ ഷഹബാസ് നദീമിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഇന്നലെയാണ് ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനമെത്തിയത്. തോളിനു പരിക്കേറ്റതിനെത്തുടർന്നാണ് കുൽദീപ് ടീമിൽനിന്ന് പുറത്തായത്. ടീമിൽ മാറ്റം വരുത്താൻ തീരുമാനിച്ചാൽ മാത്രമേ നദീമിനു സാധ്യതയുള്ളൂ.
വിറ്റത് 1500 ടിക്കറ്റ് മാത്രം
ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിനുള്ള ടിക്കറ്റിൽ വിറ്റുപോയത് വെറും 1500 എണ്ണം മാത്രം. 39,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിലാണിത്. പാരാ മിലിറ്ററി, ലോക്കൽ പോലീസ്, എൻസിസി എന്നിവർക്കായി 5000 കോംപ്ലിമെന്ററി ടിക്കറ്റ് അസോസിയേഷൻ വിതരണം ചെയ്തിട്ടുണ്ട്.എം.എസ്. ധോണിയുടെ ജന്മനാടായതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യമാണ് ടിക്കറ്റ് വിൽപ്പനയെ ബാധിച്ചതെന്നും വിലയിരുത്തലുണ്ട്. ടെസ്റ്റിൽനിന്നു 2014ൽ വിരമിച്ച ധോണി, ലോകകപ്പിനുശേഷം ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിട്ടുമില്ല.
റാഞ്ചിയും റാഞ്ചാൻ ടീം ഇന്ത്യ
11:32 PM Oct 18, 2019 | Deepika.com