പൂന: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പൂന ദിനങ്ങൾക്ക് ഇന്നു തുടക്കം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരം ഇന്ന് പൂനയിൽ ആരംഭിക്കും. രണ്ട് വർഷത്തിനുശേഷമാണ് പൂനയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ (എംസിഎ) ടെസ്റ്റ് മത്സരം നടക്കുന്നത്.
2017 ഫെബ്രുവരിയിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ ഇറങ്ങിയപ്പോൾ ഇന്ത്യ 333 റണ്‍സിനു ദയനീയമായി പരാജയപ്പെട്ട പിച്ചാണിത്. അന്ന് മൂന്ന് ദിനംകൊണ്ട് മത്സരം അവസാനിച്ചതോടെ നെഗറ്റീവ് റേറ്റിംഗ് ഐസിസി നല്കിയതും ഇതേ പിച്ചിനുതന്നെ. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ടീം ഇന്ത്യ പൂനയിൽ തിരിച്ചെത്തുന്പോൾ കഥയാകെ മാറിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ പൂനയിൽ ആദ്യ ടെസ്റ്റ് ജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതോടൊപ്പം പരന്പര സ്വന്തമാക്കുകയും വിരാട് കോഹ്ലിയുടെയും കൂട്ടരുടെയും പ്ലാൻ ആണ്.
രോഹിത് 2.0
നിശ്ചിത ഓവർ ക്രിക്കറ്റിൽ തന്റെ കൈയൊപ്പ് പതിപ്പിച്ച രോഹിത് ശർമ ടെസ്റ്റിലേക്കുള്ള തന്റെ രണ്ടാം വരവ് ആഘോഷിച്ച ദിനങ്ങളായിരുന്നു ഇന്ത്യ ഃ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ്. ടെസ്റ്റ് ഓപ്പണറായി ആദ്യമായി എത്തി രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടി ചരിത്രം കുറിച്ച രോഹിത്തിന്റെ ചുവന്ന പന്ത് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഇന്ത്യൻ പ്രതീക്ഷകളെയും വാനോളമെത്തിച്ചിരിക്കുകയാണ്. വിരേന്ദർ സെവാഗിനുശേഷം ഇന്ത്യക്ക് ഒരു ആക്രമണ ഓപ്പണറെ ലഭിച്ചതിന്റെ സൂചനയാണ് രോഹിത് വിശാഖപട്ടണത്ത് നല്‍കിയത്.
ടീമിൽ മാറ്റമുണ്ടാകില്ല
വിശാഖപട്ടണത്ത് 203 റണ്‍സിന്റെ മികവാർന്ന ജയം സ്വന്തമാക്കിയ ടീമിൽ മാറ്റമില്ലാതെയായിരിക്കും ഇന്ത്യ ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ വിശാഖപട്ടണത്ത് സന്തുലിതമായിരുന്നു. രോഹിത് രണ്ട് ഇന്നിംഗ്സിലും വിജയിച്ചപ്പോൾ സഹ ഓപ്പണർ മായങ്ക് അഗർവാൾ ആദ്യ ഇന്നിംഗ്സിലും ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവർ രണ്ടാം ഇന്നിംഗ്സിലും തലയുയർത്തി.
ബൗളിംഗിൽ സ്പിന്നർമാരായ ആർ. അശ്വിനും രവീന്ദ്ര ജഡേജയും തങ്ങളുടെ കരുത്ത് തെളിയിച്ചപ്പോൾ പേസർ മുഹമ്മദ് ഷാമി രണ്ടാം ഇന്നിംഗ്സ് സ്പെഷലിസ്റ്റ് ബൗളർ എന്ന കീർത്തി നിലനിർത്തിയിരുന്നു.
എൽഗർ, ഡി കോക്ക്
ഓപ്പണർ ഡീൻ എൽഗർ, വിക്കറ്റ് കീപ്പർ ക്വിന്റണ്‍ ഡി കോക്ക്, ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി എന്നിവരിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. വിശാഖപട്ടണം ടെസ്റ്റിൽ എൽഗറും ഡി കോക്കും സെഞ്ചുറി നേടിയിരുന്നു. ആദ്യ ടെസ്റ്റിലെ തോൽവിയിൽനിന്ന് പാഠമുൾക്കൊണ്ട് പരന്പര സജീവമായി നിർത്താനുള്ള ശ്രമത്തിലാണ് ദക്ഷിണാഫ്രിക്ക.
വിശാഖപട്ടണത്ത് അരങ്ങേറ്റം നടത്തിയ സെനുറാൻ മുത്തുസാമി, ഡെയ്ൻ പീഡ്റ്റ് എന്നിവരിൽ ഒരാളെ പുറത്തിരുത്താനുള്ള സാധ്യതയുണ്ട്. മുത്തുസാമി രണ്ട് ഇന്നിംഗ്സിലും ബാറ്റ്കൊണ്ട് പ്രതിരോധം തീർത്തിരുന്നു. എന്നാൽ, പന്തുകൊണ്ട് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. പീഡ്റ്റിനു പകരം ലുൻഗി എൻഗിഡി പ്ലേയിംഗ് ഇലവനിൽ എത്താനും സാധ്യതയുണ്ട്.
ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ
11:17 PM Oct 09, 2019 | Deepika.com