പുരുഷ വിഭാഗം 3000 മീറ്റർ സ്റ്റീപ്പിൾചേസിലാണ് ഇന്ത്യ മറ്റൊരു ഒളിന്പിക് ബർത്ത് സ്വന്തമാക്കിയത്. അവിനാശ് സാബ്ലെയായിരുന്നു ഇന്ത്യക്കായി ഫൈനലിൽ എത്തി ടോക്കിയോ ടിക്കറ്റ് കരസ്ഥമാക്കിയത്. 8:21.37 സെക്കൻഡോടെ ദേശീയ റിക്കാർഡ് സ്ഥാപിച്ചായിരുന്നു അവിനാശിന്റെ ദോഹ പ്രകടനം.
അവിനാശിന്റേതുൾപ്പെടെ രണ്ട് ദേശീയ റിക്കാർഡുകളും ദോഹ ചാന്പ്യൻഷിപ്പിനിടെ ഇന്ത്യൻ താരങ്ങൾ തിരുത്തി. വനിതാ വിഭാഗം ജാവലിൻ ത്രോയിൽ അനു റാണിയാണ് ദേശീയ റിക്കാർഡ് തിരുത്തിയ മറ്റൊരു താരം. 62.43 മീറ്ററുമായി ദേശീയ റിക്കാർഡ് തിരുത്തുന്ന പ്രകടനത്തോടെ ഫൈനലിലേക്ക് മുന്നേറിയ അനു റാണിക്ക് ഫൈനലിൽ 61.12 മീറ്റർ കണ്ടെത്താനേ സാധിച്ചുള്ളൂ.
റിലേയിൽ മികച്ച സമയം
ചാന്പ്യൻഷിപ്പിൽ പുരുഷ-വനിതാ 4x400 മീറ്റർ റിലേകളിൽ ഇന്ത്യൻ ടീം ഫൈനൽ കാണാതെ പുറത്തായി. വനിതാ വിഭാഗത്തിൽ സീസണിലെ മികച്ച സമയം കുറിച്ചിട്ടും ജിസ്ന മാത്യു, എം.ആർ. പൂവമ്മ, വി.കെ. വിസ്മയ, വി. ശുഭ എന്നിവരടങ്ങിയ ടീമിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 3:29:42 സെക്കൻഡിലാണ് ഇന്ത്യ റിലേ പൂർത്തിയാക്കിയത്. ഹീറ്റ്സിൽ ആറാം സ്ഥാനത്തായിരുന്നു ഇന്ത്യ.
പുരുഷ വിഭാഗത്തിൽ രണ്ടാം ഹീറ്റിൽ 3:03:09 സെക്കൻഡോടെ ഇന്ത്യ ഏഴാമതായി. നിർമൽ ടോം നോഹ്, ജീവൻ, മുഹമ്മദ് അനസ്, ജേക്കബ് എന്നിവരാണ് ഇന്ത്യക്കായി ഇറങ്ങിയത്.
ഗോപി 21-ാമത്
പുരുഷ വിഭാഗം മാരത്തണിൽ ഇന്ത്യയുടെ ടി. ഗോപി 21-ാം സ്ഥാനത്ത്. 2:15.57 സെക്കൻഡിലാണ് ഗോപി മത്സരം പൂർത്തിയാക്കിയത്.
എത്യോപ്യയുടെ ലെലിസ ദേസിസ 2:10.40 സെക്കൻഡോടെ സ്വർണത്തിലെത്തി. എത്യോപ്യയുടെ മൊസിനെറ്റ് ജെറേമ്യോയ്ക്കാണ് വെള്ളി, 2:10.44 സെക്കൻഡ്.