തിരുവനന്തപുരം: തന്റെ ഏറ്റവും വലിയ ലക്ഷ്യം ഒളിന്പിക്സ് സ്വർണമാണെന്നും അതിനായുള്ള കടന്പകൾ ഏറെയാണെന്നും ലോകബാഡ്മിന്റൺ ജേതാവ് പി.വി. സിന്ധു. കേരളാ ഒളിന്പിക് അസോസിയേഷൻ ആസ്ഥാനത്ത് നല്കിയ സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോട സംസാരിക്കുകയായിരുന്നു സിന്ധു.
തോൽവികൾ നിരാശപ്പെടുത്തുന്നില്ലെന്നും ജയവും തോൽവിയും മത്സരത്തിന്റെ ഭാഗമാണെന്നും പലപ്പോഴും ഫൈനലിൽ പരാജയം രുചിക്കേണ്ടി വന്നതിനെക്കുറിച്ച് സിന്ധു പറഞ്ഞു. തന്റെ കളി ഇനിയും മെച്ചപ്പെടുത്താനുണ്ട്. അടുത്ത ഒളിന്പിക്സിനു മുന്നോടിയായി പ്രധാന ടൂർണമെന്റുകളായ ഡെന്മാർക്ക്, പാരീസ് ഓപ്പണുകൾ നടക്കാനിരിക്കയാണ്. ആ മത്സരങ്ങളിൽ കൂടുതൽ മികവ് തെളിയിച്ച് ഒളിന്പിക്സ് പോരാട്ടത്തിലേക്ക് എത്തുകയാണ് ലക്ഷ്യം. ഒരു മത്സരം പരാജയപ്പെട്ടാൽ അതോർത്ത് വേദനിച്ചു സമയം കളഞ്ഞിട്ടു പ്രയോജനമില്ല. ആ ദിവസം എന്റേതായിരുന്നില്ല എന്നു മനസിൽ ചിട്ടപ്പെടുത്തും.
കേരളത്തിലെ കൊച്ചു കുട്ടികൾ മുതൽ സ്പോർട്സിനെ ഏറെ ഗൗരവത്തോടെയാണു കാണുന്നത്. കഠിനാധ്വാനം മാത്രമാണ് വിജയത്തിന് അടിസ്ഥാനം. എത്രകാലം വേണമെങ്കിലും കാത്തിരിക്കാനുള്ള മനസുണ്ടാവണം. രക്ഷിതാക്കളുടെ പിന്തുണയും പ്രധാനപ്പെട്ടതാണ്. കായികതാരങ്ങളായ മാതാപിതാക്കളാണ് തന്റെ ഭാഗ്യമെന്നു സിന്ധു പറഞ്ഞു.
ലക്ഷ്യം ഒളിന്പിക് സ്വർണം: പി.വി. സിന്ധു
11:17 PM Oct 09, 2019 | Deepika.com