മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ വൂൾവ്സ് അട്ടിമറിച്ചു. സിറ്റിയുടെ മൈതാനത്ത് മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു വൂൾവ്സിന്റെ ജയം. അഡമ തറോറെയുടെ (80, 90+4-ാം മിനിറ്റുകൾ) ഇരട്ട ഗോളാണ് സിറ്റിയുടെ കഥകഴിച്ചത്. 1979 ഡിസംബറിനുശേഷം സിറ്റിയുടെ തട്ടകത്തിൽ വൂൾവ്സ് ജയിക്കുന്നത് ഇതാദ്യമായാണ്. പെപ് ഗ്വാർഡിയോളയുടെ കീഴിൽ 61 ഹോം മത്സരങ്ങൾ കളിച്ചതിൽ നാലാം തവണയാണ് സിറ്റി പരാജയപ്പെടുന്നത്. എത്തിഹാഡ് സ്റ്റേഡിയത്തിൽ ഗോളടിക്കാതെ സിറ്റി പരാജയപ്പെടുന്നത് 2016 മാർച്ചിനുശേഷവുമാണ്.
മറ്റൊരു മത്സരത്തിൽ ചെൽസി 4-1ന് സതാംപ്ടണിനെ കീഴടക്കി. തമി ഏബ്രഹാം (17-ാം മിനിറ്റ്), മൻസണ് മൗണ്ട് (24-ാം മിനിറ്റ്), എൻഗോളോ കാന്റെ (40-ാം മിനിറ്റ്), മിക്കി ബാറ്റ്ഷൂയി (89-ാം മിനിറ്റ്) എന്നിവരാണ് എവേ പോരാട്ടത്തിൽ ചെൽസിക്കായി ഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ആഴ്സണൽ 1-0ന് ബേണ്മത്തിനെ മറികടന്നു. ഒന്പതാം മിനിറ്റിൽ ഡേവിഡ് ലൂയിസ് ആയിരുന്നു ആഴ്സണലിന്റെ ജയം കുറിച്ച ഗോൾ നേടിയത്.
തോൽവിയോടെ ലിവർപൂളുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ മോഹം പൊലിഞ്ഞു. എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 24 പോയിന്റുമായി ലിവർപൂൾ ഒന്നാമത് തുടരുന്നു. 16 പോയിന്റുമായി സെറ്റി രണ്ടാമതും 15 പോയിന്റുമായി ആഴ്സണൽ മൂന്നാമതുമാണ്. 14 പോയിന്റുള്ള ചെൽസി അഞ്ചാം സ്ഥാനത്തുണ്ട്.
സിറ്റിയിൽ വൂൾവ്സ്
11:56 PM Oct 06, 2019 | Deepika.com