റാഞ്ചി: ഇന്ത്യക്കെതിരേ നാളെ റാഞ്ചിയിൽ ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്ന് ഓപ്പണർ എയ്ഡൻ മാർക്രം പുറത്ത്. പൂനയിൽ നടന്ന രണ്ടാം ടെസ്റ്റിൽ കുറഞ്ഞ സ്കോറിൽ പുറത്തായതിനു പിന്നാലെ നിരാശനായ മാർക്രം ഡ്രസിംഗ് റൂമിൽവച്ച് കട്ടിയുള്ള വസ്തുവിൽ കൈകൊണ്ട് ഇടിച്ചിരുന്നു.
ഇടിയുടെ ശക്തിയിൽ മാർക്രത്തിന്റെ കൈക്കുഴയ്ക്ക് പരിക്കേറ്റു. കൈക്കുഴയ്ക്ക് പൊട്ടലുള്ളതിനെത്തുടർന്നാണ് താരത്തെ ടീമിൽനിന്ന് ഒഴിവാക്കി നാട്ടിലേക്ക് മടക്കി അയയ്ക്കുന്നത്. മാർക്രത്തിന് പകരം ആരെയും പ്രഖ്യാപിച്ചിട്ടില്ല. സമാന രീതിയിൽ ഓസ്ട്രേലിയയുടെ മിച്ചൽ മാർഷും കഴിഞ്ഞ ദിവസം പരിക്കേറ്റ് പാക്കിസ്ഥാനെതിരായ പരന്പരയ്ക്കുള്ള ടീമിൽനിന്ന് പുറത്തായിരുന്നു.
അവസാന ടെസ്റ്റിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെങ്കിലും സംഭവിച്ചതിന്റെ എല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മാർക്രം പറഞ്ഞു. ടീം അംഗങ്ങളോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിൽ അഞ്ച്, 39 റണ്‍സ് വീതമെടുത്ത മാർക്രം രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്തായിരുന്നു.
ആദ്യ ടെസ്റ്റിൽ 203 റണ്‍സിനും രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 137 റണ്‍സിനും ജയിച്ച ഇന്ത്യ മൂന്ന് മത്സര പരന്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യ ഇറങ്ങിയ 50-ാം മത്സരമായിരുന്നു പൂനയിലേത്. നാളെ തുടങ്ങുന്ന റാഞ്ചി ടെസ്റ്റിലും മികച്ച ജയം നേടി പരന്പര 3-0നു സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് കോഹ്ലി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
മാർക്രത്തിന് എട്ടിന്റെ പണി!
11:49 PM Oct 17, 2019 | Deepika.com