റാഞ്ചി: 59-ാമത് ദേശിയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ ആദ്യ ദിനം റെയിൽവേസിന്റെ മുന്നേറ്റം. ഇന്നലെ നടന്ന അഞ്ച് ഫൈനലുകളിൽ മൂന്നിലും റെയിൽവേയുടെ താരങ്ങൾ സ്വർണത്തിൽ മുത്തമിട്ടു. വനിതകളുടെ 10000 മീറ്റർ ഓട്ടത്തിൽ എൽ. സൂര്യ സ്വർണം കരസ്ഥമാക്കി.
34:14.10 സെക്കൻഡിലായിരുന്നു സൂര്യയുടെ സ്വർണം. മഹാരാഷ്ട്രയുടെ ആരതി പാട്ടീൽ വെള്ളിയും റെയിൽവേസിന്റെ കവിത യാദവ് വെങ്കലവും സ്വന്തമാക്കി. വനിതാ ട്രിപ്പിൾജംപായിരുന്നു ഇന്നലെ റെയിൽവേയുടെ അക്കൗണ്ടിൽ സ്വർണമെത്തിച്ച മറ്റൊരു ഇനം. 13.21 മീറ്റർ കണ്ടെത്തിയ ഭൈരവി റോയ് സ്വർണം നേടിയപ്പോൾ ഹരിയാനയുടെ രേണു (13.20 മീറ്റർ) വെള്ളി നേടി.
അതേസമയം, റെയിൽവേസിനായി വനിതാ ജാവലിൻ ത്രോയിൽ അനു റാണി സ്വർണം നേടിയെങ്കിലും പ്രകടനം നിരാശാജനകമായിരുന്നു. ഖത്തർ ലോക ചാന്പ്യൻഷിപ്പിൽ ദേശീയ റിക്കാർഡ് കുറിച്ചെത്തിയ (62.43 മീറ്റർ) അനുവിന് ഇന്നലെ 58.60 മീറ്റർ മാത്രമാണ് കണ്ടെത്താനായത്.
പുരുഷ വിഭാഗം 10000 മീറ്റർ ഓട്ടത്തിൽ ഒഎൻജിസിയുടെ സുരേഷ് കുമാർ (20:25.56 സെക്കൻഡ്), റെയിൽവേസിന്റെ രഞ്ജിത് കുമാർ പട്ടേൽ (29:41.35) എന്നിവർ സ്വർണവും വെള്ളിയും നേടി. പുരുഷന്മാരുടെ പോൾവോൾട്ടിൽ സർവീസസിന്റെ എസ്. ശിവ (5.10 മീറ്റർ) മീറ്റ് റിക്കാർഡിനൊപ്പമെത്തി സ്വർണവും രംബീർസിംഗ് (5.00 മീറ്റർ) വെള്ളിയും നേടി.
മീറ്റിലെ വേഗമേറിയ താരങ്ങളെ നിർണയിക്കുന്ന പുരുഷ-വനിതാ 100 മീറ്റർ ഉൾപ്പെടെ 13 ഫൈനലുകൾ ഇന്ന് നടക്കും.
ഓപ്പൺ അത്ലറ്റിക്സ്: ആദ്യദിനം റെയിൽവേ
12:07 AM Oct 11, 2019 | Deepika.com