റാഞ്ചി: 59-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സിൽ ഇന്നലെ മൂന്ന് റിക്കാർഡുകൾ പിറന്നു. വനിതകളുടെ 100 മീറ്ററിൽ സ്വന്തം ദേശീയ റിക്കാർഡ് തിരുത്തി ദ്യുതി ചന്ദ് സ്വർണം നേടി. പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി. ജാബിർ മീറ്റ് റിക്കാർഡോടെ സ്വർണത്തിലെത്തി. പുരുഷ ഹൈജംപിൽ സർവീസസിന്റെ സർവേഷ് അനിൽ (2.26 മീറ്റർ) മീറ്റ് റിക്കാർഡോടെ ജേതാവായി. വനിതാ 1500 മീറ്ററിൽ മലയാളിതാരം പി.യു. ചിത്ര സ്വർണം നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ ജിൻസണ് ജോണ്സണ് വെള്ളികൊണ്ട് തൃപ്തിപ്പെട്ടു.
ദേശീയ റിക്കാർഡും മീറ്റ് റിക്കാർഡും തിരുത്തിയായിരുന്നു ദ്യുതി 11.25 സെക്കൻഡോടെ സ്വർണത്തിലെത്തിയത്. സരസ്വതി സാഹ 2002ൽ കുറിച്ച 11.43 സെക്കൻഡ് ആയിരുന്നു ഇതുവരെയുണ്ടായിരുന്ന മീറ്റ് റിക്കാർഡ്. ദോഹ ലോക ചാന്പ്യൻഷിപ്പിൽ കുറിച്ച 11.26 സെക്കൻഡ് എന്ന സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റിക്കാർഡാണ് ദ്യുതി ഇന്നലെ മെച്ചപ്പെടുത്തിയത്. തമിഴ്നാടിന്റെ അർച്ചന ശശീന്ദ്രനാണ് (11.54 സെക്കൻഡ്) വെള്ളി.
പുരുഷ വിഭാഗം 100 മീറ്ററിൽ 10.46 സെക്കൻഡുമായി ഒഡീഷയുടെ അമിയ കുമാർ മീറ്റിലെ വേഗമേറിയ താരമായി സ്വർണം സ്വന്തമാക്കി. പുരുഷ വിഭാഗം 1500 മീറ്ററിൽ റെയിൽവേയുടെ അജയ് കുമാർ സരോജ് 3:43.97 സെക്കൻഡോടെ സ്വർണത്തിലെത്തി. 3:44.37 സെക്കൻഡുമായി ജിൻസണ് വെള്ളി നേടി. വനിതകളുടെ 1500 മീറ്ററിൽ റെയിൽവേസിനായി ഇറങ്ങിയ പി.യു. ചിത്ര സ്വർണം നേടി, 4:17.39 സെക്കൻഡ്. റെയിൽവേയുടെ ലിലി ദാസിനാണ് വെള്ളി.
പുരുഷ 400 മീറ്റർ ഹർഡിൽസിൽ 49.41 സെക്കൻഡിലാണ് ജാബിർ സ്വർണമണിഞ്ഞത്. 2018ൽ ധരുണ്‍ അയ്യസാമി കുറിച്ച 49.67 സെക്കൻഡ് എന്ന മീറ്റ് റിക്കാർഡാണ് എഎഫ്ഐ ലേബലിൽ ഇറങ്ങിയ ജാബിർ തിരുത്തിയത്. ധരുണ്‍ അയ്യസാമിക്കാണ് (49.50) വെള്ളി.
ദേശീയ റിക്കാർഡ് തിരുത്തി ദ്യുതി
12:10 AM Oct 12, 2019 | Deepika.com