സതാംപ്ടണ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി വാറ്റ്ഫോഡിനെ ഗോൾ മഴയിൽ മുക്കി. മറുപടിയില്ലാത്ത എട്ട് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. സിറ്റിക്കായി ബെർണാഡോ സിൽവ (15, 48, 60 മിനിറ്റുകൾ) ഹാട്രിക്ക് നേടി. ആദ്യ മിനിറ്റിൽ ഡേവിഡ് സിൽവയായിരുന്നു ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 85-ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിൻ ഗോൾ പട്ടിക പൂർത്തിയാക്കി.
ടോട്ടനത്തെ 2-1ന് ലെസ്റ്റർ സിറ്റി കീഴടക്കി. വിഎആറിലൂടെ രണ്ട് ഗോൾ നിഷേധിച്ച മത്സരമായിരുന്നു. 29-ാം മിനിറ്റിൽ ഹാരി കെയ്ൻ വീണിടത്തുകിടന്ന് ഗോളടിച്ചാണ് ടോട്ടനത്തെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ രണ്ട് ഗോളടിച്ച് ആതിഥേയരായ ലെസ്റ്റർ ജയം സ്വന്തമാക്കി.
എവേ പോരാട്ടത്തിൽ സതാംപ്ടണിനെതിരേ ബേണ്മത്തിനു ജയം. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു ബേണ്മത്ത് വെന്നിക്കൊടി പാറിച്ചത്. ആദ്യമായാണ് ഏതെങ്കിലുമൊരു പോരാട്ടത്തിൽ സതാംപ്ടണിൽ ബേണ്മത്ത് ജയിക്കുന്നത്. മുന്പ് 15 തവണ ഇവിടെ എത്തിയപ്പോഴും ആറ് തോൽവിയും ഒന്പത് സമനിലയുമായിരുന്നു ബേണ്മത്തിനുണ്ടായത്.
ആറ് മത്സരങ്ങളിൽ 10 പോയിന്റുമായി ബേണ്മത്ത് നാലാമതെത്തി. ലെസ്റ്റർ (11 പോയിന്റ്) മൂന്നാമതും 13 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുമാണ്. അഞ്ച് മത്സരങ്ങളിൽ 15 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്.
എട്ടടി വീരൻ സിറ്റി
01:22 AM Sep 22, 2019 | Deepika.com