മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ പകരംവയ്ക്കാനാവാത്ത ദാദയായ സൗരവ് ഗാംഗുലി ബോർഡ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അധ്യക്ഷനാകും. ഇന്ത്യൻ ക്രിക്കറ്റിൽ ഇനി മാറ്റത്തിന്റെ ദാദ ദിനങ്ങളാണ് വരുന്നതെന്നു ചുരുക്കം. ജോയിന്റ് സെക്രട്ടറിയായി മലയാളിയായ ജയേഷ് ജോർജും സ്ഥാനമേൽക്കും. ഈ മാസം 23ന് നടക്കുന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാവും ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവുക. അനുരാഗ് ഠാക്കൂർ, എൻ. ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ദാദ അമരത്തെത്തിയത്.
ഇന്ത്യൻ മുൻ നായകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ ഗാംഗുലി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ ഗാംഗുലിയുടെ പാനൽ മാത്രമാണ് അപേക്ഷ സമർപ്പിച്ചത്. അതോടെ മറ്റ് സ്ഥാനങ്ങളിലേക്കും സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ ജയ് ഷായാണ് ബിസിസിഐ സെക്രട്ടറി. അനുരാഗ് ഠാക്കുറിന്റെ സഹോദരൻ അരുണ് സിംഗ് ധുമാൽ ട്രഷററും ഗാംഗുലിയുടെ പിന്തുണയുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ മുൻ താരവും കർണാടക ക്രിക്കറ്റ് അസോസിയേഷൻ, ബിസിസിഐ ഭാരവാഹിയുമായ ബ്രിജേഷ് പട്ടേലാണ് ഐപിഎൽ ചെയർമാൻ സ്ഥാനത്ത് എത്തുക.
ഭാവനാ സന്പന്നനായ ഗാംഗുലി
ഇന്ത്യൻ ക്രിക്കറ്റിലെ ഭാവനാ സന്പന്നനായ ക്യാപ്റ്റനായാണ് ഗാംഗുലി വിശേഷിപ്പിക്കപ്പെടുന്നത്. കാരണം, യുവരാജ് സിംഗ്, എം.എസ്. ധോണി, വിരേന്ദർ സെവാഗ്, സഹീർ ഖാൻ തുടങ്ങിയ ഒരുപറ്റം താരങ്ങളെ വളർത്തി ഇന്ത്യയുടെ ക്രിക്കറ്റ് ശൈലിക്ക് മാറ്റംവരുത്തിയ ക്യാപ്റ്റനാണ് ഗാംഗുലി. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേയ്ക്ക് തുടർച്ചയായ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഗാംഗുലി ബിസിസിഐയുടെ അധ്യക്ഷസ്ഥാനത്തേക്കും എത്തുന്നത്.
എതിരില്ലാതെ അധ്യക്ഷനായതിനു പിന്നാലെ ഗാംഗുലിയുടെ പ്രതികരണം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചുള്ളതായിരുന്നു. ആഭ്യന്തര ക്രിക്കറ്റിനാണ് പ്രാഥമിക പരിഗണന നൽകുക. യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകും. പ്രതിസന്ധിഘട്ടത്തിൽ ബിസിസിഐയെ മുന്നോട്ടുകൊണ്ടുപോകുമെന്നുമായിരുന്നു ഗാംഗുലിയുടെ ആദ്യ പ്രതികരണം.
നയം വ്യക്തമാക്കി
ഭാവിതാരങ്ങളെ വാർത്തെടുക്കുന്നതിനൊപ്പം പഴയകാല താരങ്ങളെയും പരിഗണിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഗാംഗുലി വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിലെ പഴയകാല താരങ്ങളുടെ സാന്പത്തികസ്ഥിതി ഭഭ്രമാക്കുന്നതും പ്രഥമ പരിഗണന നൽകും. ഇക്കാര്യത്തെക്കുറിച്ച് സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ താത്കാലിക ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവരതു ചെവിക്കൊണ്ടില്ല. ഞാൻ അധ്യക്ഷനായി ചുമതലയേറ്റാൽ ആദ്യം ചെയ്യുന്ന കാര്യം അവരുടെ സാന്പത്തിക സ്ഥിതി സുരക്ഷിതമാക്കുകയാണ്- ഗാംഗുലി പറഞ്ഞു. ബിസിസിഐയുടെ പ്രതിച്ഛായ മോശമായ കാലത്താണ് ചുമതലയേൽക്കുന്നതെന്നും അത് മെച്ചപ്പെടുത്താനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.
വരണാധികാരിയെ കാണ്മാനില്ല
ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്കുൾപ്പെടെ നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിനം ഇന്നലെയായിരുന്നു. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക എന്നായിരുന്നു ബിസിസിഐ നല്കിയ അറിയിപ്പ്. അതു പ്രകാരം സൗരവ് ഗാംഗുലിയടക്കമുള്ളവർ രാവിലെ പതിനൊന്നിനുശേഷം മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് എത്തി. ബിസിസിഐ വരണാധികാരിയായ എൻ. ഗോപാലസ്വാമിക്കാണ് പത്രിക നല്കേണ്ടിയിരുന്നത്. ഉച്ചകഴിഞ്ഞ് 2.45 ആയിട്ടും വരണാധികാരി സ്ഥലത്ത് എത്തിയില്ല. അന്വേഷണത്തിൽ അദ്ദേഹം എവിടെ പോയെന്ന് അറിയാവുന്നവർ ആരുമുണ്ടായില്ല. ഒടുവിൽ 2.45ന് ഗാംഗുലിയും സംഘവും ബിസിസിഐ ലീഗൽ സംഘത്തിനു പത്രിക സമർപ്പിച്ചു. മൂന്ന് മണിക്കുശേഷം ഗാംഗുലിയും സംഘവും മടങ്ങുന്പോഴും വരണാധികാരി എത്തിയില്ല.
കൂളിംഗ് പീരിയഡ് എന്ന കുരുക്ക്
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചുവന്ന സൗരവ് ഗാംഗുലിക്ക് ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് 2020 സെപ്റ്റംബർ വരെയെ തുടരാനാകൂ. തുടർച്ചയായി ആറു വർഷത്തിൽ കൂടുതൽ പദവികളിൽ ഇരിക്കുന്നവർക്ക് മൂന്ന് വർഷത്തെ കൂളിംഗ് പീരിയഡിനുശേഷമേ വീണ്ടും പദവികൾ ഏറ്റെടുക്കാനാവൂ എന്നതിനാലാണിത്. ചുരുക്കത്തിൽ 10 മാസം മാത്രമേ ഗാംഗുലിക്ക് ഈ തെരഞ്ഞെടുപ്പിൽ ബിസിസിഐ അധ്യക്ഷസ്ഥാനം അലങ്കരിക്കാൻ സാധിക്കൂ. ഇതേ അവസ്ഥയാണ് ജയ് ഷായ്ക്കും.
സമവായ സ്ഥാനാർഥിയായിരുന്നു ഗാംഗുലി. പത്രിക സമർപ്പിക്കുന്നതിനു മുന്പ് ബിസിസിഐയുടെ മുൻ അതികായന്മാരായ എൻ. ശ്രീനിവാസൻ, അനുരാഗ് ഠാക്കൂർ, നിരഞ്ജൻ ഷാ, രജീവ് ശുക്ല തുടങ്ങിയവരുമായി ഗാംഗുലിയും ജയ് ഷായും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ചരിത്രം പിറക്കുന്നു
സൗരവ് ഗാംഗുലി ബിസിസിഐയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ പിറക്കുന്നത് പുതുചരിത്രം. 65 വർഷത്തിനിടെ ബിസിസിഐയുടെ മുഴുവൻ സമയ അധ്യക്ഷനാവുന്ന രണ്ടാമത്തെ മാത്രം ക്രിക്കറ്റ് കളിക്കാരനാകും ഗാംഗുലി. 1936ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയെ നയിച്ച വിസിനഗരം മഹാരാജാവാണ് ഗാംഗുലിക്ക് മുന്പ് ബിസിസിഐയുടെ മുഴുവൻ സമയ അധ്യക്ഷനായിട്ടുള്ള ഒരേയൊരു ക്രിക്കറ്റർ. 1954 മുതൽ 1956 വരെയായിരുന്നു വിസി ബിസിസിഐ അധ്യക്ഷനായത്. അതിനുശേഷം ബിസിസിഐ അധ്യക്ഷ പദവിയിലിരുന്നവരെല്ലാം വ്യവസായികളോ രാഷ്ട്രീയക്കാരോ ആയിരുന്നു. 2014ൽ സുനിൽ ഗാവസ്കറും ശിവലാൽ യാദവും ബിസിസിഐ താത്കാലിക അധ്യക്ഷത വഹിച്ചിട്ടുണ്ട്.
സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷൻ, ജയ് ഷാ സെക്രട്ടറി
11:33 PM Oct 14, 2019 | Deepika.com